എല്‍.ഡി.എഫ് അടിത്തറ കൂടുതല്‍ ശക്തമാക്കും മുന്നണി വീണ്ടും അധികാരമേല്‍ക്കും - സി കെ ചന്ദ്രപ്പന്‍
''ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ ഏറെ മുന്‍കൈ എടുത്തു. ആനുകൂല്യങ്ങള്‍ലഭ്യമാകാത്ത കുടുംബങ്ങള്‍ കേരളത്തില്‍ പരിമിതമായിരുന്നു. എന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുംതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നമുക്കു പരാജയമാണുണ്ടായത്. ഇത് എന്തുകൊണ്ട് എന്നത്പരിശോധിക്കേണ്ടതുണ്ട്''.
സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തിരഞ്ഞെടുപ്പ് വിശകലനത്തിലെ പരാമര്‍ശമാണ് മുകളില്‍സൂചിപ്പിച്ചിട്ടുള്ളത്.
ഈ പരിശോധനകള്‍ നടത്തുന്നതിനുമുമ്പ് ഒന്നു രണ്ടു കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. തങ്ങളുടെഅപ്രതീക്ഷിതമായ വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന യു ഡി എഫും എല്‍ ഡി എഫിന്റെ ശത്രുക്കളുംപ്രചരിക്കുന്നത്. എല്‍ ഡി എഫിന്റെ അടിത്തറ തകര്‍ന്നു എന്നാണ്.
ഇതു വെറും ദിവാസ്വപ്നമാണ്. വസ്തുതകള്‍ക്ക് ഒട്ടും നിരക്കാത്തൊരു സംഗതി. ഞാന്‍ കണക്കുകളൊന്നും ഉദ്ധരിക്കാതെഎല്ലാവരും അംഗീകരിക്കുന്ന ഒരു പരമാര്‍ഥം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. അതിതാണ്. കഴിഞ്ഞ പാര്‍ലമെന്റ്തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവല്ലോ എല്‍ ഡി എഫ്. ഇത്തവണ വീണ്ടും പരാജയപ്പെട്ടു എന്ന വസ്തുതനിലനില്‍ക്കുമ്പോള്‍ത്തന്നെ പരമാര്‍ഥം കാണാതെ പോകരുത്. പാര്‍ലമെന്‍ഖ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്കൂടുതല്‍ വോട്ടുനേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അസംബ്ലി സെഗ്‌മെന്റുകളില്‍ എല്‍ ഡി എഫിന്ഇത്തവണ ലഭിച്ചവോട്ടുകള്‍ (ജില്ലാ പഞ്ചായത്തിലെ വോട്ടുകള്‍) കണക്കിലെടുത്താല്‍ ഏതാണ്ട് 45 ഓളംമണ്ഡലങ്ങളില്‍ ഭൂരിപക്ഷം എല്‍ ഡി എഫിനാണ്. ഏതാണ്ട് അത്രതന്നെ മണ്ഡലങ്ങളില്‍ 500 മുതല്‍ 3000 വരെയുള്ള വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് പിന്നില്‍ നില്‍ക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായിതാരതമ്യപ്പെടുത്തിയാല്‍ ഇതിനകം തന്നെ എല്‍ ഡി എഫ് അതിന്റെ നില ഗണ്യമായി മെച്ചപ്പെടുത്തി. ഒന്നിച്ചുനിന്ന്ഒരേ മനസോടെ എല്‍ ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഈ പോരായ്മ നിസംശയം നികത്തുവാന്‍ കഴിയും. അസംബ്ലിയിലേയ്ക്കു അടുത്തു തന്നെ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനു ഭൂരിപക്ഷം, നല്ലഭൂരിപക്ഷം, നേടുവാന്‍ കഴിയും.
അതു സാധിക്കണമെങ്കില്‍ എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ നല്ല ആത്മപരിശോധന നടത്തി, പോരായ്മകള്‍ക്കുപരിഹാരം കണ്ടെത്തണം എന്നത് വളരെ പ്രധാനമാണ്.
ചില ആശയങ്ങളിലും ചില ലക്ഷ്യങ്ങളിലും ഒക്കെ ഏതാണ്ട് സമാന ചിന്തകളുള്ള കക്ഷികള്‍, ആകാവുന്നത്ര ആശയ പൊരുത്തത്തിന്റെയടിസ്ഥാനത്തില്‍ രൂപം നല്‍കുന്ന ഒരു പൊതു പരിപാടിയാണ് ഐക്യത്തിന്റെ ആധാരശില. യോജിപ്പിന്റെ മൗലികമായ മറ്റൊരു സംഗതി, കക്ഷികള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും തുല്യതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും തന്നെ. ഇത് എത്രത്തോളം കാത്തുസൂക്ഷിക്കുന്നു, അത്രത്തോളം ആ മുന്നണിയുടെ നിലനില്‍പ്പും പ്രവര്‍ത്തനവും ഭദ്രമായിരിക്കുകയും ചെയ്യും.
ഇന്ത്യ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസും അവരെ പിന്തുടര്‍ന്ന് അധികാരത്തിലെത്തിയ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയും ബൂര്‍ഷ്വാ ഭരണത്തിന്റെ പരിമിതികളുടെയും പരാജയത്തിന്റെയും നിദര്‍ശനങ്ങളാണ്. മതനിരപേക്ഷതയുടെ ഒരു പ്രശ്‌നമൊഴിച്ച് മറ്റെല്ലാറ്റിലും ഈ കക്ഷികള്‍ സമാനചിന്താഗതിക്കാരാണ്. അവരുടെ ഭരണം നമ്മുടെ നാടിനെ ദരിദ്രരുടെ നാടാക്കി. വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ ഇവരുടെ സൃഷ്ടിയാണ്. നമ്മുടെ സുശക്തമായ, സമ്പദ്ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും കളിയരങ്ങായി മാറ്റപ്പെടുകയാണ് രാജ്യം.ഇവിടെ ജനങ്ങളില്‍ ഭൂരിപക്ഷം നിരക്ഷരതയിലും ദാരിദ്ര്യത്തിലും കഴിയുന്നു. പോഷകാഹാര ലഭ്യതയ്ക്കുറപ്പില്ലാത്ത ഇന്ത്യയില്‍ സ്ത്രീകളും പ്രത്യേകിച്ച് കുട്ടികളും അനാരോഗ്യത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. കര്‍ഷകര്‍ കടക്കെണിയില്‍. അവര്‍ കൂട്ട ആത്മഹത്യയിലേയ്ക്കു നയിക്കപ്പെടുന്നു. തൊഴിലില്ലായ്മ കൊടികുത്തിവാഴുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന അഴിമതി കേസുകളുടെ ചുരുളുകള്‍ അഴിയുമ്പോള്‍ രാഷ്ട്രം കൊള്ള ചെയ്യപ്പെടുന്നതിന്റെ ഭീകരചിത്രങ്ങള്‍അനാവരണം ചെയ്യപ്പെടുന്നു. കള്ളപ്പണം പെരുകുന്നതിനൊരു കണക്കുമില്ല. അതു സൃഷ്ടിക്കുന്ന മാഫിയസംഘങ്ങളും ക്രിമിനലുകളും പൊതു തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച് പാര്‍ലമെന്റും അസംബ്ലികളും അവരുടെ ചൊല്പടിക്കു നിറുത്തുന്ന മനംമടുപ്പിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്. ഇവിടെ അക്ഷരാര്‍ഥത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു.
ഈ കടുത്ത ദുരവസ്ഥ സൃഷ്ടിച്ച ഇന്ത്യയിലെ ബൂര്‍ഷ്വാഭരണ രാഷ്ട്രീയത്തിന് ബദലെന്ത് എന്ന ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിനുള്ള ശക്തമായ മറുപടിയാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍. അത്തരം ഒരു ബദല്‍ രാഷ്ട്രീയശക്തി സൃഷ്ടിക്കുക എന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ കടമ നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് നാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാണുന്നതും അതിനെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും.
ഈ കടമ നിര്‍വഹിക്കുവാന്‍ ഇടതുപക്ഷങ്ങള്‍ക്കുമാത്രമായി ഇന്ത്യയില്‍ സാധിക്കുകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്, ഇടതുപക്ഷശക്തികള്‍ ജനാധിപത്യശക്തികളുമായി യോജിക്കുന്നത്. ഇടതുപക്ഷശക്തികള്‍ക്കീ മുന്നണിയെ ഭദ്രമായി മുന്നോട്ടു നയിക്കുന്നതില്‍ വലിയ ചുമതലകളും ഉത്തരവാദിത്വവുമുണ്ട്. ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്നത് അത്യാവശ്യമാണ്. ഇന്ത്യയില്‍ അര്‍ഥവത്തായ രാഷ്ട്രീയ മാറ്റങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ഇടതുപക്ഷം അങ്ങേയറ്റം ക്ഷമയോടെ പക്വതയോടെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ആ ശക്തികളെ കൂടെ നിറുത്തേണ്ടിവരും.
എന്തിന്? നാട്ടില്‍ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി.
ഈ രംഗത്ത് കേരളത്തില്‍ പാര്‍ട്ടികളെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന് സംഭവിച്ച ജനാധിപത്യ പിഴവുകള്‍ സത്യസന്ധമായി പരിശോധിച്ചേ മതിയാകൂ. അത് ഭാവിയില്‍ ഇടതു ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുതകും. ഇടതുപക്ഷം പറയുന്നതൊക്കെ അനുസരിച്ച് അനുസരണയോടെ അവര്‍ മുന്നണിയില്‍ നിന്നുകൊള്ളണം എന്ന സമീപനം തെറ്റു തന്നെയാണ്. പൊതുവായംഗീകരിച്ച പരിപാടികളിലുറച്ചു നില്‍ക്കുന്നതിനപ്പുറം അത്തരം പാര്‍ട്ടികളെ നിര്‍ണയിക്കുന്നതു ശരിയല്ല.
അതുപോലെ തന്നെ ചെറിയ പാര്‍ട്ടികളുടെ കൈവശമുള്ള പരിമിതമായ അസംബ്ലി-പാര്‍ലമെന്റ് സീറ്റുകള്‍ തട്ടിപ്പറിക്കുന്ന സമീപനവും മുന്നണി ബന്ധങ്ങളെ ശിഥിലമാക്കും.
ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതിനു നമ്മള്‍ നമ്മുടേതായ സംഭാവനകള്‍ ചെയ്യുകയാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അതിനു സഹിക്കുന്ന ഏതു ത്യാഗവും അധികമാവുകയില്ല.
ഈ പ്രശ്‌നത്തില്‍ എല്‍ ഡി എഫില്‍ സംഭവിച്ച പിഴവുകള്‍ എല്‍ ഡി എഫിനെ ദുര്‍ബലമാക്കുവാനേ സഹായിച്ചുള്ളൂ. കൂടെനിന്ന ജനാധിപത്യ ശക്തികള്‍ മറുഭാഗം ചേര്‍ന്നപ്പോള്‍ ബലാബലത്തില്‍ മാറ്റവും സംഭവിച്ചു. അതു പരാജയത്തിന് വഴിവെച്ചു.
കൂടുതല്‍ ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്ന കടമ ഇന്ന് സുപ്രധാനമാണ് എന്ന് മനസ്സിലാക്കി, ആ ശക്തികളെ ഇടതുപക്ഷത്തോടടുപ്പിക്കുവാനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.
മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് ഇടതുപക്ഷം. ഇതാണ് വസ്തുത എങ്കിലും അവര്‍ക്ക് ഒരുപാടു സംശയങ്ങളും ഭയവുമുണ്ട്. ഭൗതികവാദികളായ ഇടതുപക്ഷം, മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തെയും പ്രാര്‍ഥനാവകാശങ്ങളെയും ഹനിക്കും എന്നാണവരുടെ ഉത്ക്കണ്ഠ. ഈ ആശങ്ക ഇല്ലാതാക്കുവാന്‍ ക്ഷമയോടെ മാന്യമായി ഉന്നത നിലവാരം പുലര്‍ത്തികൊണ്ടുള്ള കേരളം ശ്രദ്ധിച്ച സംവാദങ്ങള്‍ നടത്തിയ മഹത്തായ ഒരു പാരമ്പര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. അതു മതന്യൂനപക്ഷത്തെ നന്നായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മതന്യൂനപക്ഷത്തിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനെയും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയും ഉറച്ചുനിന്നെതിര്‍ക്കേണ്ടതുമാണ്. പക്ഷേ ഇതൊക്കെ ചെയ്യുമ്പോള്‍ നാമുപയോഗിക്കുന്ന വാക്കുകളും നമ്മുടെ പ്രവൃത്തികളും ഒക്കെ തികച്ചും മാന്യമായിരിക്കണം.
പൊതുജീവിതത്തില്‍ നാം വിനയാന്വിതരായിരിക്കണം. നമ്മുടെ പ്രവൃത്തികള്‍ സംശയത്തിനതീതമായിരിക്കണം. നമ്മുടെ ജീവിതം അഴിമതിയുടെ കറപുരളാത്തതായിരിക്കണം. നമ്മള്‍ സംസ്‌കാരത്തിനും മാന്യതയ്ക്കും നിരക്കാത്തതൊന്നും പൊതുജീവിതത്തില്‍ ചെയ്യരുത്. അതു ജനങ്ങള്‍ അംഗീകരിക്കുകില്ല. അവര്‍ നമ്മളില്‍ നിന്നകന്നു പോവുകയും ചെയ്യും.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് ചെയ്ത പ്രവൃത്തികള്‍ ശ്ലാഘനീയമാണ്. എന്നാല്‍ കേരളം വലിയൊരു മിഡില്‍ ക്ലാസ് ജനവിഭാഗത്തിന്റെ നാടാണ് എന്നു നാം വിസ്മരിക്കരുത്. ഉദ്യോഗസ്ഥര്‍, ചെറിയ വ്യവസായികള്‍, കച്ചവടക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കോളജധ്യാപകര്‍, അഭിഭാഷകര്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ഒരുപാടു വിഭാഗങ്ങള്‍ ഇതില്‍പെടുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പാവങ്ങളുടെ പ്രശ്‌നങ്ങളല്ല, വ്യത്യസ്തമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വമായ പരിഗണനയര്‍ഹിക്കുന്നു എന്ന കാര്യം വിസ്മരിച്ചുകൂട.
നല്ല റോഡ്, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍, സ്‌പോര്‍ട്‌സ് സൗക്യങ്ങള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍, നല്ല നടപ്പാതകളും പാര്‍ക്കുകളും, വിനോദസഞ്ചാര സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ അവരുടെ പ്രശ്‌നങ്ങളാണ്. മനപൂര്‍വമല്ലെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്കര്‍ഹമായ പ്രാധാന്യം നല്‍കി അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ എല്‍ ഡി എഫിനു കഴിഞ്ഞുവോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഈ പോരായ്മ നികത്തണം. ഇടത്തരക്കാരുടെ സമൂഹം പൊതുവേ നമ്മുടെ ബന്ധുക്കളാണ് എന്ന തിരിച്ചറിവും നമുണ്ടുക്കാവണം.
''ആരു ഭരിച്ചാലെന്ത്? എല്ലാമൊരുപോലെ!'' ഈ വര്‍ത്തമാനം ഇന്നും ഒരുപാടാളുകള്‍ പറയുന്ന വര്‍ത്തമാനമാണ്.
പകലും രാത്രിയും പോലുള്ള വ്യത്യാസമുണ്ട് എല്‍ ഡി എഫും യു ഡി എഫും തമ്മില്‍. എന്നാല്‍ ഈ വ്യത്യാസം എല്‍ ഡി എഫിന്റെ നയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍. ഏറ്റവും താഴെത്തട്ടില്‍ വരെയുള്ള ജനങ്ങളോടു വിശദീകരിച്ചു കൊടുക്കുന്ന ഒരു തുടര്‍ച്ചയായ ക്യാമ്പയിന്‍ നടത്തുന്നതില്‍ എല്‍ ഡി എഫ് വേണ്ടത്ര വിജയിച്ചില്ല.
എല്‍ ഡി എഫിന് വോട്ടു ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്ത ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഒന്നിച്ച് ഭരണനേട്ടങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുമെന്നാണ്. അവരുടെ എല്ലാ തലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ ഒരുമിച്ച് എല്‍ ഡി എഫ് കൈകാര്യം ചെയ്യുമെന്നാണ്.
ഈ പ്രതീക്ഷിയ്‌ക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല. ഈ വീഴ്ചയ്ക്കു പരിഹാരം കണ്ടേതീരൂ.
മുങ്ങുന്ന ലീഗ് കപ്പലിനെ രക്ഷിക്കാനാവുമോ ? - സി.കെ.ചന്ദ്രപ്പന്‍
എല്‍ ഡി എഫിലെ ഏതു പാര്‍ട്ടിയാണ് കൊച്ചിയില്‍ നടന്ന ഈ ഗൂഢാലോചനയില്‍ പങ്കാളിയായത് എന്ന് എന്തേ കുഞ്ഞാലിക്കുട്ടി പറയാതിരുന്നത്. പ്രസ്താവനയുടെ രണ്ടാം ഭാഗത്തു പറയുന്നത് സത്യം. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കുന്ന ലീഗ് നേതാക്കളുടെ രണ്ടും കല്‍പിച്ചുള്ള പടപ്പുറപ്പാടിനെക്കുറിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതിപാദിക്കുന്നത്. എന്നാല്‍ അവിടെയും മുഴുവന്‍ സത്യം അദ്ദേഹം പറഞ്ഞില്ല.
ഒരു നാറുന്ന ഗൂഢാലോചനയെക്കുറിച്ച് ഇന്നത്തെ വിവാദത്തിന് തിരികൊളുത്തിയ തന്റെ ആദ്യ പ്രസ്താവനയില്‍ കുഞ്ഞാലിക്കുട്ടി വിവരിച്ചത് അദ്ദേഹമിന്നു സൗകര്യപൂര്‍വം മറക്കുകയാണ്. ആ ഗുഢാലോചനയിലെ മുഖ്യ കക്ഷി കുഞ്ഞാലിക്കുട്ടി തന്നെ, കൂട്ടാളി അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും. ഇവര്‍ നടത്തിയ ഗൂഢാലോചന കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്നു കുഞ്ഞാലിക്കുട്ടിയ്ക്ക് രക്ഷപ്പെടുവാന്‍ വേണ്ടിയാണ്. ഈ ഗൂഢാലോചനയുടെ ഫലമായി ഒരു ക്രൈം ത്രില്ലറില്‍ ദര്‍ശിക്കുന്നതുപോലെ ഒട്ടേറെ സംഭവങ്ങള്‍ നടന്നതായി ഇന്ന് നമുക്കൊക്കെ അറിയാം.
അറിഞ്ഞുകൊണ്ട് ഭരണഘടനാ ലംഘനവും നടത്തി. മന്ത്രിയെന്ന നിലയില്‍ ഭീഷണിക്കു വഴങ്ങിയായാലും എങ്ങനെ എങ്കിലും കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി താന്‍ ഒട്ടേറെ കാര്യങ്ങള്‍ തന്റെ ഭാര്യാസഹോദരീ ഭര്‍ത്താവിന് ചെയ്തുകൊടുത്തതായി കുഞ്ഞാലിക്കുട്ടി ലോകത്തോടു വിളിച്ചു പറഞ്ഞു; എന്നിട്ടും അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം.
ഈ കറുത്ത ഗൂഢാലോചനയുടെ നീചമായ വശം എല്ലാവരും കണ്ടതാണ്, കേട്ടതാണ്, ഇന്ത്യാ വിഷനിലൂടെയും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് നടത്തിയ പത്രസമ്മേളനത്തിലെ പ്രഖ്യാപനത്തിലൂടെയും.
അവരുടെ ഗൂഢാലോചനയുടെ ഭാഗമായി കോടിക്കണക്കിനു രൂപ പലര്‍ക്കും നല്‍കപ്പെട്ടു. ആദ്യം പണം കൊടുത്ത ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ നായിക റജീനയെ നിശബ്ദയാക്കി; മൊഴിമാറ്റി പറയുവാനും അവര്‍ തയ്യാറായി.
വിധി തനിക്കനുകൂലമാക്കാന്‍ വേണ്ടി രണ്ടു ജഡ്ജിമാരെ കയ്യിലെടുത്തു; ചോദിച്ചത്ര കൈക്കൂലി നല്‍കി. ഫലമോ കുഞ്ഞാലിക്കുട്ടിയ്ക്കു രക്ഷപ്പെടുവാന്‍ കഴിയുംവിധം കേസിന്റെ വിധിയും വന്നു.
കുഞ്ഞാലിക്കുട്ടി എന്തിന് പി ഡി പി യ്ക്ക് 50,00,000 രൂപ വാഗ്ദാനം നല്‍കി പൊന്നാനി മണ്ഡലത്തില്‍ ഒരു പി ഡി പി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിച്ചു. ഈ വിവരം വെളിയില്‍ കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവായ റൗഫാണ്. ഇവിടെ മറ്റൊരു ഗൂഢാലോചന നമുക്കുകാണാം. പൊന്നാനിയിലെ ഐ യു എം എല്‍ സ്ഥാനാര്‍ഥി മുഹമ്മദ് ബഷീറിന്റെ പരാജയം ഉറപ്പാക്കുക എന്നതായിരുന്നൂ ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. അതുവഴി ലീഗ് രാഷ്ട്രീയത്തില്‍ എതിരില്ലാതെ മുടിചൂടാമന്നനായി നില്‍ക്കുവാനായിരുന്നു കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നാണ് റൗഫ് പറയുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനലിലൂടെ മുനീര്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്ന് പറയുമ്പോള്‍ അത് ''സ്ഥാനത്തിരിക്കുന്നവരെ ഉന്തിയിട്ട് കയറാനുള്ള പാര്‍ട്ടിയിലെ തന്നെ ചിലരുടെ അതിമോഹമാണ് എന്ന്'' കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ ഉദാഹരണമാകാം. പക്ഷേ ഈ ഗൂഢാലോചന വെളിപ്പെടുത്തുന്നത് ലീഗ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന നാറുന്ന വെട്ടിപ്പിടുത്ത ശ്രമങ്ങളുടെ ഇരുണ്ട ജുഗുപ്‌സാവഹമായ കഥകളാണ്. ലീഗിന്റെ അത്യുന്നത നേതാവ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ മുനീറിനെ കണ്ടു കെഞ്ചിയിട്ടും മുനീറിന്റെ തീരുമാനം മാറിയില്ല. ലീഗ് രാഷ്ട്രീയത്തിന്റെ അറപ്പും വെറുപ്പുമുളവാക്കുന്ന സംഭവങ്ങളുടെ ചുരുളുകളാണ് ഇവിടെ അഴിഞ്ഞത്.
ഈ ഗൂഢാലോചനയില്‍ കേരള കോണ്‍ഗ്രസിന് പങ്കുണ്ടോ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ''ഇല്ല'' എന്നു മറുപടി പറഞ്ഞു
ഇവിടെ മറ്റൊരു ഗൂഢാലോചന തുടങ്ങുന്നതു കാണാം. യു ഡി എഫിലെ രണ്ടാമത്തെ പാര്‍ട്ടി ഏതാണെന്ന് തര്‍ക്കം തുടങ്ങിയിട്ട് കാലം ഏറെയായി. കുഞ്ഞാലിക്കുട്ടി പറഞ്ഞു അത് മുസ്ലീം ലീഗാണ് എന്ന്. മാണി ഉടന്‍ മറുപടി കൊടുത്തു, അല്ല അതു കേരള കോണ്‍ഗ്രസു തന്നെ. ഈ തര്‍ക്കത്തിന്റെ പിന്നില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും ഉപമുഖ്യമന്ത്രിപ്പട്ടം അണിയാന്‍ പോകുന്നത് എന്ന കാര്യമാണ്.
ഈ പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി എടുത്ത നിലപാട് ലീഗിനനുകൂലമെന്ന് തോന്നാവുന്നതായിരുന്നു. മാണി തക്കം നോക്കി നില്‍ക്കുമ്പോഴാണ് ലീഗിനകത്തെ ഈ പൊട്ടിത്തെറി.
തക്ക സമയത്ത് മാണി അതു മുതലാക്കി. മാണിയുടെ സ്വന്തക്കാരനായ പീറ്റര്‍ ആയിരുന്നല്ലോ കുഞ്ഞാലിക്കുട്ടിയുടെ കഥ കഴിക്കാന്‍ രംഗത്തു വന്നത്. പീറ്റര്‍ പറഞ്ഞല്ലോ താനാണ് കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ജഡ്ജിമാരെ വശത്താക്കാന്‍ ഇടനിലക്കാരനായിരുന്നതെന്ന്. യു ഡി എഫ് രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ നടന്ന മറ്റൊരു ഗൂഢാലോചനയല്ലേ ഇത്?
ഈ ഇരുണ്ട വിവാദങ്ങള്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ കടപുഴകി വീണത് അധികാരത്തിലേക്ക് ഇനിയധികം ദൂരമില്ല എന്നു സ്വപ്നം കണ്ട യു ഡി എഫിന്റെ മോഹങ്ങളാണ്, ഇതില്‍ അലസിപ്പോയത് ഉമ്മന്‍ ചാണ്ടിയുടെ അശ്വമേധയാത്രയായിരുന്ന കേരള വിമോചന യാത്രയുടെ പ്രഖ്യാപനങ്ങളും.
മുങ്ങുന്ന ലീഗ് കപ്പലിനെ എങ്ങിനെയും രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നു പറന്നുവന്ന ഇ അഹമ്മദ് പറഞ്ഞു ''ഗൂഢാലോചന'', ലീഗ് കുഞ്ഞാലിക്കുട്ടിയുടെ പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഈ പ്രസ്താവന തന്നെ മുനീറും ആവര്‍ത്തിച്ചു. ഈ രണ്ടുപേരും പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉള്ളില്‍ അവര്‍ ചിരിക്കുകയായിരുന്നിരിക്കണം.
ഇടിവെട്ടുകൊള്ളുംപോലെയുള്ള ഒരാഘാതമാണ് ഈ സംഭവം യു ഡി എഫിന് ഏല്‍പ്പിച്ചത്. രക്ഷിക്കാന്‍ രണ്ടു ദിവസം തനിക്കു നിമോണിയയാണെന്നു പറഞ്ഞ് നാട്ടുകാരെ മുഖം കാണിക്കാന്‍ വയ്യാതെ ''വിമോചനയാത്ര''യില്‍ നിന്നോടി ഒളിച്ച ഉമ്മന്‍ ചാണ്ടി ഒരു റെസ്‌ക്യൂ ഓപ്പറേഷന്‍ നടത്തുന്നു. കൂടെ രമേശ് ചെന്നിത്തലയുമുണ്ട്. വൈകിയാണെങ്കിലും തനിക്കുപറ്റിയ തെറ്റ് ഏറ്റു പറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹം അനുമോദിച്ചു. രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു ഇത് ഗൂഢാലോചനയാണെന്ന്.
ശരിയാണ്, ഗൂഢാലോചന തന്നെ. ഈ ഗുഢാലോചനയിലെ നായകന്മാരും വില്ലന്മാരും വിദൂഷകരുമൊക്കെ യു ഡി എഫിന്റെ പാളയത്തിലുള്ളവര്‍ തന്നെ.
ഈ ഗൂഢാലോചനയില്‍ എവിടെയാണ് ലീഗും യു ഡി എഫും എല്‍ ഡി എഫിനെ കണ്ടത്? അതവര്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. കാരണം അതു വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു കടും നുണയാണ്. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയും യു ഡി എഫും ഇതെല്ലാം ഗൂഢാലോചനയാണെന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചു പറയുന്നത്.
ജനങ്ങളുടെ അഭിവൃദ്ധിയും അടിസ്ഥാന വികസനവും ലക്ഷ്യമിടുന്ന ബജറ്റ് - സി.കെ ചന്ദ്രപ്പന്‍
സാധാരണക്കാരുടെ ജീവിതാഭിവൃദ്ധി ഉയര്‍ത്താന്‍ കഴിയുന്ന ഒട്ടേറെ ക്ഷേമ പരിപാടികള്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. 2006-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ 100-110 രൂപയായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ കുടിശികതീര്‍ത്ത് നല്‍കിയതും 300 രൂപയായി ഉയര്‍ത്തിയതും ഈ സര്‍ക്കാരാണ്. അത് 400 രൂപയായി ഉയര്‍ത്തിയത്പാവപ്പെട്ടവരോടുള്ള എല്‍.ഡി.എഫിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നു.
വീട്ടുജോലിക്കാര്‍, പാചക തൊഴിലാളികള്‍, അണ്‍-എയ്ഡഡ് സ്‌കൂള്‍-കോളേജ് അദ്ധ്യാപകര്‍, സ്വകാര്യആശുപത്രികളിലെ നഴ്‌സുമാര്‍, ജീവനക്കാര്‍, പാരലല്‍ കോളേജ് അദ്ധ്യാപകര്‍ എന്നിവര്‍ക്കായി പുതുക്ഷേമനിധിപദ്ധതികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതും
എല്‍.ഡി.എഫിന്റെ സമീപനം വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് 11.5 ലക്ഷം പേരെ മാത്രമാണ്. കേരളത്തില്‍ അത് 20 ലക്ഷമായാണ് അംഗീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ 35 - 40 ലക്ഷമായിബി.പിഎല്ലുകാരുടെ എണ്ണം ഉയര്‍ത്താനുള്ള തീരുമാനവും കേരള ജനത സ്വാഗതം ചെയ്യും.
വിലക്കയറ്റം തടയാനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ബജറ്റിലൂടെമുന്നോട്ടുവെച്ചിട്ടുണ്ട്. സപ്‌ളൈകോവഴി കമ്പോള വിലയേക്കാള്‍ 30-50 ശതമാനം വരെ വില കുറച്ച് നല്‍കിയിരുന്നഅവശ്യ വസ്തുക്കളുടെ വിതരണം കൂടുതല്‍ വിപുലീകരിക്കാനും റേഷന്‍ കടകളിലൂടെ 13 ഇനം ഭക്ഷ്യവസ്തുക്കള്‍വിതരണം ചെയ്യാനും 300 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ 50 ശതമാനം വില കുറച്ച് നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍വിലക്കയറ്റം പ്രതിരോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടുവരുന്ന നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്തും.
പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്ന ജനതാല്‍പ്പര്യം ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നു. നെല്ലിന്റെ സംഭരണ വിലരൂപയായി ഉയര്‍ത്തിയത് ഈ സര്‍ക്കാരിന് കര്‍ഷകരോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നതാണ്. നവജാതശിശുക്കളുടെ പേരില്‍ 10000 രൂപ നിക്ഷേപിക്കുമെന്ന തീരുമാനവും ശ്രദ്ധേയമാണ്.
പൊതുവിദ്യാഭ്യാസ മണ്ഡലത്തെ ശക്തിപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ പരിഗണന നല്‍കാനുംബജറ്റിന് കഴിഞ്ഞു. റോഡുകള്‍ നവീകരുക്കുവാനും കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കാനുമുള്ള വിഹിതവും ബജറ്റില്‍വകയിരുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യംവെക്കുന്ന ജനകീയ ബജറ്റ് ജനങ്ങള്‍ സ്വാഗതംചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തി.
സി.കെ ചന്ദ്രപ്പന്‍
സഹകരണവകുപ്പ്
സഹകരണ നവരത്‌നം കേരളീയം
സഹകരണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 12-ാം കേരള നിയമസഭയുടെ 5-ാം സമ്മേളനത്തില്‍ 2007 ജൂലൈ 4-ന് ബഹു. സഹകരണം, കയര്‍ വകുപ്പുമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച ഒന്‍പതിന കര്‍മ്മപരിപാടിയാണ് 'സഹകരണനവരത്‌നം കേരളീയം' പരിപാടി. കേരളസമൂഹത്തില്‍ സര്‍വ്വതലസ്പര്‍ശിയായ ഇടപെടല്‍ നടത്താന്‍ കഴിവുളള പരിപാടിയ്ക്കായി വിഭാവനം ചെയ്ത ഈ പരിപാടിയിലൂടെ സഹകരണമേഖല കരുത്താര്‍ജ്ജിച്ച് മുന്നോട്ടുപോവുകയാണ്.
· സഹകരണ നിക്ഷേപം കേരളീയം
· സഹകരണ കാര്‍ഷികം കേരളീയം
· സഹകരണ വിദ്യാഭ്യാസം കേരളീയം
· സഹകരണ ആരോഗ്യം കേരളീയം
· സഹകരണ സാമൂഹ്യം കേരളീയം
· കുടിശികനിവാരണം കേരളീയം
· അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളീയം
· സഹകരണ വിപണനം കേരളീയം
· സഹകരണ പ്രചരണം കേരളീയം
സഹകരണ നിക്ഷേപ വായ്പാമേഖല
കേരളത്തിലെ സഹകരണമേഖല ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത് പ്രധാനമായും നിക്ഷേപരംഗത്താണ്. നിക്ഷേപ വായ്പാമേഖലയില്‍ നാം നടത്തിയ ഗുണപരമായ ഇടപെടല്‍ മൂലമാണ് ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പോലും കേരളത്തിലെ സഹകരണ നിക്ഷേപ വായ്പാമേഖല കരുത്താര്‍ജ്ജിച്ചതിന് കാരണം.
സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളും, 14 ജില്ലാ സഹകരണ ബാങ്കുകളും, 64 ശാഖകളും, 1603 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും 2044 ശാഖകളും, 60 അര്‍ബണ്‍ ബാങ്കുകളും അവയുടെ 200 ഓളം ശാഖകളും, 998 എംപ്ലോയീസ് സംഘങ്ങളും അവയുടെ 200 ഓളം ശാഖകളും ഉള്‍പ്പെട്ടതാണ് കേരളത്തിലെ സഹകരണ നിക്ഷേപമേഖല. ഇവയുടെ കൂടെ സംസ്ഥാന കാര്‍ഷിക വികസനബാങ്കിന്റെ കീഴിലുള്ള 48 പ്രാഥമിക കാര്‍ഷികവികസനബാങ്കുകളും അവയുടെ ബ്രാഞ്ചുകളും 864 പട്ടികജാതി/പട്ടികവര്‍ഗ്ഗസംഘങ്ങള്‍, ഹൗസിംഗ് ഫെഡറേഷന്റെ കീഴിലുളള 284 പ്രൈമറി ഹൗസിംഗ് സഹകരണസംഘങ്ങള്‍, 36 ഫാര്‍മേഴ്‌സ് സഹകരണസംഘങ്ങള്‍, 82 കാര്‍ഷികേതര വായ്പാസംഘങ്ങള്‍ തുടങ്ങിയവയൊക്കെ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ വായ്പാമേഖല.
രാജ്യത്തെ മൊത്തം 94950 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ 1.69% ആയ 1603 സംഘങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. എന്നാല്‍ 31-03-2008-ലെ കണക്കനുസരിച്ച് പ്രാഥമിക സംഘങ്ങളുടെ മൊത്തം നിക്ഷേപ തുകയായ 25449 കോടി രൂപയുടെ 71.5% ഉം (18200 കോടി രൂപ) കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ നിക്ഷേപമായിരുന്നു. നിക്ഷേപം, പ്രവര്‍ത്തന മൂലധനം, നില്‍പ്പ് വായ്പകള്‍, ശരാശരി ഹ്രസ്വകാല കാര്‍ഷികവായ്പ നില്‍പ്പ് തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളത്തിലെ സഹകരണമേഖല അഖിലേന്ത്യാ നിലവാരത്തേക്കാള്‍ മുന്നിലാണ്.
നിക്ഷേപ സമാഹരണം
സഹകരണ നിക്ഷേപ-വായ്പാമേഖലയില്‍ അത്ഭുതാര്‍ഹമായ ചലനം സൃഷ്ടിച്ച് 1976-ല്‍ ആരംഭിച്ചതാണ് നിക്ഷേപ സമാഹരണയജ്ഞം. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഇത് നടത്തിയിരുന്നത്. സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് കൂടി വായ്പാസൗകര്യം ലഭിക്കുന്നതിന് അധികവിഭവ സമാഹരണം ആവശ്യമായിതീര്‍ന്നു. നിക്ഷേപ സമാഹരണത്തിന്റെ പ്രേരകശക്തി ഇത്തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധതയായിരുന്നു. 2010 മാര്‍ച്ച് മാസം നാം നടത്തിയത്, 31-ാമത് നിക്ഷേപ സമാഹരണയജ്ഞം ആയിരുന്നു. ഈ 31 നിക്ഷേപസമാഹരണയജ്ഞങ്ങളിലൂടെ 26495.14 കോടി രൂപ സമാഹരിക്കാനായത് എടുത്തുപറയേണ്ട നേട്ടമാണ്. ഇതില്‍ 13332.95 കോടി രൂപ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ശേഖരിച്ചത്. 2007, 2008, 2009, 2010 വര്‍ഷങ്ങളിലെ മാര്‍ച്ച് മാസത്തിലെ നിക്ഷേപ സമാഹരണയജ്ഞത്തിലൂടെ ശേഖരിച്ച നിക്ഷേപത്തിന്റെ കണക്ക് താഴെ കൊടുക്കുന്നു.
വര്‍ഷം ലക്ഷ്യം നേട്ടം
28-ാമത് നിക്ഷേപ സമാഹരണയജ്ഞം 2007 മാര്‍ച്ച് 1000 1719.93
29-ാമത് നിക്ഷേപ സമാഹരണയജ്ഞം 2008 മാര്‍ച്ച് 1000 2928.03
30-ാമത് നിക്ഷേപ സമാഹരണയജ്ഞം 2009 മാര്‍ച്ച് 1250 4549.37
31-ാമത് നിക്ഷേപ സമാഹരണയജ്ഞം 2010 മാര്‍ച്ച് 1250 4135.62
ആകെ 4500 13332.൯൫
2002-ല്‍ 853.20കോടി രൂപ 2003-ല്‍ 914.08 കോടി രൂപ, 2004-ല്‍ 1304.07 കോടി രൂപ, 2005-ല്‍ 1305.38 കോടി രൂപ, 2006-ല്‍ 1539.55 കോടി രൂപ ശേഖരിച്ച സ്ഥലത്താണ് മേല്‍നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
സഹകരണനിക്ഷേപം കേരളീയം
സഹകരണ നവരത്‌നം കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവര്‍ഷവും നവംബര്‍ മാസം നിക്ഷേപ സമാഹരണമാസാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി സഹകരണ നിക്ഷേപം കേരളീയം എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലി പ്രമാണിച്ച് 2006 നവംബര്‍ മാസം 1 മുതല്‍ 2007 ജനുവരി 31 വരെ ഒരു നിക്ഷേപ സമാഹരണക്യാമ്പയിന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംഘടിപ്പിച്ചു. പ്രസ്തുത സംരംഭത്തിലൂടെ 1260.80 കോടി രൂപയുടെ അധികനിക്ഷേപം സമാഹരിക്കുന്നതിന് കഴിഞ്ഞു.
തുടര്‍ന്ന് അടുത്ത മൂന്നുവര്‍ഷം 'സഹകരണനിക്ഷേപം കേരളീയം' എന്ന ക്യാമ്പയിന്‍ വളരെ വിജയകരമായി നടത്തുന്നതിന് കഴിഞ്ഞു. 2007 നവംബര്‍ 1 മുതല്‍ 30 വരെ നടന്ന ക്യാമ്പയിനിയില്‍ 2906.59 കോടി രൂപയും, 2008 നവംബര്‍ 1 മുതല്‍ 30 വരെ നടന്ന ക്യാമ്പയിനില്‍ 2675.25 കോടി രൂപയും സമാഹരിച്ചു. 2009 നവംബര്‍ 1 മുതല്‍ നടന്ന കാമ്പയിനില്‍ 3803.03 കോടി രൂപയാണ് ശേഖരിച്ചത്. പട്ടിക താഴെക്കൊടുക്കുന്നു.
സഹകരണനിക്ഷേപം കേരളീയം (തുക കോടിയില്‍)
വര്‍ഷം ലക്ഷ്യം നേട്ടം
നിക്ഷേപ സമാഹരണം 2006 നവംബറില്‍ 1260.80
സഹകരണ നിക്ഷേപം കേരളീയം - 2007 2000 2906.59
സഹകരണ നിക്ഷേപം കേരളീയം - 2008 2000 2675.25
സഹകരണ നിക്ഷേപം കേരളീയം - 2009 2000 3803.03
ആകെ 6000 10645.67
നിക്ഷേപരംഗത്ത് വന്‍കുതിപ്പ്
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സഹകരണ മേഖലയിലെ ആകെ നിക്ഷേപം 20287.23 കോടി രൂപയായിരുന്നു. ഇപ്പോള്‍ 65000 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നത് പ്രസ്താവ്യമാണ്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലഘട്ടത്തിലാണ് നാം ഈ നേട്ടം കൈവരിച്ചത് എന്നത് സഹകരണമേഖലയുടെ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുന്നു. 2006-07 മുതല്‍ 2009-2010 വരെയുള്ള നാലുസാമ്പത്തികവര്‍ഷങ്ങളില്‍ നിക്ഷേപ രംഗത്ത് ആകെയുണ്ടായ വര്‍ദ്ധനവ് 40846.92 കോടി രൂപയാണ്. അതില്‍ 23978.62 കോടി രൂപ ക്യാമ്പയിനിലൂടെ മാത്രം നേടിയ തുകയാണ്. പട്ടിക താഴെ കൊടുക്കുന്നു.
രണ്ട് നിക്ഷപപദ്ധതികളിലായി ഓരോവര്‍ഷവും
വര്‍ദ്ധിച്ച നിക്ഷേപ തുകകള്‍ (തുക കോടിയില്‍)
വര്‍ഷം ക്യാമ്പയിനിലെ വര്‍ദ്ധനവ് ആകെ വര്‍ദ്ധനവ്
2006-07 2980.73 8467.37
2007-08 5834.62 8887.39
2008-09 7224.62 10433.09
2009-2010 7938.65 13059.07
ആകെ 23978.62 40846.92
മെച്ചപ്പെട്ട പലിശനിരക്കാണ് നിക്ഷേപങ്ങള്‍ക്ക് നല്‍കിവരുന്നത്. പരിശ നിര്‍ണ്ണയ കമ്മിറ്റി കൂടി ഡിപ്പോസിറ്റുകളുടെയും വായ്പകളുടെയും പലിശനിരക്ക് കാലാനുസൃതമായി പുനര്‍നിര്‍ണ്ണയിക്കുന്നു. നിക്ഷേപങ്ങള്‍ക്കുളള പലിശ വാണിജ്യ, സ്വകാര്യബാങ്കുകളെക്കാള്‍ കൂടുതലായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
നിക്ഷേപ ബാക്കിനില്‍പ്പ് തുക കോടിയില്‍
വര്‍ഷം തുക
18052006 20287.23
31032007 28754.60
31032008 37641.99
31032009 48075.08
31032010 61134.15
ജനങ്ങള്‍ക്കാശ്വാസമായി വായ്പാമേഖല
സഹകരണമേഖലയിലൂടെ സമാഹരിക്കുന്ന നിക്ഷേപം കേരളത്തില്‍ തന്നെ കാര്‍ഷികമേഖലയിലും, ഉല്‍പാദനമേഖലയിലും, മറ്റ് സേവനമേഖലകളിലും ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണ് വാണിജ്യബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയിലെ നിക്ഷേപത്തിന്റെ പ്രത്യേകത. നിക്ഷേപത്തിന്റെ 92% വരെ വായ്പയായി നല്‍കാന്‍ കഴിയുന്നുവെന്നതും അഭിമാനകരമായ നേട്ടമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ 86% മാത്രമായിരുന്നു. അതാണിപ്പോള്‍ 92% മായി വര്‍ദ്ധിച്ചത്. ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ കേരളത്തില്‍ 65.3% മാത്രമാണെന്ന് കാണുമ്പോഴാണ് കേരളത്തിലെ സഹകരണബാങ്കുകളുടെ സാമൂഹ്യപ്രതിബദ്ധത മനസ്സിലാക്കാന്‍ കഴിയുക. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ വായ്പായിനത്തില്‍ നല്‍കായിരുന്ന തുകയുടെ ഇരട്ടിയിലധികം ഇപ്പോള്‍ വായ്പയായി നല്‍കാന്‍ കഴിയുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
കേരളത്തിലെ സമസ്ത ജനവിഭാഗത്തിനും പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വായ്പാവശ്യങ്ങളുടെ നല്ലൊരു ശതമാനം സഹകരണമേഖലയിലൂടെ നിര്‍വ്വഹിക്കാന്‍ കിയുന്നുവെന്നത് ചാരിതാര്‍ത്ഥ്യമാണ്.
കാര്‍ഷിക വായ്പാനയം
സഹകരണ സംഘങ്ങള്‍ മുഖേനയുള്ള കാര്‍ഷിക വായ്പാവിതരണം സംബന്ധിച്ച് ഈ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കാര്‍ഷികമേഖലയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കി. ഒരുവര്‍ഷം 5000 കോടി രൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യാന്‍ സഹകരണബാങ്കുകളെ സജ്ജമാക്കി കഴിഞ്ഞു. ഇപ്പോള്‍ വിതരണം ചെയ്യുന്ന വായ്പ (1500-2000 കോടി രൂപയാണ്).
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷികവായ്പയ്ക്കുള്ള പലിശ 8.5%-9% ഉണ്ടായിരുന്നത് 5.5-6% ആയി കുറയ്ക്കുകയും ഇപ്പോള്‍ 7% ആയി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷികവായ്പ യഥാര്‍ത്ഥ ആവശ്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നത് എന്നുറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. കാര്‍ഷികവായ്പകള്‍ നല്‍കാത്ത കാര്‍ഷിക വായ്പാസംഘങ്ങളുടെ പദവി റദ്ദ് ചെയ്തു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിതരണം ചെയ്ത കാര്‍ഷിക വായ്പ
വര്‍ഷം വിതരണം ചെയ്ത വായ്പ (കോടി രൂപയില്‍) ബാക്കിനില്‍പ്പ് (കോടി രൂപയില്‍)
2006-07 2102.02 3931.00
2007-08 1813.56 2936.14
2008-09 1872.90 3103.70
2009-10 2247.95 2816.34
വായ്പകളുടെ പലിശ ലോണ്‍ തുകയേക്കാള്‍ കൂടുതല്‍ വരികയാണെങ്കില്‍ ഈടാക്കുന്ന പലിശ ലോണ്‍ തുകയേക്കാള്‍ കൂടരുതെന്ന നിര്‍ദ്ദേശം നല്‍കിയതിലൂടെ വലിയ ആശ്വാസമാണ് വായ്പക്കാര്‍ക്ക് നല്‍കിയത്.
കൃഷി വായ്പകളിലും മറ്റ് വായ്പകളിലും നിരവധി സ്‌കീമുകള്‍ നടപ്പിലാക്കി തിരിച്ചടവ് പ്രോല്‍സാഹിപ്പിച്ചു. 2001-06 കാലഘട്ടങ്ങളില്‍ 199.02 കോടി രൂപയുടെ ആനുകൂല്യം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിനത്തില്‍ നല്‍കിയപ്പോള്‍ 2006-2010 കാലഘട്ടത്തില്‍ മാത്രം 400 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കി.
നെല്‍കൃഷിക്ക് ഇതരകൃഷികള്‍ക്കും പ്രോല്‍സാഹനം
നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും 4% നിരക്കില്‍ സഹകരണബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതി കേരള സംസ്ഥാനത്ത് നടപ്പിലാക്കി. പിന്നീട് രാജ്യത്ത് തന്നെ ആദ്യമായി നെല്‍കൃഷിക്ക് പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിതരണം ചെയ്ത നെല്‍കൃഷി വായ്പ
വര്‍ഷം വിതരണം ചെയ്ത തുക (കോടിയില്‍)
2006-07 89.65
2007-08 99.86
2008-09 94.36
2009-10 129.85
നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സഹകരണമേഖലയ്ക്കുളള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി.
നെല്ല് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, നെല്ല് ഉല്‍പാദകസമിതികള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഇതിനായി വായ്പ നല്‍കി.
മംഗല്യസൂത്ര വായ്പകള്‍
നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനും ആര്‍ഭാടരഹിതങ്ങളായ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സഹകരണ വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച “കേരള സംസ്ഥാന മംഗല്യസൂത്ര സഹകരണ സംഘം” പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2008-2009) ഈ സംഘവും കേരളത്തിലെ മറ്റ് സഹകരണസംഘങ്ങളും കൂടി നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് 9162800 രൂപ വായ്പ നല്‍കിയപ്പോള്‍ ഈ വര്‍ഷം (2009-2010) 47479025 രൂപ വായ്പ നല്‍കി.
വിദ്യാഭ്യാസ വായ്പ
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് വായ്പ ല്‍ല്‍കുന്നതിന് ശക്തമായ ഇടപെടലാണ് സഹകരണവകുപ്പു നടത്തിയത്.
2001-06 കാലയളവിലെ 5 വര്‍ഷക്കാലം 4322.96 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്യ്തപ്പോള്‍ 2006-2010 കാലയളവിലെ നാലുവര്‍ഷംകൊണ്ട് മാത്രം 7633.24 രൂപ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്തു. 2009-2010 ല്‍ മാത്രം 3078.99 ലക്ഷം രൂപ വിതരണം ചെയ്തു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ
വര്‍ഷം വിതരണം ചെയ്ത തുക (ലക്ഷത്തില്‍)
2006-07 1003.43
2007-08 1440.76
2008-09 2110.06
2009-10 3078.99
ആകെ നാലുവര്‍ഷം 7633.24
2005-06
(ആകെ 5 വര്‍ഷം
വിതരണം ചെയ്തത്) 4332.96
ഇ.എം.എസ് ഭവന വായ്പ
4000 കോടി രൂപ ഇ.എം.എസ് ഭവന വായ്പാപദ്ധതിയിലൂടെ സഹകരണബാങ്കുകള്‍ വായ്പ നല്‍കാന്‍ സഹകരണമേഖല സജ്ജമായി. 2009-2010-ല്‍ 361.20 കോടി രൂപ വിതരണം ചെയ്തു. 31-03-2010-ന് അത്രയും തുക ബാക്കിനില്‍പ്പുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വായ്പ
എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കുള്ള 25000 രൂപ വരെയുള്ള കാര്‍ഷികവായ്പകള്‍ എഴുതിതള്ളാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹകരണബാങ്കുകളില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ എടുത്ത വായ്പ ഈടാക്കേണ്ടതിണ്ടല്ലെന്ന് സഹകരണവകുപ്പ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 25000 ത്തിന് മുകളിലുള്ള വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശവും പരിഗണിച്ചുവരുന്നു.
കൊപ്ര, നെല്ല് സംഭരണം
കേരളത്തിലെ സഹകരണസംഘങ്ങള്‍ വഴി കൊപ്രയും പച്ചതേങ്ങയും നെല്ലും സംഭരിക്കുന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോവുകയാണ്. നോഡല്‍ ഏജന്‍സികള്‍ വഴിയും സഹകരണസംഘങ്ങള്‍ വഴിയും കൊപ്ര ശേഖരിക്കുകയും അങ്ങനെ ശേഖരിക്കുന്ന കൊപ്ര നോഡല്‍ ഏജന്‍സികള്‍ വഴി നാഫെഡിനെ ഏല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ശേഖരിക്കുന്ന പച്ച തേങ്ങ സംസ്‌കരിച്ച് കൊപ്രയാക്കി നാഫെഡിനെ ഏല്‍പ്പിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് സംഭരിക്കുന്ന നെല്ല് അവര്‍ തന്നെ അരിയാക്കി സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ്.
ഇതുവരെയായി 15851.50 ടണ്‍ കൊപ്രയും 11214.87 ടണ്‍ പച്ച തേങ്ങയും സംഭരിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡും സംഘങ്ങളും കൂടി 6874.25 ടണ്‍ നെല്ല് സംഭരിക്കുകയും അതില്‍ 4766.10 ടണ്‍ അരിയാക്കി മാറ്റി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍
രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളീവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തുണ്ടാക്കി കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതങ്ങള്‍ പേറന്നതു സാധാരണക്കാരായ ജനങ്ങളാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹകരണമേഖല അതിശക്തമായ പങ്ക് വഹിക്കുകയുണ്ടായി. സഹകരണവിപണനം കേരളീയം പരിപാടിയുടെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടായപ്പോഴും ഈസ്റ്റര്‍, വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളിലും കഴിഞ്ഞ 50 മാസക്കാലം കൊണ്ട്് 56000 വിലക്കയറ്റ വിരുദ്ധ ചന്തകള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ച് മാര്‍ക്കറ്റില്‍ സജീവമായി ഇടപെട്ടു. സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടിയും അല്ലാതെയും സാധനങ്ങള്‍ വിലക്കുറച്ച് വില്‍ക്കാന്‍ സാധിച്ചതു വഴി വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സഹകരണവകുപ്പിന് കഴിഞ്ഞിട്ടുണ്ട്്.
കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെ 15-02-2007 മുതല്‍ സഹകരണവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സഹകരണവിപണനം പദ്ധതിയിലൂടെ ഇതുവരെ 56000 വിപണനകേന്ദ്രങ്ങളിലൂടെ 32 ഓളം ഇനങ്ങളിലായി 700 കോടിയില്‍പ്പരം രൂപയുടെ വില്‍പ്പന നടന്നിട്ടുണ്ട്.
സഹകരണവിപണനംകേരളീയം പദ്ധതിയിലെ മേല്‍ വിലക്കയറ്റ വിരുദ്ധ ചന്തകള്‍ വന്‍ വിജയമായിരിന്നു. ഈ ചന്തകളില്‍ പൊതുമാര്‍ക്കറ്റിനേക്കാളും 80 ശതമാനം വിലക്കുറച്ച് സാധനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഈ സാമൂഹ്യ സുരക്ഷാ പദ്ധതി കൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായി നേട്ടം പൊതുജനങ്ങള്‍ക്കുണ്ടായി. പൊതുവിപണിയില്‍ 15 ശതമാനം മുതല്‍ 50 ശതമാനം വരെ കുറക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതതരായി. 240 കോടി രൂപയുടെ സാമ്പത്തികനേട്ടം ജനങ്ങള്‍ക്കുണ്ടായപ്പോള്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ പദ്ധതികള്‍ കൊണ്ട് കഴിഞ്ഞു.
നീതി സ്റ്റോറുകള്‍
സംസ്ഥാനത്താകെ ഇപ്പോള്‍ 774 നീതി സ്റ്റോരുകളാണ് നിലവിലുള്ളത്. ഉത്സവ കാലചന്തകള്‍ വിജയിപ്പിക്കുന്നതിന് സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകള്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. ഈ നീതി സ്റ്റോറുകള്‍ കൂടുതല്‍ സജീവമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 119 നീതി സ്‌റ്റോറുകളാണ് അനുവദിച്ചത്.
നീതി മെഡിക്കല്‍ സ്‌കീം
പൊതുജനങ്ങള്‍ക്കു ന്യായവിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ സഹകരണ മേഖലയില്‍ 1998-99 ആരംഭിച്ചതാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍. കണ്‍സ്യൂമര്‍ ഫെഡും, സഹകരണസംഘങ്ങളും നീതി മെഡിക്കല്‍സ്റ്റോറുകള്‍ നടത്തുന്നുണ്ട്. 12 ശതമാനം മുതല്‍ 40 ശതമാനം വിലകുറച്ച് ജീവന്‍രക്ഷാ ഔഷധങ്ങള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. തുടക്കത്തില്‍ 100 മെഡിക്കല്‍സ്റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടതും ആരംഭിച്ചതും.
ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം 222 നീതിമെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇതില്‍ 138 എണ്ണം 2009-2010-ല്‍ ആരംഭിച്ചതാണ്. ഇപ്പോള്‍ സംസ്ഥാനത്താകെ 348 നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു.
ഓരോ പഞ്ചായത്തിലും നീതിമെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത ഒരുവര്‍ഷം കൊണ്ട് നീതിമെഡിക്കല്‍സ്റ്റോറുകളുടെ എണ്ണം 500 ആക്കാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
കണ്‍സ്യൂമര്‍ഫെഡ് - ഒരു വിജയഗാഥ
1965-ല്‍ പ്രവര്‍ത്തനമാരംഭിച്ച കണ്‍സ്യൂമര്‍ ഫെഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഇന്ന് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ ആശ്വാസകേന്ദ്രമായിമാറി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. വന്‍ നഗരങ്ങളില്‍ മെഗാ മാര്‍ക്കറ്റുകളും ചെറു നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും ആരംഭിക്കുക എന്ന തന്ത്രമാണ് നടപ്പിലാക്കിയത്. ഇവിടങ്ങളില്‍ പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വില കുറച്ച് നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്തുവരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ടുക്കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കുനല്‍കി ആശ്വാസം പകരുന്നതിന് ഒഴുകുന്ന ത്രിവേണി ആരംഭിച്ചു. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍ക്കറ്റാണിത്. കൊല്ലം നഗരത്തില്‍ മൊബൈല്‍ ത്രിവേണി ആരംഭിച്ചതു വന്‍ ജനശ്രദ്ധ പിടിച്ചുപറ്റി. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ പുതിയ വ്യാപാരമേഖലയാണ് ഹോട്ടല്‍ വ്യാപാര മേഖല. ത്രിവേണി കോഫി ഹൗസുകള്‍ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ക്യാമ്പസിലും, എറണാകുളം ഗാന്ധി നഗറിലും, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും ആരംഭിച്ചു. കൊച്ചി നഗരത്തില്‍ ആദ്യമായി ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി. കണ്‍സ്യൂമര്‍ ഫെഡ് നോട്ട് ബുക്ക് നിര്‍മാണം, കറിപൗഡര്‍ നിര്‍മാണം, എല്‍.പി.ജി. ബോട്ടലിങ് യൂണിറ്റ്, വിദേശ മദ്യഷോപ്പ്, ബിയര്‍ഷോപ്പ് എന്നീ മേഖലകളിലും വ്യാപാരം നടത്തുന്നുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആകെ 57 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയുണ്ടായി. 2009-2010-ല്‍ മാത്രം 23 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. ഇപ്പോള്‍ സംസ്ഥാനത്താകെ 116 ത്രിവേണി സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു.
സഹകരണ വിദ്യാഭ്യാസം കേരളീയം - സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസം
സര്‍ക്കാര്‍ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ സ്വാശ്രയസംരംഭങ്ങളെ വിഭാവന ചെയ്തതും ആരംഭിച്ചതും. സര്‍ക്കാരുമായുണ്ടാക്കിയ കരാറുകള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ കാറ്റില്‍ പറത്തുവാനുള്ള ശ്രമമാണ് നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് സഹകരണമേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കം. സഹകരണമേഖലയിലെ പ്രൊഫഷണല്‍ കോളേജുകളെ പരാമര്‍ശിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്ന പേരാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്. സഹകരണ വകുപ്പുമന്ത്രി ജി.സുധാകരന്‍ ചെയര്‍മാനായ ഗവേണിങ് ബോഡിയാണ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഭരണനിര്‍വഹണം നടത്തുന്നത്.
'കേപ്പ്' എന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല്‍ എജ്യൂക്കേഷന്‍ ഇതിനോടകം ആര്‍ജിച്ച നേട്ടങ്ങള്‍ അതുല്യമാണ്. കേപ്പിന്റെ ഗവേണിങ് ബോഡി ചെയര്‍മാന്‍ സംസ്ഥാന മുഖ്യമന്ത്രിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ സഹകരണമന്ത്രിയുമാണ്. മുന്‍സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയനാണ് കേപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. കേരളത്തിലെ പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന് കൈത്താങ്ങായി കേപ്പ് ഉയര്‍ന്നുവരികയാണ്. ഇപ്പോള്‍ കേപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും കൂടി 8358 കുട്ടികള്‍ വിദ്യ തേടുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലപ്പുഴയിലെ പുന്നപ്രയില്‍ എഞ്ചിനീയറിംഗ് കോളേജും, എം.ബി.എ കോളേജും, ഫിനിഷിംഗ് സ്‌കൂളും കേപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. ആറന്മുളയിലും പത്തനാപുരത്തും എഞ്ചിനീയറിംഗ് കോളേജും പറവൂര്‍ എം.ബി.എ കോളേജും ആരംഭിക്കാനുള്ള നടപടിയായി. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ബിഎസ്.സി നേഴ്‌സിംഗ് കോളേജ് ആരംഭിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 12 എച്ച്.ഡി.സി.എം കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ കോളേജുകളില്‍ എല്ലാമായി 1600 കുട്ടികള്‍ പഠിക്കുന്നു. 13 കേന്ദ്രങ്ങളില്‍ ജെ.ഡി.സി. കോഴ്‌സുകള്‍ നടത്തുന്നു. ഇവിടെ 1548 കുട്ടികള്‍ പരിശീലനം നേടുന്നു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന് സമീപമുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 'കിക്മ' എന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനം ഈ വര്‍ഷം ആരംഭിച്ചു. ഇവിടെഎം.സി.എ കോഴ്‌സിന് അനുവാദം കിട്ടിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍, സഹകരണസംഘം ഭാരവാഹികള്‍ എന്നിവര്‍ക്കും പരിശീലന കോഴ്‌സ് നടത്തിവരുന്നു.
'സഹകരണ നവരത്‌നം കേരളീയം' പദ്ധതിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് സഹകരണ വിദ്യാഭ്യാസ കേരളീയം, പുതിയ സ്ഥാപനങ്ങള്‍ സഹകരണമേഖലയില്‍ ആരംഭിക്കുക എന്നതിനോടൊപ്പം നിലവിലുള്ള സ്ഥലങ്ങളില്‍ പുതിയ കോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുക എന്ന ദ്വിമുഖ പരിപാടിയാണ് ഇപ്പോള്‍ നടപ്പാക്കിവരുന്നത്. ഇതോടനുബന്ധിച്ച് 19 സ്ഥാപനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റു 13 ഇടങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇപ്പോള്‍ സംസ്ഥാനത്താകെ 36 പ്രൊഫഷണല്‍ കോഴ്‌സുകളോ നവീന കോഴ്‌സുകളോ നടത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സഹകരണ സാമൂഹ്യം കേരളീയം - എസ്.പി.സി.എസ് പുനരുദ്ധാരണം
സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിത്യവിസ്മയമാണ് സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം. 65 വര്‍ഷം മുമ്പ് രൂപപ്പെടുത്തിയ സാഹിത്യകാരന്മാരുടെ കൂട്ടായ്മ ഏഷ്യയിലെ തന്നെ ആദ്യാനുഭവമാണ്. സാഹിത്യരംഗത്തെ ആചാര്യന്‍മാര്‍ തന്നെയായിരുന്നു നവ്യാനുഭൂതി സൃഷ്ടിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അമരത്ത്. സംഘം അടച്ചുപൂട്ടല്‍ നേരിട്ട ഘട്ടത്തില്‍ 1996-ല്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചില ആശ്വാസ നടപടികള്‍ കൈക്കൊണ്ടു. 2001-ന് ശേഷം അത് തുടരാനായില്ല. 2006-ല്‍ സംഘത്തെ രക്ഷപ്പെടുത്താനുള്ള കര്‍മപദ്ധതി 'സഹകരണ സാമൂഹ്യം കേരളീയം' പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കി.
വര്‍ഷങ്ങളായി എഴുത്തുകാര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്ന റോയല്‍റ്റി കുടിശ്ശിക വിതരണം ചെയ്തു. 2007 ഒക്‌ടോബര്‍ 30ന് കോട്ടയത്തുവച്ചായിരുന്നു അതിന് തുടക്കം കുറിച്ചത്. ഒരൊറ്റ ദിവസംകൊണ്ട് 316 എഴുത്തുകാര്‍ക്ക് 40.81 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ റോയല്‍റ്റി ഏറ്റുവാങ്ങുമ്പോള്‍ പഴയ തലമുറയില്‍പ്പെട്ട എഴുത്തുകാരുടെ ഹൃദയം നിറഞ്ഞു. തുടര്‍ന്ന് കൊടുക്കാനുണ്ടായിരുന്ന റോയല്‍റ്റി കുടിശ്ശിക 2.17 കോടി രൂപയടക്കം ആകെ 2.50 കോടി രൂപ കൊടുത്തു തീര്‍ത്തു. അതിനുശേഷം തുടര്‍ച്ചയായി റോയല്‍റ്റി കൊടുത്തുവരുന്നു. അഡ്വാന്‍സു റോയല്‍റ്റി നല്കുന്ന പദ്ധതിയും നടപ്പിലാക്കി കഴിഞ്ഞു.
പുസ്തക പ്രസിദ്ധീകരണം
2010 ഡിസംബറിനകം 500 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ലക്ഷ്യമിട്ടത് 2009 ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കി. ശബ്ദതാരാവലി പോലുള്ള ബൃഹത് ഗ്രന്ഥങ്ങളുടെ പല പതിപ്പുകള്‍ ഈ കാലയളവില്‍ പ്രസിദ്ധം ചെയ്തു. സമ്പൂര്‍ണകൃതികള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍, വിശ്വോത്തര ക്ലാസിക്കുകള്‍ തുടങ്ങി ആയിരക്കണക്കിന് പുറങ്ങള്‍ വലിപ്പമുള്ള ഗ്രന്ഥങ്ങള്‍ സമയബന്ധിതമായി പ്രകാശനം ചെയ്തു. 2010 ഡിസംബറോടെ 500 പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ച് ആയിരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി.
ശമ്പളം, ഗ്രാറ്റുവിറ്റി, പി.എഫ് കുടിശ്ശിക
സാമ്പത്തിക പരാധീനത മൂലം എസ്.പി.സി.എസ്. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ല. പി.എഫ്., ഗ്രാറ്റുവിറ്റി എന്നിവയും കുടിശ്ശികയായിരുന്നു. ഇപ്പോള്‍ ശമ്പളകുടിശ്ശിക മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തു. പി.എഫ്. കുടിശ്ശിക പടിപടിയായി കൊടുത്തുതീര്‍ത്തുവരികയാണ്. ഗ്രാറ്റുവിറ്റി കുടിശ്ശികയും കൊടുത്തുതീര്‍ത്തുകൊണ്ടിരിക്കുന്നു. 23 വര്‍ഷത്തിനുശേഷം എസ്.പി.സി.എസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ചു. വളരെ നാളുകളായി മുടങ്ങിക്കിടന്ന എസ്.പി.സി.എസ്സിന്റെ എന്‍.ബി.എസ്. ബുള്ളറ്റിന്‍ പുനഃപ്രസിദ്ധീകരിച്ചു.
സഹകരണസംഘങ്ങളില്‍ ലൈബ്രറി
“സഹകരണ സാമൂഹ്യം കേരളീയ”ത്തിന്റെ ഭാഗമായി വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുക, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള സഹകാരി സമൂഹത്തെ ഈ സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും ലൈബ്രറി ആരംഭിക്കുവാന്‍ തീരുമാനിച്ചു. 2274 സഹകരണസംഘങ്ങളില്‍ ലൈബ്രറി നിലവില്‍ വന്നുകഴിഞ്ഞു. സഹകരണ ലൈബ്രറികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും സഹകരണ ലൈബ്രറികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്ത് 2009 ജൂണ്‍ മാസത്തില്‍ സഹകരണ ലൈബ്രറി കോണ്‍ഗ്രസ് സംഘടിപ്പിച്ചു.
തകഴി സ്മാരകമന്ദിരം
കോട്ടയത്ത് എസ്.പി.സി.എസ് ആസ്ഥാനത്തോടനുബന്ധിച്ച് തകഴി സ്മാരകമായി ഒരു ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതിന് ലോട്ടറി ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ നല്‍കി. മന്ദിരം പണി പൂര്‍ത്തിയായി കഴിഞ്ഞു.
കുടിശികനിവാരണം കേരളീയം
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഭുരിപക്ഷം പ്രാഥമിക സഹകരണബാങ്കുകളും നഷ്ടത്തിലായിരുന്നു. കുടിശിക പിരിച്ചെടുത്തും, ഭരണ ചെലവ് കുറച്ചും അതിശക്തമായ സാമ്പത്തിക അച്ചടക്കം പാലിച്ചും 102 പ്രാഥമിക സഹകരണബാങ്കുകളെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. വരുന്ന 10 മാസം കൊണ്ട് മഹാഭൂരിപക്ഷം പ്രാഥമിക സഹകരണബാങ്കുകളെയും ലാഭത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശം.
കുടിശിക കുറച്ച് കൊണ്ടുവരാനായി എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ കുടിശിക നിവാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. 2007-08, 2008-09 ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ ക്യാമ്പയിനിലൂടെ 2362.81 കോടി രൂപ കുടിശിക (നിഷ്‌ക്രീയആസ്തി) പിരിച്ചെടുത്തു. 2007-08-ല്‍ 1290.19 കോടി രൂപയും, 2008-09-ല്‍ 1072.62 കോടി രൂപയും 2009-2010-ല്‍ 2815.30 കോടി രൂപയുമാണ് പിരിച്ചെടുത്തത്. മൊത്തം കുടിശികയുടെ 40 ശതമാനമാണിത്. 2001-06 ല്‍ ശരാശരി 888 കോടി രൂപ കുടിശിക പിരിച്ചെടുത്തപ്പോഴാണ് ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്.
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 9810.90 കോടി രൂപ കുടിശിക ഉണ്ടായിരുന്നത് (30.14%) 2006-07-ല്‍ 7512.15 കോടി രൂപയും (22.38%) 2007-08-ല്‍ 6091.27 കോടി രൂപയും (18.22%) 2008-09-ല്‍ 5384.56 കോടി രൂപയും (15.89%) ആയി കുറഞ്ഞു. 31-03-2010-ലെ കുടിശിക ശതമാനം 20.17 ശതമാനമാണ്. പട്ടിക കാണുക
വര്‍ഷം കുടിശികനില്‍പ്പ് (കോടി രൂപയില്‍) ശതമാനം
2005-06 9810.90 30.14
2006-07 7512.10 22.38
2007-08 6091.27 18.22
2008-09 5384.56 15.89
2009-10 7729.75 20.17
അഴിമതി നിര്‍മാര്‍ജനം കേരളീയം
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സഹകരണ മേഖലയുടെ സ്ഥിതി ഭയാനകമായിരുന്നു. നിരവധി സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം അഴിമതിക്കെതിരായ തുറന്ന പോരാട്ടം തന്നെയായിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സഹകരണസ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. സഹകരണമേഖലയിലെ അഴിമതി സംബന്ധിച്ച് 200 വിജിലന്‍സ് കേസുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ രംഗത്ത് സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിലെ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്.
സഹകരണമേഖലയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനായി സഹകരണ വിജിലന്‍സ് വിഭാഗം രൂപീകരിച്ചു. ഡി.ഐ.ജി.യുടെ കീഴില്‍ മൂന്ന് മേഖലകളിലായി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മേഖല ഓഫീസുകള്‍ തുറന്നു. വിജിലന്‍സ് ഓഫീസര്‍ക്ക് ലഭിച്ച 143 പരാതികളില്‍ 62 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.
സഹകരണ ആരോഗ്യം കേരളീയം
പൊതുജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണാശുപത്രികള്‍ സ്ഥാപിച്ചത്. കേരളത്തിലാകെ 140 സഹകരണാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരിയാരം സഹകരണ മെഡിക്കല്‍കോളേജ്, കൊച്ചി, സഹകരണ മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രി എന്നിവ ഇവയില്‍ ചിലതാണ്. ഈ ആശുപത്രികളിലെല്ലാം വന്‍വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2009-2010-ല്‍ കേരളത്തിലെ സഹകരണാശുപത്രികളില്‍ 3161602 രോഗികള്‍ ഒ.പിയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ഐ.പിയില്‍ ഇതേവര്‍ഷം തന്നെ 777804 രോഗികളെ അഡ്മിറ്റ് ചെയ്തു.
അപ്പക്‌സ് ഫെഡറേഷനുകള്‍
അപ്പെക്‌സ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വനിതാ സഹകരണസംഘങ്ങള്‍ അതിന്റെ അപ്പെക്‌സ് ഫെഡറേഷന്‍, എസ്.സി/എസ്.ടി സഹകരണസംഘങ്ങള്‍ അതിന്റെ ഫെഡറേഷന്‍, ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പരിപാടികള്‍ ആവിഷ്‌കരിച്ചു. സഹകരണം നവരത്‌നം ലോട്ടറി ഫണ്ടില്‍ നിന്നും ആവശ്യമായ സഹായധനം നല്‍കി.
സംസ്ഥാന സഹകരണബാങ്ക്, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയ അപ്പെക്‌സ് സ്ഥാപനങ്ങളെ പുരോഗതിയിലേക്ക് നയിച്ചു.
റബ്‌കോ, റെയ്ഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ സഹായം ലഭ്യമാക്കി.
ഡയറക്ടര്‍ ഓഫ് ഓഡിറ്റ്
സഹകരണസംഘങ്ങളുടെ ഓഡിറ്റിന് പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇതുവഴി ഓഡിറ്റ് വിഭാഗം ശക്തിപ്പെടുകയാണ്.
സഹകരണ നിയമഭേദഗതി
സഹകരണ നിയമത്തില്‍ സമഗ്രമായ ഭേദഗതി 2010 മാര്‍ച്ച് മാസം നിയമസഭ പാസ്സാക്കിയിരിക്കുകയാണ്. സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ വിനിതകള്‍ക്ക് മൂന്ന് സീറ്റ് സംവരണം ചെയ്തിരിക്കുന്നു. വികലാംഗര്‍ക്ക് നിയമനങ്ങളില്‍ മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സഹകരണസ്ഥാപനങ്ങളുടെ ധനം അപഹരിച്ചാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നു. 2000-ന് ശേഷം നടത്തുന്ന സമഗ്രമായ ഭേദഗതിയാണ് ഇത്.
അഖിലേന്ത്യാ സഹകരണ എക്‌സിബിഷന്‍
രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണ മേഖല പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും ജനഹൃദയങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരത്ത് 2009 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 9 വരെ സംഘടിപ്പിച്ച അഖിലേന്ത്യാ സഹകരണ എക്‌സിബിഷന്‍ വന്‍ വിജയമായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 70ല്‍പ്പരം സഹകരണസ്ഥാപനങ്ങള്‍ ഒരുക്കിയ 184 പവലിയനുകള്‍ മേളയുടെ സവിശേഷതയായിരുന്നു.
സഹകരണ റിസ്‌ക്ഫണ്ട് സ്‌കീം
സഹകരണ വായ്പാസംഘങ്ങളില്‍ നിന്നും വായ്പയെടുക്കുന്നവര്‍ക്ക് ആശ്വാസമായി സഹകരണ റിസ്‌ക്ഫണ്ട് എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഇതുപ്രകാരം വായ്പക്കാരന്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണമടയുകയാണെങ്കില്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യതയില്‍ നിന്നും വായ്പക്കാരനെ ഒഴിവാക്കുന്നതാണ്. ഇതിന് പ്രീമിയമായി പരമാവധി 200 രൂപ അടച്ചുകൊണ്ട് റിസ്‌ക് ഫണ്ട് പദ്ധതിയില്‍ വായ്പക്കാരന്‍ അംഗമായി ചേര്‍ന്നാല്‍ മതി. ഈ പദ്ധതി പ്രകാരം വായ്പക്കാരന്‍ മരണപ്പെടുകയും അനന്തരാവകാശികള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ഇതൊരു വലിയ അനുഗ്രഹമാണ്.
സഹകരണ കോണ്‍ഗ്രസ്
2007 ഒക്ടോബറില്‍ എറണാകുളത്ത് നടത്തിയ സഹകരണ കോണ്‍ഗ്രസ് വന്‍വിജയമായിരുന്നു. 3000 പ്രതിനിധികള്‍ പങ്കെടുത്ത സഹകരണ കോണ്‍ഗ്രസിന്റെ തീരുമാനങ്ങളില്‍ ഭൂരിഭാഗവും നടപ്പില്‍ വരുത്തിക്കഴിഞ്ഞു.
പ്ലാണ്‍ഫണ്ട്
കഴിഞ്ഞ നാലുവര്‍ഷങ്ങളിലും പ്ലാന്‍ഫണ്ടിന്റെ 90 ശതമാനവും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പുതിയ സംഘങ്ങളുടെ റജിസ്‌ട്രേഷന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 563 സഹകരണസംഘങ്ങള്‍ കേരളത്തിലാകെ റജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 2009-2010-ല്‍ 96 സഹകരണസംഘങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്.
സഹകരണ നവരത്‌നം ലോട്ടറി ഫണ്ട്
പിന്നോക്കം നില്‍ക്കുന്ന സഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനും അശരണരരായ സഹകാരികളെ സഹായിക്കുന്നതിനും പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ സഹായിക്കുന്നതിനും മറ്റുമായി സഹകരണവകുപ്പ് നടത്തിയ ലോട്ടറി വന്‍വിജയമായിരുന്നു. 33 കോടി രൂപ വരവുണ്ടായപ്പോള്‍ 15.80 കോടി രൂപ ചെലവ് കഴിച്ച് മിച്ചമുണ്ടായി.
ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍
സംസ്ഥാന-ജില്ലാ സഹകരണബാങ്ക് ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ അനുവദിച്ചു. പരമാവധി പെന്‍ഷന്‍ 10000 രൂപ ഉണ്ടായിരുന്നത് 15000 രൂപയായി വര്‍ദ്ധിപ്പിച്ചു. സഹകരണമേഖലയിലെ വിവിധ മേഖലകളിലെല്ലാം തന്നെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിച്ചു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍, കേപ്പ്, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, ഹോള്‍സെയില്‍ സ്റ്റോര്‍ ജീവനക്കാര്‍, റെയ്ഡ്‌കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവരുടെ വേതന ഘടന പരിഷ്‌കരിച്ചു. മറ്റിടങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. വെല്‍ഫെയല്‍ ബോര്‍ഡ്, പെന്‍ഷന്‍ ബോര്‍ഡ് എന്നിവയ്ക്ക് കീഴില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
സഹകരണ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആദ്യമായി 50 രൂപ പ്രതിമാസം മെഡിക്കല്‍ അലവന്‍സ് അനുവദിച്ചു. ഫെസ്റ്റിവെല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.
ഫിഷറീസ് വകുപ്പില്‍ നടപ്പാക്കിയ പദ്ധതികള്‍
മത്സ്യ മേഖലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. മത്സ്യമേഖലയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ മത്സ്യമേഖലയില്‍ ഉണ്ടായിട്ടുള്ളത്. മത്സ്യ വകുപ്പിനെ വേറിട്ടു നില്‍ക്കുന്ന ഒരു പ്രധാന വകുപ്പായി വളര്‍ത്തിയെടുക്കുന്നതിനും കഴിഞ്ഞു. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനും ഫിഷിംഗ് ഹാര്‍ബറുകള്‍, ഫിഷറീസ് റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും ഫിഷറീസ് സര്‍വ്വകലാശാല, അക്വാപാര്‍ക്ക്, ഓഷ്യനേറിയം തുടങ്ങിയ പുതിയ മേഖലകളിലേയ്ക്ക് പ്രവേശിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു.
1. മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സുപ്രധാനമായ നാല് നിയമനിര്‍മ്മാണങ്ങള്‍ മത്സ്യമേഖലയില്‍ നടപ്പിലാക്കി. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം ഉറപ്പു വരുത്തുന്ന ഉപരിതല മത്സ്യബന്ധന സംരക്ഷണ നിയമം, മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സെസ്സ് നിയമം, മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കുന്നതിനുള്ള കേരള മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം, ഏകീകൃത ഉള്‍നാടന്‍ മത്സ്യബന്ധന നിയമം എന്നിവയാണവ.
2. കടാശ്വാസം
ഇടത്തട്ടുകാരുടെ ചൂഷണത്തിലും കടബാധ്യതയിലുംപ്പെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതി തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ പ്രകാരം കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്നു. കടാശ്വാസ കമ്മീഷന്റെ ആദ്യ ശുപാര്‍ശ പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഹഡ്‌കോയില്‍ നിന്നും മത്സ്യഫെഡ് മുഖേന വാങ്ങിയിട്ടുള്ള ഭവന നിര്‍മ്മാണ വായ്പാ കുടിശ്ശികയായ 11.82 കോടി രൂപ എഴുതി തള്ളാനും വായ്പക്ക് ഈടുവെച്ചിരുന്ന ആധാരങ്ങള്‍ തിരിച്ചു നല്കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 10,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. കൂടാതെ മത്സ്യബന്ധനോപകരണങ്ങള്‍ക്കായി എന്‍.സി.ഡി.സി വഴി മത്സ്യഫെഡ് നല്‍കിയ 115.04 കോടി രൂപയുടെ വായ്പയും എഴുതി തള്ളുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതു വഴി 48,355 മത്സ്യത്തൊഴിലാളികള്‍ക്ക് കടത്തില്‍ നിന്ന് മോചനം ലഭിച്ചു. സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി തീരദേശത്തെ മത്സ്യഫെഡിന്റെ കീഴിലുള്ള സഹകരണ സംഘങ്ങള്‍ വഴി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പദ്ധതി പ്രകാരം നല്‍കിയ മത്സ്യബന്ധനോപകരണങ്ങള്‍ക്കായുള്ള വായ്പകള്‍, മത്സ്യത്തൊഴിലാളി ക്ഷേമ സംഘങ്ങളിലെ ഇത്തരം വായ്പകള്‍, സുനാമി ദുരന്തം സംഭവിച്ച ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യബന്ധനോപകരണങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകള്‍ എന്നിവ എഴുതി തള്ളാനും നടപടി സ്വീകരിച്ചു. രണ്ടാം ഘട്ടമായി സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളില്‍ 254 കോടി രൂപ എഴുതി തള്ളാനും തീരുമാനിച്ചു. 60,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രണ്ടു ഘട്ടങ്ങളിലുമായി 380.82 കോടിരൂപയുടെ ആശ്വാസമാണ് ലഭിക്കുന്നത്. 1,20,000 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. ദേശസാത്കൃത ബാങ്കുകളില്‍ നിന്നുള്ള കടാശ്വാസത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
3. വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ
വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് മത്സ്യവില്പന നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ആശ്വാസമായി ആളൊന്നിന് 5,000 രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കി 27,700 പേര്‍ക്ക് 13.84 കോടി രൂപയുടെ പലിശ രഹിത വായ്പ ഇതുവരെ അനുവദിച്ചിട്ടുണ്ട്. മത്സ്യമേഖലയിലെ മുഴുവന്‍ സ്ത്രീ പുരുഷ വില്പന തൊഴിലാളികള്‍ക്കും പലിശ രഹിത വായ്പ ലഭ്യമാക്കും. 22 കോടി രൂപ പലിശ രഹിത വായ്പാ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. 5,000 രൂപ 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നടപടി പൂര്‍ത്തിയാക്കി വരുന്നു.
4. മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
മത്സ്യത്തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്കി വരുന്നു. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു.
5. പീലിംഗ് തൊഴിലാളികള്‍ക്ക് ആശ്വാസ നടപടികള്‍
ഒരു തൊഴില്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കാതെ കൊടിയ ചൂഷണത്തിന് വിധേയരായി ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട വനിതാ പീലിംഗ് തൊഴിലാളികള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ആളൊന്നിന് 2000 രൂപ സഹായധനം അനുവദിച്ചു. 13,370 വനിതാ പീലിംഗ് തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി. 2.67 കോടി രൂപ ഈയിനത്തില്‍ ചെലവഴിച്ചു.
6. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലുപകരണങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. മത്സ്യബോര്‍ഡ് വഴി നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മത്സ്യബന്ധനത്തിനിടയില്‍ അപകട മരണം സംഭവിക്കുകയോ, കാണാതാവുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് സഹായധനം 1 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. സ്ഥിരവും ഭാഗികവുമായ അവശത സംഭവിക്കുന്നവര്‍ക്ക് 50,000 രൂപയും ഇന്‍ഷുറന്‍സ് സഹായമായി നല്‍കുന്നു. മത്സ്യഫെഡ് വഴി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 1.5 ലക്ഷംരൂപയില്‍ നിന്ന് 3 ലക്ഷംരൂപയായി വര്‍ദ്ധിപ്പിച്ചു. കൂടാതെ മത്സ്യഫെഡ് വഴി ഉപകരണ സുരക്ഷാ പദ്ധതിയും നടപ്പിലാക്കി വരുന്നു. കടലില്‍ അപകടത്തില്‍പ്പെടുന്ന വള്ളം, വല, എഞ്ചിന്‍ എന്നിവ അടങ്ങുന്ന മത്സ്യബന്ധന യൂണിറ്റിന് വിലയുടെ 75 ശതമാനം നഷ്ടപരിഹാരം അനുവദിക്കുന്ന മത്സ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി.
7. സുനാമി ദുരിത ബാധിതര്‍ക്ക് തീരമൈത്രി
സുനാമി ദുരിത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും നഷ്ടപ്പെട്ട ജീവിതം തിരിച്ചു നല്‍കുന്നതിനും മാതൃകാപരമായ നടപടികളാണ് മത്സ്യമേഖലയില്‍ സ്വീകരിച്ചത്. മത്സ്യമേഖലയ്ക്കായി ലഭ്യമായ 38 കോടി രൂപ ജീവനോപാധികളുടെ പുനഃസ്ഥാപനത്തിനായി മാതൃകാപരമായി വിനിയോഗിച്ചു. 21 പ്രോജക്റ്റുകള്‍ ആരംഭിക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. പദ്ധതി നിര്‍വ്വഹണത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ ഊട്ടി വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
8. ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ദ്ധനവിന് മത്സ്യകേരളം
ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. 10,000 ഹെക്ടര്‍ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന മത്സ്യകേരളം പദ്ധതി വഴി ഉള്‍നാടന്‍ മത്സ്യോത്പാദനം നിലവിലുള്ള മുക്കാല്‍ ലക്ഷം ടണ്ണില്‍ നിന്നും 2 ലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
9. അടിസ്ഥാന സൗകര്യ വികസനത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍
തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി തീരദേശ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കോര്‍പ്പറേഷന് ഓഹരി മൂലധനമായി 15 കോടി രൂപ അനുവദിച്ചു.
10. കൊച്ചിയില്‍ മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഓഷ്യനേറിയവും
കടല്‍ ജീവികളെക്കുറിച്ചും അത്ഭുതകരമായ കടല്‍ മത്സ്യവൈവിദ്ധ്യ ത്തെക്കുറിച്ചും ഗവേഷണം നടത്തുന്നതിനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും കൊച്ചിയില്‍ 500 കോടി രൂപ മൊത്തം അടങ്കല്‍ വരുന്ന മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററും ഓഷ്യനേറിയവും സ്ഥാപിക്കുന്നതിന് നടപടി പൂര്‍ത്തിയാക്കി ആഗോള ടെണ്ടര്‍ വിളിച്ചു. ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം നേടിയെടുത്തു.
11. ഫിഷറീസ് സര്‍വ്വകലാശാല
ഇന്ത്യയിലാദ്യമായി കൊച്ചി ആസ്ഥാനമായി ഫിഷറീസിനും സമുദ്ര പഠനത്തിനുമായി സര്‍വ്വകലാശാല ആരംഭിച്ചു. പനങ്ങാട് ഫിഷറീസ് കോളേജ് കേന്ദ്രീകരിച്ചാണ് കേരളത്തിന് അഭിമാനമായ ഈ സ്ഥാപനം ആരംഭിക്കുന്നത്. 2011 ഫെബ്രുവരി ആദ്യം ഉദ്ഘാടനം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
12. അലങ്കാര മത്സ്യക്കയറ്റുമതിക്ക് അക്വാപാര്‍ക്ക്
അലങ്കാര മത്സ്യങ്ങളുടെ കൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് കേരളാ അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) എന്ന പേരില്‍ ഒരു പബ്ലിക് - പ്രൈവറ്റ് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. എക്‌സ്‌പോര്‍ട്ട് ഹബ്, ജില്ലാതല സാറ്റലൈറ്റ് ഫാമുകള്‍, ഗ്രാമതല ഹോംസ്റ്റഡ് ഫാമുകള്‍ എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. 5000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാവുന്നു. ചൈനയിലേയ്ക്ക് അലങ്കാര മത്സ്യം കയറ്റുമതി ചെയ്യാനും അവിടെ നിന്നുള്ള അലങ്കാര മത്സ്യ അനുബന്ധ ഉപകരണങ്ങള്‍ കാവിലിന്റെ ബ്രാന്റ് നെയിമില്‍ ഇവിടെയ്ക്ക് ഇറക്കുമതി ചെയ്യാനും ധാരണയായി. കൂടാതെ അമേരിക്ക, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി വ്യാപാരത്തിനുള്ള നടപടികളായി.
13. കടല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷ
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. 8000 യന്ത്രവല്‍കൃത വള്ളങ്ങളിലെ തൊഴിലാളികള്‍ക്ക് പതിനയ്യായിരം രൂപ വില വരുന്ന സുരക്ഷാ കിറ്റുകള്‍ ആണ് വിതരണം ചെയ്യുന്നത്. 18.85 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി ഇന്‍ഡ്യയില്‍ ആദ്യമായാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
14. ഹാച്ചറികളുടെ നവീകരണം
രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സഹായത്തോടെ 21.40 കോടിരൂപ മുതല്‍ മുടക്കി കേരളത്തിലെ 17 ഹാച്ചറികളുടെയും ഫാമുകളുടെയും നവീകരണം പൂര്‍ത്തിയായി. അതുവഴി മത്സ്യ/ചെമ്മീന്‍ വിത്തുല്പാദന മേഖലയില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കും.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നടപ്പാക്കിയ പദ്ധതികള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫിഷിംഗ് ഹാര്‍ബറുകളുടെ കാര്യത്തില്‍ ചരിത്ര നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഫിഷ് ലാന്റിംഗ് സെന്ററുകളും തീരദേശ റോഡുകളും നിര്‍മ്മിക്കുന്ന കാര്യത്തിലും എല്‍ ഡി എഫ് സര്‍ക്കാര്‍ വളരെയേറെ മുന്നേറി. കേരള സംസ്ഥാന രൂപീകരണം മുതല്‍ ഈ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതു വരെ എട്ട് ഫിഷിംഗ് ഹാര്‍ബറുകളാണ് ഉണ്ടായിരുന്നത്. (തങ്കശ്ശേരി, നീണ്ടകര, മുനമ്പം, ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍, മാപ്പിളബേ, അഴീക്കല്‍)
1. പുതിയ ഫിഷിംഗ് ഹാര്‍ബറുകള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തലായി, കൊയിലാണ്ടി, ചെല്ലാനം, ചെത്തി, അര്‍ത്തുങ്കല്‍, കാസര്‍കോട്, ചെറുവത്തൂര്‍, ചേറ്റുവ എന്നിങ്ങനെ എട്ട് പുതിയ ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം ആരംഭിച്ചു. കായംകുളം ഫഷിംഗ് ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്തു. ചെല്ലാനം ഹാര്‍ബറിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. അവയുടെ നിര്‍മ്മാണച്ചെലവുകള്‍ താഴെ ചേര്‍ക്കുന്നു.
1. കൊയിലാണ്ടി 35.45 കോടി
2. തലായ് 19.26 കോടി
3. കാസര്‍കോഡ് 29.75 കോടി
4. ചെത്തി (ഒന്നാം ഘട്ടം) 05.00 കോടി
ചെത്തി (രണ്ടാം ഘട്ടം) 05.00 കോടി
5. അര്‍ത്തുങ്കല്‍ (ഒന്നാംഘട്ടം) 05.00 കോടി
6. ചെല്ലാനം (ഒന്നാഘട്ടം) 05.00 കോടി
ചെല്ലാനം(രണ്ടാംഘട്ടം) 30.00 കോടി
7. ചേറ്റുവ 30.24 കോടി
8. ചെറുവത്തൂര്‍ 29.06 കോടി
2. പുതിയ ലാന്റിംഗ് സെന്ററുകള്‍
ഉള്‍നാടന്‍ മേഖലയില്‍ 25 പുതിയ ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മിക്കും. മുഹമ്മ, സാമ്പ്രാണിക്കോടി, ബേക്കല്‍ ലാന്റിംഗ് സെന്ററുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ വടകര, തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍, കണ്ണൂര്‍ ജില്ലയിലെ ഏഴോംകോട്ടിക്കല്‍, കിഴന്നപ്പാറ, മലപ്പൂറം ജില്ലയിലെ പറവണ്ണ, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, മുട്ടത്ത്മണ്ണേല്‍ എന്നിവിടങ്ങളില്‍ അനുവാദം നല്‍കി കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ അജാനൂര്‍ കടപ്പുറം, പൂഞ്ചാവി കടപ്പുറം, കോയിപ്പാടി, കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ ഐ സി എ ഡി സ്‌കീമില്‍ ഫിഷ് ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കാസര്‍കോഡ് ജില്ലയിലെ മുസോഡി കടപ്പുറത്ത് കോസ്റ്റല്‍പ്പുര സ്‌കീമില്‍പ്പെടുത്തി ഫിഷ്‌ലാന്റിംഗ് സെന്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ വൈപ്പിനിലും ചാത്തനാട്ടും ഫിഷ്‌ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
3. ഫിഷിംഗ് ഹാര്‍ബറുകളുടെ നവീകരണം
നാഷണല്‍ ഫിഷറീസ് ഡവലെപ്‌മെന്റ് ബോര്‍ഡിന്റെ ധനസഹായത്തോടെ 24.42 കോടി രൂപ ചെലവില്‍ നീണ്ടകര, തങ്കശ്ശേരി, കായംകുളം, പുതിയാപ്പ എന്നീ തുറമുഖങ്ങളുടെ നവീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
4. ഫിഷറീസ് റോഡുകള്‍
മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ പ്രധാന റോഡുകളുമായും ഫിഷിംഗ് ഹാര്‍ബറുകളുമായും ബന്ധിപ്പിക്കുന്നതും 40 കോടിരൂപ ചെലവു വരുന്നതുമായ 336 തീരദേശ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നു.
ആരോഗ്യം
ആരോഗ്യം
രോഗപ്രതിരോധം- ചികില്‍സ
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികില്‍സയ്ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.
ശുചീകരണം-രോഗപ്രതിരോധം: 2006ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനം ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനിയുടെ പിടിയിലകപ്പെട്ടിരുന്നു. മുന്‍സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയ മുന്നറിയിപ്പുകള്‍ പോലും കണക്കിലെടുക്കാതെ രോഗപ്രതിരോധ- ശുചീകരണ-കൊതുകു നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കടുത്ത അലംഭാവം കാട്ടി. എന്നാല്‍ 2007 മുതല്‍ ഓരോ മഴക്കാലത്തും പകര്‍ന്നുപിടിക്കാനിടയുള്ള പകര്‍ച്ചപ്പനികള്‍ കണക്കിലെടുത്ത് മഴക്കാല പൂര്‍വരോഗ പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വാര്‍ഡിനും 10,000 രൂപ വീതം ഓരോ വര്‍ഷവും നല്കി.
ഈ വര്‍ഷം നാല് മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വിപുലമായ പരിപാടികളാണ് ഫോര്‍പ്ലസ് ക്യാമ്പയിന്‍ എന്ന പേരില്‍ സംസ്ഥാനത്ത് നടപ്പാക്കിയത്. അതോടൊപ്പം ആഗോളാടിസ്ഥാനത്തില്‍ എച്ച്1എന്‍1 പനി പടര്‍ന്നുപിടിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനും സംസ്ഥാനത്ത് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തി. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും മരണ നിരക്കും ഇവിടെ വളരെ കുറവാണ്. എലിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിലും ഈ മാറ്റം കാണാം. ഡെങ്കുപ്പനിയും സംസ്ഥാനത്ത് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.
വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്: 2006 ല്‍ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ പിടിപെട്ടപ്പോള്‍ രോഗനിര്‍ണ്ണയത്തിന് പോലും സംവിധാനം ഉണ്ടായിരുന്നില്ല. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഈ സര്‍ക്കാര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ പുനരുജ്ജീവിപ്പിച്ചു. രോഗനിര്‍ണ്ണയത്തിന്നുള്ള സംവിധാനങ്ങള്‍ ഒരുക്കി. ഇപ്പോള്‍ ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ക്ക് ഇവിടെ തന്നെ രക്തപരിശോധന നടത്തുവാന്‍ കഴിയും. കൂടാതെ കേന്ദ്ര സര്‍ക്കാറില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനെതുടര്‍ന്ന് ആലപ്പുഴയില്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തു. 20.64 കോടി രൂപ കേന്ദ്രം അനുവദിച്ചുവെങ്കിലും കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായതിനെ തുടര്‍ന്ന് തുടര്‍പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി.
പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ സജീവമാക്കി:- സംസ്ഥാനത്തെ പബ്ലിക് ഹെല്‍ത്ത് ലാബുകളും ഏതാണ്ട് നിര്‍ജീവമായ നിലയിലായിരുന്നു. ഈ ലാബുകളെ പുനരുജ്ജീവിപ്പിച്ചതിന് പുറമെ കണ്ണൂരില്‍ പുതുതായി ഒരു ലാബ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗനിര്‍ണ്ണയത്തിന് സംസ്ഥാനത്ത് ഇപ്പോള്‍ വിപുലമായ സംവിധാനങ്ങളാണുള്ളത്. മുന്‍പ് ഇക്കാര്യത്തില്‍ സംസ്ഥാനം ഇരുട്ടില്‍ തപ്പുകയായിരുന്നു.
ടിബി രോഗം നിര്‍ണ്ണയിക്കുന്നതിന് തിരുവനന്തപുരത്ത് ഇന്റര്‍മിഡിയറ്റ് റഫറന്‍സ് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി. അധികാരമേറ്റ് ഒന്നര വര്‍ഷത്തിനകം ലാബ് സജ്ജീകരിച്ചു. ലാബിന് കേന്ദ്ര അംഗീകാരം നേടിയെടുത്തു. കൂടാതെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ലബോറട്ടറീസിന്റെ അംഗീകാരത്തിനായി 363 ലബോറട്ടറികള്‍ നവീകരിക്കുന്ന പ്രവര്‍ത്തനവും ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
ആരോഗ്യ പ്രവര്‍ത്തകരെ സേവനസജ്ജരാക്കി:- ആരോഗ്യ മേഖലയില്‍ നമുക്ക് വിപുലമായ ഒരു സേനയുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ സേനയ്ക്ക് ആവശ്യമായ പരിശീലനം നല്‍കുകയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുകയോ ഉണ്ടായിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവര്‍ക്ക് തുടര്‍ പരിശീലനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. ഇപ്പോള്‍ ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകരാണ്. ഓരോ പ്രദേശത്തും ഒറ്റപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലും അതാത് സമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ എത്തിക്കുന്ന വിപുലമായ ശൃംഖല രൂപപ്പെടുത്തിയെടുത്തു. ഏതെങ്കിലും ഒരു പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും എടുത്തിട്ടുണ്ട്.
ഓരോ മഴക്കാലവും വരുന്നതിന് മുമ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത സ്വഭാവത്തോടെയുള്ള ശുചീകരണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു.
‘ആശ’ (Accredited Social Health Activist)വളണ്ടിയര്‍മാര്‍: ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ‘ആശ’ വളണ്ടിയര്‍മാരെ നിയോഗിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവാദം നല്‍കിയപ്പോള്‍ കേരളം മുന്‍ഗമനാ സംസ്ഥാനം അല്ലെന്ന കാരണത്താല്‍ ഒഴിവാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ‘ആശ’ വളണ്ടിയര്‍മാരെ നിയോഗിക്കുവാന്‍ അനുവാദം ലഭിച്ചു. 31,200 ‘ആശ’ പ്രവര്‍ത്തകരാണ് ഇപ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റ് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളിലും നിസ്തൂലമായ സേവനമാണ നടത്തിക്കൊണ്ടിരിക്കുന്നത്. ‘
ആശ വോളണ്ടിയര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, പാര്‍ട്ട് ടൈം സ്വീപ്പര്‍, മറ്റ് ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ മുതലായ തസ്തികകളിലേക്ക് നടക്കുന്ന ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുമ്പോള്‍ 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി അനുവദിക്കുവാന്‍ ഉത്തരവായിട്ടുണ്ട്.
ചികില്‍സ
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഈ ഗവണ്‍മെന്റ് 1500 കോടി രൂപയിലധികം വിനിയോഗിച്ചു
മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഗവണ്‍മെന്റ് 1500 കോടി രൂപയിലേറെ വിനിയോഗിച്ചു. പിഎംഎസ്എസ്‌വൈ-120 കോടി, സുനാമി പുനരധിവാസ ഫണ്ട് 78.5 കോടി, എന്‍ആര്‍എച്ച്എം മുഖേനയുള്ള നിര്‍മ്മാണ-വീകരണ പ്രവര്‍ത്തനങ്ങള്‍ 150 കോടി രൂപ എന്നിവയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിനെറയും പ്ലാന്‍ ഫണ്ട് വിഹിതമായ 1010.79 കോടിയും നബാര്‍ഡിന്റെ ഉള്‍പ്പെടെ മറ്റ് സാമ്പത്തിക സഹായവും കൂടിയാണ് ഈ ഫണ്ട്. ഇതില്‍ 700 കോടി രൂപയോളം അഞ്ച് ഗവ. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനാണ് വിനിയോഗിച്ചത്. 97 കോടി രൂപ ആര്‍സിസി വികസനത്തിന് വിനിയോഗിച്ചു. യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് ഇതിന്റെ മൂന്നിലൊന്ന് തുക പോലും അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചിട്ടില്ല.
സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍ ദേശീയ നിലവാരത്തില്‍
സംസ്ഥാനത്ത് സാധാരണ അസുഖങ്ങള്‍ക്ക് കിടത്തിച്ചികില്‍സ വരെ നല്‍കുന്നവയാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ അഥവാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലായിുന്നു ഈ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും. ഈ സിഎച്ച്‌സികളെ ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും അഞ്ച് സ്‌പെഷ്യാലിറ്റി യൂണിറ്റുകള്‍ക്കാവശ്യമായ കെട്ടിട സൗകര്യങ്ങളും ഉപകരണങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങളുമാണ് ഒരുക്കുന്നത്. ഈ സിഎച്ച്‌സികളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 30 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
തീരദേശ ആശുപത്രികള്‍ നവീകരിച്ചു:
തീരദേശങ്ങളിലുള്ള 126 ആശുപത്രികളില്‍ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്തു. 78.5 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
ജില്ലാ ആശുപത്രികള്‍:- കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍,കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ നിലവിലുളളവ നവീകരിക്കുകയോ ചെയ്തു. നെയ്യാറ്റിന്‍കര, മാവേലിക്കര, ആലുവ, തിരൂര്‍, വടകര എന്നീ താലൂക്കാശുപത്രികളെ ജില്ലാ ആശുപത്രികളായി ഉയര്‍ത്തി.
എല്ലാ പ്രധാന ആശുപത്രികളോടനുബന്ധിച്ചും ബ്ലഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ജനറല്‍ ആശുപത്രികള്‍: തലശ്ശേരി, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുമ്പുണ്ടായതിന്റെ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കാസര്‍കോട് താലുക്ക് ആശുപത്രി, മഞ്ചേരിയിലെ മലപ്പുറം ജില്ലാ ആശുപത്രി,അടൂര്‍ താലൂക്ക് ആശുപത്രി എന്നിവ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു.
താലൂക്ക് ആശുപത്രികള്‍: പാറശാല, നെയ്യാറ്റിന്‍കര, ചാവക്കാട്, ചേര്‍ത്തല ഉള്‍പ്പെടെ മുഴുവന്‍ ആശുപത്രികളിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്തു.
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍: തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കും കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കും എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. കാല്‍നൂറ്റാണ്ടിന് മുമ്പ് നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങുകയും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാവുകയും ചെയ്തിരുന്ന കണ്ണൂര്‍ മാങ്ങാട്ട്പറമ്പിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി. മഞ്ചേരിയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി.
14 ആശുപത്രികള്‍ എന്‍എബിഎച്ച് അക്രഡിറ്റേഷനിലേക്ക്
നവീനവും മികച്ചതുമായ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് നാഷഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ (എന്‍എബിഎച്ച്) ആശുപത്രികള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഏറ്റവും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശുപത്രികള്‍ക്ക് മാത്രമേ ഈ അംഗീകാരം ലഭിക്കൂ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് പോലും ഇതുവരെ ഈ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. എന്നാല്‍ കേരളത്തില്‍ ഈ ഗവര്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം ഇതിനായി 14 ആശുപത്രികള്‍ തെരഞ്ഞെടുക്കുകയും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതനുസരിച്ച് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
ആശുപത്രി വികസനത്തിന് വര്‍ഷം തോറും ഫണ്ട്
ആശപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നേരിട്ട് ഫണ്ട് അനുവദിക്കുന്നതിന് പുറമെ ഉപാധിരഹിത ഫണ്ട്, അറ്റകുറ്റ പണികള്‍ക്കുള്ള ഫണ്ട്, ആശുപത്രി നിര്‍വഹണസമിതിക്കുള്ള ഫണ്ട് എന്നിങ്ങനെ വര്‍ഷം തോറും ഫണ്ടുകള്‍ അനുവദിച്ചു. രോഗികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം, കുടിക്കാന്‍ വെള്ളം തുടങ്ങിയവ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി. സബ്‌സെന്ററുകള്‍ക്കും വാര്‍ഡ്തല ആരോഗ്യശുചിത്വസമിതികള്‍ക്കും 10,000 രൂപ വീതവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 25,000 രൂപ വീതവും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവുമാണ് ഉപാധിരഹിത ഫണ്ടായി വര്‍ഷം തോറും നല്‍കുന്നത്.
അറ്റകുറ്റപണികള്‍ക്കായി സബ്‌സെന്ററുകള്‍ക്ക് 10,000 രൂപ, പ്രാഥമികരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെ നല്‍കുന്നു. ആശുപത്രി നിര്‍വഹണസമിതികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതവും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും അനുവദിക്കുന്നു.
300 ആശുപത്രികള്‍ അപ്‌ഗ്രേഡ് ചെയ്തു
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദേശീയ പൊതുജനാരോഗ്യ നിലവാരത്തിലുള്ള (ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്- ഐപിഎച്ച്എസ്) ഗുണനിലവാരവും സേവനവും ഉറപ്പുവരുത്തുന്നതിന് 23 സിഎച്ച്‌സികളെ താലൂക്ക് ആശുപത്രികളായും 31 ഗവ. ആശുപത്രികളെയും 96 പിഎച്ച്‌സികളെയും സിഎച്ച്‌സികളായും ഉയര്‍ത്തി. 153 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കിടത്തിച്ചികില്‍സയുള്ള പിഎച്ച്‌സികളായി ഉയര്‍ത്തി.
ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തി
ആരോഗ്യ വകുപ്പില്‍ 806 സിവില്‍സര്‍ജന്‍മാരുടേയും 2900 അസി. സര്‍ജന്‍മാരുടേയും തസ്തികളാണ് ഉണ്ടായിരുന്നത്. സ്‌പെഷ്യാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് കാഡര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിപുതുതായി 441 തസ്തികകള്‍ കൂടി സൃഷ്ടിച്ചതോടെ ഇത് 4147 ആയി ഉയര്‍ന്നു. നാല് വര്‍ഷം മുമ്പ് ഇതില്‍ പകുതി പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ ഈ ഒഴിവുകള്‍ 95 ശതമാവും നികത്തി. കൂടാതെ സ്‌പെഷ്യാലിറ്റി കാഡര്‍ അനുസരിച്ചുള്ള നിയമന നടപടികളും പൂര്‍ത്തിയാക്കി. സ്‌പെഷ്യാലിറ്റികളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നേരിട്ട് അപേക്ഷ ക്ഷണിച്ച് ലിസ്റ്റുകള്‍ തയ്യാറാക്കി വരുന്നു. ആരോഗ്യ വകുപ്പില്‍ എന്‍ട്രി കാഡറില്‍ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തുന്ന ആദ്യ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ അതിരൂക്ഷമായ ക്ഷാമം നേരിടുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഗവര്‍മെന്റിന്റെ അതിശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് ഇത് സാധ്യമായത്. അര്‍ഹരായ ഡോക്ടര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയും അനര്‍ഹമായി അവധിയെടുത്ത്‌പോയവരെ തിരിച്ചുവിളിച്ചും തിരിച്ചുവരാത്തവരെ സര്‍വീസില്‍ നിന്നും നീക്കിയും എന്‍ട്രി കാഡറില്‍ വരുന്ന ഒഴിവുകള്‍ അതാത് സമയം നികത്തിയുമാണ് ഇത് സാധിച്ചത്.
ആകര്‍ഷകമായ വേതനവും, പി. ജി ക്വാട്ട പുന.സ്ഥാപിച്ച നടപടികളും ഡോക്ടര്‍മാരെ ഹെല്‍ത്ത് സര്‍വീസിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജുകളിലെ അധ്യാപക ഒഴിവ് നികത്തുവാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ നടപടികളാണ് സ്വീകരിച്ചത്. എന്‍ട്രി കാഡറുകളിലെ ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുന്നു. സമയബന്ധിതമായി വകുപ്പ്തല പ്രമോഷന്‍കമ്മിറ്റി ചേര്‍ന്ന് പ്രമോഷന്‍ തസ്തികകളും നികത്തി. മൂന്ന് വര്‍ഷത്തിനിടയില്‍ 800 ഓളം പേര്‍ക്ക് പ്രമോഷന്‍ നല്‍കി. പുതിയ പി.എസ്.സി ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കി തസ്തികകള്‍ മിക്കവാറും നികത്തി കഴിഞ്ഞു.
പുതിയ തസ്തികകള്‍ സൃഷ്ടിച്ചു
ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്ന പരാതി വ്യാപകമായപ്പോഴും മുന്‍ സര്‍ക്കാറിന്റെ കാലത്ത് നിലവിലുള്ള തസ്തികകള്‍ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യ വകുപ്പില്‍ 2000 ഓളം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
10000 ത്തിലധികം പേര്‍ക്ക് സ്ഥിര നിയമനം നല്‍കി
4800 പേര്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പ്രമോഷന്‍ നല്‍കി. താല്‍ക്കാലികമായി നിയമിക്കപ്പെട്ട 908 ഹോസ്പിറ്റല്‍ അറ്റന്റര്‍മാരെ സ്ഥിരപ്പെടുത്തി. 3600 റോളം നഴ്‌സുമാര്‍ക്ക് പ്രമോഷന്‍ നല്‍കി. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മുടങ്ങിക്കിടന്നിരുന്ന പ്രമോഷനാണ്് നഴ്‌സുമാര്‍ക്ക് ലഭിച്ചത്. 1613 സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പുതുതായി നിയമനം നല്‍കി.
മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു - സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന്ക്ഷാമം ഇല്ലാതാക്കി
മരുന്ന് സംഭരണത്തെയും വിതരണത്തേയും കുറിച്ച് അനേക വര്‍ഷങ്ങളായി വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവന്നിരുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് കിട്ടുന്നില്ല, ആവശ്യമുള്ള മരുന്ന് സ്‌റ്റോക്ക് ഇല്ല, അനാവശ്യ മരുന്ന് യഥേഷ്ടം വാങ്ങിക്കൂട്ടുന്നു തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഒരു പ്രധാന വാഗ്ദാനമായി അവതരിപ്പിച്ചു. മരുന്നും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിലെ അഴിമതിയും ക്രമക്കേടും അവസാനിപ്പിക്കുമെന്നും സുതാര്യമായി ഗുണനിലവാരമുള്ള മരുന്നുകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കുമെന്നുമായിരുന്നു വാഗ്ദാനം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത് വഴി ഈ വാഗ്ദാനം യാഥാര്‍ഥ്യമാക്കി. പ്രതിവര്‍ഷം 150 കോടി രൂപയുടെ മരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നത്.
പേവിഷബാധയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ
ബിപിഎല്‍ വിഭാഗത്തില്‍ പെടാത്തവര്‍ക്ക് പേവിഷബാധയേറ്റാല്‍ ആദ്യ ഒരു കുത്തിവെയ്പ് മാത്രമാണ് സൗജന്യമായി നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ മുഴുവന്‍ കുത്തിവെയ്പ്പുകളും സൗജന്യമായി നടത്തുകയാണ്. പേശികളില്‍ കുത്തിവെയ്പ് നടത്തുന്ന ഇന്‍ട്രാമസ്‌കുലര്‍ രീതിക്ക് പകരം തൊലിക്കുള്ളില്‍ കുത്തിവെയ്്പ് നടത്തുന്ന ഇന്‍ട്രാ ഡെര്‍മല്‍(ഐഡിആര്‍വി) രീതി സംസ്ഥാനത്ത് നടപ്പാക്കി. ഇതുമൂലം ചെലവ് അഞ്ചിലൊന്നായി കുറഞ്ഞു. പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം.
ഡോട്ട്‌സ്പ്ലസ് ചികില്‍സ പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്ന ആദ്യസംസ്ഥാനം
മാരകമായ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ട്യൂബര്‍ക്കുലോസിസ് (എംഡിആര്‍ ടിബി) രോഗത്തിനുള്ള നൂതന ചികില്‍സാ രീതി ഡോട്ട്‌സ് പ്ലസ് നടപ്പിലാക്കി. ഡോട്ട്‌സ് മരുന്ന് കൃത്യമായി കഴിക്കാത്ത രോഗികളില്‍ പിന്നീട് ആ മരുന്ന് പ്രതികരിക്കാത്ത അവസ്ഥ വരികയും രോഗം മൂര്‍ഛിക്കുകയും ചെയ്യും. ഈ അവസ്ഥയാണ് എംഡിആര്‍ടിബി. ഇത്തരം അവസരങ്ങളില്‍ചികില്‍സയ്ക്ക് സാധാരണ രോഗത്തെക്കാള്‍ 450 ഇരട്ടി പണച്ചിലവ് വരും. പാവപ്പെട്ട രോഗികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരിച്ച ചെലവാണിത്. രോഗ നിര്‍ണ്ണയവും വളരെയേറെ പണ ചെലവും സമയദൈര്‍ഘ്യവും ആവശ്യമുള്ളതാണ്.
കേന്ദ്ര അംഗീകാരംലഭിച്ച ടിബി കള്‍ച്ചര്‍ ലബോറട്ടറി (ഇന്റര്‍മിഡിയറ്റ് റഫറന്‍സ് ലബോറട്ടറി) ഉള്ള സംസ്ഥാനത്ത് മാത്രമേ ഡോട്ട് പ്ലസ് ചികില്‍സ നടപ്പാക്കുന്നതിന് അനുമതി ലഭിക്കൂ. കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ ലബോറട്ടറിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കൂ. എന്നാല്‍ സംസ്ഥാനത്ത് ഇത്തരം ലാബ് സജ്ജീകരിച്ചിരുക്കുന്നതിന് മുന്‍കാലങ്ങളില്‍ കാര്യമായ ശ്രമം നടന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടിബി രോഗം നിര്‍ണ്ണയിക്കുന്നതിന് തിരുവനന്തപുരത്ത് ഇന്റര്‍മിഡിയറ്റ് റഫറന്‍സ് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുകയും ഒന്നര വര്‍ഷത്തിനകം ലാബ് സജ്ജീകരിക്കുകയും ചെയ്തു. 2007 ഒക്‌ടോബറില്‍ ലാബ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനാ ഫലങ്ങളും സാമ്പിളുകളും ബംഗ്ലൂരിലെ അക്രഡിറ്റഡ് ലാബിലേക്ക്പരിശോധനക്കയച്ചു. ഈ സാമ്പിളുകള്‍ ബംഗ്ലൂരിലും പരിശോധിച്ചു. നിശ്ചിത സാമ്പിളുകളുടെ പരിശോധനാഫലം കൃത്യമായാല്‍ മാത്രമേ ലാബിന് കേന്ദ്ര അംഗീകാരംലഭിക്കൂ. ഇങ്ങിനെ തുടര്‍ച്ചയായി നടന്ന പരിശോധനകളുടെ അടിസ്ഥാനത്തില്‍ ലാബിന് കേന്ദ്ര അംഗീകാരവും നേടിയെടുത്തു.
ജീവന്‍ രക്ഷാ ആംബുലന്‍സ് (കേരള എമജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്റ്റ് - കെംപ്) - (108 ആംബുലന്‍സ്)
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷത്തെ റോഡപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്രമാതീതമായ വര്‍ധന ഇല്ലെങ്കിലും റോഡപകടങ്ങളില്‍ പിടഞ്ഞു വീണ് മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും അത്യന്തം ഭയാനകമാണ്. കൂടാതെ പതിനായിരങ്ങള്‍ ഗുരുതരമായി പരിക്കേറ്റ് ജീവഛവങ്ങളായി കഴിയുന്നു.
ഈ സഹാചര്യത്തിലാണ് ജീവന്‍ രക്ഷാ ആംബുലന്‍സുകളുമായി കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്റ്റ് (KEMP) എന്ന പദ്ധതിയ്ക്ക് 2010 മെയ് 19ന് തുടക്കം കുറിച്ചത്. പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിച്ച പദ്ധതിയിലൂടെ ഒരു മാസത്തിനം ആയിരത്തോളം പേരെ തക്കസമയത്ത് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രികളിലെത്തിച്ചു. അപകടത്തില്‍ പെടുന്നവര്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 108ലേക്ക വിളിച്ചാല്‍ മതി. 25 അഡ്വാന്‍സ്ഡ് ലൈഫ് സേവിംഗ് ആംബുലന്‍സുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവന സന്നദ്ധമാക്കി ഒരുക്കി നിര്‍ത്തിയിട്ടുള്ളത്. ഉടന്‍ തന്നെ ഇതര ജില്ലകളിലും സമാന സംവിധാനം നടപ്പിലാക്കുന്നതാണ്.
ഇതിന് പുറമെ സംസ്ഥാനത്ത് ഏഴ് സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെ അത്യാധുനിക ജീവന്‍ രക്ഷാ ആംബുലന്‍സ് അനുവദിച്ചിട്ടുണ്ട്. അത്യാസന്ന നിലയില്‍ പെട്ട ഒരു രോഗിയ്ക്ക് ക്രിട്ടിക്കല്‍ കെയര്‍ കിട്ടുന്നതിന് മുമ്പുള്ള എല്ലാവിധ പ്രാഥമിക ചികില്‍സകളും ആംബുലന്‍സില്‍ ലഭ്യമാണ്.
നയപരവും നിയമപരവുമായ കാര്യങ്ങള്‍
മെഡിക്കല്‍ കോളേജുകളിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കി
മെഡിക്കല്‍ കോളേജുകളിലെ ജീവനക്കാര്‍ ഒരേ സമയം ആരോഗ്യ വകുപ്പിനും ആരോഗ്യവിദ്യാഭ്യാസ വകുപ്പിനും കീഴില്‍ ഇരട്ടനിയന്ത്രണത്തില്‍ ആയിരുന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. നിയമസഭാ സമിതികള്‍ ഉള്‍പ്പെടെ ഇക്കാര്യം നിരന്തരമായി ഉന്നയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ഒന്നര ദശകത്തിലേറെയായി ഈ ആവശ്യം ഉയര്‍ന്നുവരികയാണെങ്കിലും ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുവാന്‍ മുന്‍കാലത്ത് ആരും മുന്നോട്ട് വന്നില്ല. ഈ സര്‍ക്കാര്‍ ദ്വിമുഖ നിയന്ത്രണം എടുത്തുകളഞ്ഞു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും ഏര്‍പ്പെടുത്തി. ജീവനക്കാരുടെ വിന്യാസം മിക്കവാറും പൂര്‍ത്തിയായി കഴിഞ്ഞു.
റസിഡന്‍സി സമ്പ്രദായം ഏര്‍പ്പെടുത്തി
മെഡിക്കല്‍ കോളേജുകളില്‍ സേവനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ റസിഡന്‍സി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. ഇതിനായി 10,000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിച്ചിരുന്ന പിജി വിദ്യാര്‍ഥികള്‍ക്ക് 18,500 രൂപ അനുവദിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി പിജി ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 23,000 രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയര്‍ റസിഡന്റുമാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയര്‍ റസിഡന്റുമാരുടെ 241 തസ്തികകള്‍ സൃഷ്ടിച്ചു.
ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സ്ഥിരം തസ്തികകളെക്കാള്‍ കൂടുതല്‍ അധ്യാപകരുടെ സേവനം ലഭ്യമാക്കി.
സ്‌പെഷ്യാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍
ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിന് സ്‌പെഷ്യാലിറ്റി- അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ നടപ്പാക്കുകയെന്ന ആവശ്യം 1985 മുതല്‍ ഉയരാന്‍ തുടങ്ങിയതാണ്. എന്നാല്‍ വിവിധങ്ങളായ കാരണങ്ങളാല്‍ ഇത് നടപ്പാക്കിയില്ല. ഓരോ ആശുപത്രികളിലും ഏതൊക്കെ സ്‌പെഷ്യാലിറ്റി വേണം തുടങ്ങി വ്യക്തമായ രൂപരേഖ തയ്യാറാക്കി. സ്‌പെഷ്യാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കി. ഇതിനായി 50 സീനിയര്‍ കണ്‍സല്‍ട്ടന്റിന്റേയും 16 ചീഫ് കണ്‍സല്‍ട്ടന്റിന്റേയും ഉള്‍പ്പെടെ 441 തസ്തികകള്‍ അധികമായി സൃഷ്ടിച്ചു. 100 കിടക്കകള്‍ക്ക് മുകളിലുള്ള മുഴുവന്‍ ആശുപത്രികളിലും ഇനി മുതല്‍ സ്‌പെഷ്യാലിററി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സ്‌പെഷ്യാലിററി ഡോക്ടര്‍മാരുടെ എന്‍ട്രീകേഡറിലുള്ള ഒഴിവുകള്‍ പി.എസ്.സി. മുഖേനെ നികത്തുന്നതിനുള്ള നടപടി എടുത്തു.
മെഡിക്കല്‍ പിജി പ്രവേശനത്തിന് സര്‍വീസ് ക്വാട്ട
സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് ബിരുദാനന്ത ബിരുദ പഠനത്തിന് നേരത്തെ ലഭിച്ചിരുന്ന സംവരണാനുകൂല്യം 2000 ത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച റെഗുലേഷന്‍ അനുസരിച്ച് നഷ്ടമായിരുന്നു. ഈ തീരുമാനം സര്‍വീസിലുള്ള നിരവധി ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിന് ചേരാനുള്ള അവസരം നഷ്ടമാക്കി. സംസ്ഥാന സര്‍ക്കാര്‍ 2007ല്‍പിജി സര്‍വീസ് ക്വാട്ട പുന.സ്ഥാപിച്ചുകൊണ്ട് നിയമം പാസാക്കി. ഇതോടെ കൂടുതല്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാനും സര്‍വീസിലുള്ളവര്‍ തുടരാനും സന്നദ്ധരായി. സര്‍വീസ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ ചുരുങ്ങിയത് പത്ത് വര്‍ഷം സര്‍വീസില്‍ തുടരണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ പിജി ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ കാലം ലഭിക്കും.
നിര്‍ബന്ധിത ഗ്രാമീണ സേവനം
എംബിബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനം ഉറപ്പ്‌വരുത്തി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്നു 850 ഡോക്ടര്‍മാരുടെ സേവനമാണ് ഓരോ വര്‍ഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഡോക്ടര്‍മാര്‍ക്ക് എന്‍ട്രി കാഡറില്‍ ഒരു ഡോക്ടര്‍ക്ക് നല്‍കുന്ന ശമ്പളം അലവന്‍സായി പ്രതിമാസം നല്‍കുന്നുണ്ട്.
ഇതിന് പുറമെ സഹകരണ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവരേയും ഗ്രാമീണ സേവനത്തിന് നിയോഗിക്കുന്നുണ്ട്.
മെഡിക്കല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും നിര്‍ബന്ധിത സേവനം നടപ്പാക്കിക്കൊണ്ട് ഓരോ വര്‍ഷവും 479 പിജി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തി.
അക്കാദമിക് മേഖലയിലെ നേട്ടങ്ങള്‍
ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി
സംസ്ഥാനത്തെ ആരോഗ്യവിദ്യാഭ്യാസ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യ മേഖലയില്‍ പഠന- ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി തൃശ്ശൂര്‍ കേന്ദ്രമാക്കി സ്ഥാപിച്ചു.
പുതിയ അഞ്ച് നഴ്‌സിംഗ് കോളേജുകള്‍
സംസ്ഥാനത്ത് 50 വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് നഴ്‌സിംഗ് കോളേജുകളാണ് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ കാലത്ത് 100 ഓളം സ്വകാര്യ നഴ്‌സിംഗ കോളേജുകള്‍ ആരംഭിച്ചുവെങ്കിലും ഒന്നുപോലും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങിയിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങി. കൂടുതല്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ മിക്കവാറും പൂര്‍ത്തിയായി.
എംബിബിഎസിന് 150 സീറ്റ് വര്‍ധിപ്പിച്ചു.
ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി എംബിബിഎസിന് 150 സീറ്റ് വര്‍ധിപ്പിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന 700 സീറ്റ് 850 ആയി ഉയര്‍ത്തി. തിരുവനന്തപുരത്തും കോഴിക്കോടും 50 സീറ്റ് വീതം കൂടി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
154 പിജി സീറ്റ് വര്‍ധിപ്പിച്ചു
154 മെഡിക്കല്‍ പിജി സീറ്റ് വര്‍ധിപ്പിച്ചു. അഞ്ച് പതിറ്റാണ്ടിനിടയില്‍ ആകെ അനുവദിച്ച സീറ്റ് 325 ആണെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എകദേശം പകുതിയോളം സീറ്റിന്റെ വര്‍ധന നേടിയെടുത്തു.
മെഡിക്കല്‍ കോളേജ് ലൈബ്രറികളില്‍ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും ലൈബ്രറികളില്‍ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചു കഴിഞ്ഞു.
നഴ്‌സിംഗ് കൗണ്‍സില്‍
മെഡിക്കല്‍ കൗണ്‍സിലിനും നഴ്‌സിംഗ് കൗണ്‍സിലിനും വെവ്വേറെ ആക്റ്റ് ഉണ്ടായിരിന്നിട്ടും രണ്ട് കൗണ്‍സിലും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് വഭിജിച്ചു, നഴ്‌സിംഗ് കൗണ്‍സിലിന് പ്രത്യേക രജിസ്ട്രാറെ നിയോഗിച്ചു. ഇതാദ്യമായി നഴ്‌സിംഗ് കൗണ്‍സില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തി പുന.സംഘടിപ്പിക്കുകയും ചെയ്തു. നേഴ്‌സിംഗ് കൗണ്‍സില്‍ നിയമം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടി എടുത്തു.
നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴില്‍ അവസരം
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരം ലഭിച്ചാലും സര്‍ക്കാര്‍ അനുവാദം നല്‍കാത്തതുകാരണം ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ഈ തീരുമാനം മാറ്റി. ഇതോടെ 1000 ത്തോളം നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിച്ചു. അത്രയും തസ്തികകളില്‍ ഇവിടെ കോഴ്‌സ് കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു
ആര്‍സിസിയില്‍ 97 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആര്‍സിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. 2001-06 കാലയളവില്‍ 30.91 കോടി രൂപയാണ് പ്ലാന്‍ ഫണ്ട്-നോണ്‍ പ്ലാന്‍ ഫണ്ട് വിഭാഗങ്ങളിലായി ചെലവഴിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ 97. 42 കോടി രൂപയായി ഉയര്‍ന്നു. മൂന്നിരട്ടിയിലും കൂടുതല്‍. ഇത്രയേറെ തുക ആര്‍സിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല.
ആര്‍സിസിയില്‍ മജ്ജമാറ്റിവെയ്ക്കല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. ഒരു സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ആദ്യത്തെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയാ യൂണിറ്റാണിതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് 2006-07 ലെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യവകുപ്പ് എടുത്ത സുപ്രധാനമായ തീരുമാനങ്ങളിലൊന്നാണ് ആര്‍സിസിയെ, പാവപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ ചികില്‍സ ലഭിക്കുന്ന, ഉന്നത നിലവാരമുള്ള സ്ഥാപനമായി ഉയര്‍ത്തുകയെന്നത്. ഇതിന്റെ ഭാഗമായി റേഡിയോ തെറാപ്പി ഡിജിറ്റല്‍ സിമുലേറ്ററും നവീന എക്‌സ്‌റേ യൂണിറ്റുകളും കമ്മീഷന്‍ ചെയ്തു. ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിന് അത്യന്താപേക്ഷിതമായ എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് സ്ഥാപിച്ചു. 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. 20 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ട് രണ്ട് റേഡിയേഷന്‍ മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയെടുത്തു. നഴ്‌സുമാരുടെതുള്‍പ്പെടെ അധിക തസ്തികകള്‍ ആര്‍.സി.സി. യില്‍ സൃഷ്ടിച്ചു.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മുന്നേറ്റത്തിന്റെ പാതയില്‍
ബാലാരിഷ്ടതകള്‍ മറികടന്ന് തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തതോടെ വടക്കന്‍ കേരളത്തിലെ നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസകരമായി മാറുയിരിക്കുകയാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. വിദഗ്ധ ചികില്‍സയ്ക്ക് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്നതിന് പകരം സമീപത്തുള്ള ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്നതാണ് വടക്കന്‍ ജില്ലകളിലുള്ളവര്‍ക്കുള്ള ഏറ്റവും വലിയ പ്രയോജനം.
സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ തുടങ്ങിയ സെന്ററിന്റെ പ്രവര്‍ത്തനം അട്ടിമറിക്കുവാനാണ് യുഡിഎഫ് ഭരണകാലത്ത് ശ്രമിച്ചത്. സ്ഥാപനത്തെ വിവാദത്തില്‍ കുടുക്കുവാനും ശ്രമിച്ചു. തുടര്‍ന്ന് ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു ഈ സ്ഥാപനം.
വൈദ്യുതി വകുപ്പിന് ക്യാന്‍സര്‍ സെന്റര്‍ നടത്തുന്നതിന് സാങ്കേതികമായി പ്രയാസങ്ങള്‍ ഏറെ ഉള്ളതിനാല്‍ മന്ത്രിസഭാ തീരുമാന പ്രകാരം ആരോഗ്യ വകുപ്പിന് കൈമാറുകയായിരുന്നു. ആേരാഗ്യ വകുപ്പ് ഏറ്റെടുത്ത ശേഷം തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ സെന്ററിനെ മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ഇതിനായി അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രശസ്ത ഓണ്‍കോളജിസ്റ്റ് ആയിരുന്ന ഡോ. സതീശിനെ ഡയറക്ടറായി നിയമിച്ചു.
റേഡിയോ തെറാപ്പി, കീമോ തറാപ്പി, സര്‍ജറി, സാന്ത്വന ചികില്‍സ, എന്നിവ സെന്ററില്‍ ലഭ്യമാണ്. കൂടാതെ രോഗ നിര്‍ണ്ണയത്തിനും ചികില്‍സക്കും ടെലി കൊബാള്‍ട്ട് മെഷീന്‍, ബ്രാക്കിതെറാപ്പി, റേഡിയോതെറാപ്പി സിമുലേറ്റര്‍, സിടി സ്‌കാനര്‍, ബ്ലഡ് ബാങ്ക്, ബയോകെമിസ്ട്രി പാത്തോളജി ലാബ്, കമ്യൂണിറ്റി ഓങ്കോളജി വിഭാഗം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക് സൗജന്യ ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 270 രോഗികളെ കിടത്തിച്ചികില്‍സിക്കുവാനും പ്രതിവര്‍ഷം7,000 രോഗികള്‍ക്ക് ആധുനിക ചികില്‍സ നല്‍കുവാനും സൗകര്യമുളള സെന്ററിന്റെ വികസനത്തിന് 90.6 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് മാവൂരിനടുത്ത് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഒരു പ്രാദേശിക ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 6 എക്കര്‍ 40 സെന്റ് സര്‍ക്കാര്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാകും.
ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു
ഹെല്‍ത്ത് സര്‍വീസ്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അവസരത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ ശമ്പളപരിഷക്‌രണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍ ആയിരുന്നു. അന്ന് രണ്ട് ഇന്‍ക്രിമെന്റ് നല്‍കുകയും അലവന്‍സുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത് 2006ല്‍ സമരം ഒത്തുതീര്‍പ്പിലെത്തിയിരുന്നു.
തുടര്‍ന്ന് സ്‌പെഷ്യാലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവെ ഡോക്ടര്‍മാര്‍ വീണ്ടും വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് 2008ല്‍സമരം തുടങ്ങി. സ്‌പെഷ്യല്‍ അലവന്‍സും സ്‌പെഷ്യല്‍ പേയും അനുവദിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ത്തു. പ്രതിവര്‍ഷം 20-25 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഇതുവഴി ഏറ്റെടുത്തത്. എങ്കിലും ഡോക്ടര്‍മാര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞു. ഇതുമൂലം ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസ് ആകര്‍ഷണീയമായി.
മെഡിക്കല്‍ എജുക്കേഷന്‍: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പളം യുജിസി നിരക്കില്‍ പരിഷ്‌കരിച്ചു. സ്വകാര്യ പ്രാക്ടീസ് നിരോധിക്കുകയും നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് വന്‍തോതില്‍ വര്‍ധിപ്പിച്ച് നല്‍കുകയും ചെയ്തു. യുജിസി നിരക്കില്‍ ശമ്പളം നല്‍കുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഉള്‍പ്പെടെ പ്രതിവര്‍ഷം 120 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മെഡിക്കല്‍-ഡെന്റല്‍ കോളേജ് അധ്യാപകര്‍ അധ്യാപനത്തിന് പുറമെ ആശുപത്രികളില്‍ ചികില്‍സാ സേവനവും നല്‍കണമെന്ന വസ്തുത പരിഗണിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനം തുക പേഷ്യന്റ് കെയര്‍ അലവന്‍സായി നല്‍കി. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനമാണ് നോണ്‍ പ്രാക്റ്റീസിംഗ് അലവന്‍സ് (എന്‍പിഎ). എന്‍പിഎ ഉള്‍പ്പെടെയുള്ള ശമ്പളത്തിനും ഡിഎ കൂടി ലഭിക്കും. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സ് നല്‍കുന്ന ആദ്യസംസ്ഥാനമാണ് കേരളം. പുതുക്കിയ നിരക്ക് പ്രകാരം പിജി ഇല്ലാതെ സര്‍വീസില്‍ പ്രവേശിക്കുന്ന ലക്ചറര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സും നോണ്‍ പ്രാക്റ്റീസിംഗ് അലവന്‍സും ഡിഎയും ഉള്‍പ്പെടെ മുന്‍പ് ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലധികം തുക ലഭിക്കും.ശമ്പള പരിഷക്‌രണ ഉത്തരവിന് മുമ്പ് ആകെ 19,680 രൂപ മാത്രമായിരുന്നു ലഭിച്ചത്. പിജി ഉള്ള അധ്യാപകര്‍ക്ക് തുടക്കത്തില്‍ തന്നെ 45,000 രൂപയോളം ലഭിക്കും. അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന അസി. പ്രഫസര്‍ക്ക് 8,000 രൂപ അക്കാദമിക് ഗ്രേഡ് പേ ലഭിക്കും. പിജി ബിരുദത്തോടെ ആകെ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അസി. പ്രഫസര്‍ക്ക് അസോസിയേറ്റ് പ്രഫസറായി സമയബന്ധിത പ്രമോഷന്‍ നല്‍കും. കൂടാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന അസോസിയേറ്റ് പ്രഫസര്‍ക്ക് അഡീഷണല്‍ പ്രഫസറായും സമയബന്ധിതപ്രമോഷന്‍ നല്‍കും. ഇതാദ്യമായാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളതുപോലെ അഡീഷണല്‍ പ്രഫസര്‍ ഗ്രേഡ് അനുവദിക്കുന്നത്. ഇങ്ങനെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗവും ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷണീയമാക്കി.
ഹൗസ് സര്‍ജന്‍മാരുടെയും പിജി വിദ്യാര്‍ഥികളുടേയും അലവന്‍സ് വര്‍ധിപ്പിച്ചു. ആയുര്‍വേദ, ഹോമിയോ പിജി വിദ്യാര്‍ഥികളുടെ അലവന്‍സ് വര്‍ധിപ്പിച്ചു. നഴ്‌സിംഗ് ഇന്‍േറണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് കാലത്തെ അലവന്‍സ് 300 രൂപയെന്നത് 2,000 രൂപയായി ഉയര്‍ത്തി.
മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ റഫറല്‍ യൂണിറ്റുകളാക്കി
പെരിഫറല്‍ ആശുപത്രികളില്‍ ചികില്‍സ തേടിയാല്‍ മതിയാവുന്ന ഏതാണ്ട് 40 ശതമാനത്തോളം രോഗികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എത്തുന്നുവെന്നാണ് വിദഗ്ധസമിതികളുടെ കണ്ടെത്തല്‍. ഇതുകാരണം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അതീവ തീവ്ര പരിചരണവും ചികില്‍സയും ലഭ്യമാക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാവുന്നു. തീവ്രപരിചരണമാവശ്യമുള്ള രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പോലും തറയില്‍ കിടക്കേണ്ടി വരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് പെരിഫറല്‍ ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനുശേഷം റഫറല്‍ സംവിധാനം കര്‍ശനമാക്കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 120 കോടിയുടെ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിഎംഎസ്എസ്‌വൈയില്‍ ഉള്‍പ്പെടുത്തി 120 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ ഓരോ മെഡിക്കല്‍കോളേജിനെ വീതം പിഎംഎസ്എസ്‌വൈ സ്‌കീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യമായി പൂര്‍ത്തിയാക്കിയത് തിരുവനന്തപുരത്താണ്. ബഹു: കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രിയും ബഹു:മുഖ്യമന്ത്രിയും ബഹു: സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ വച്ച് 2011 ജനുവരിയില്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. പ്രത്യേക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 6 നിലയുള്ള ഔട്ട് പേഷ്യന്റ് വിഭാഗം എന്നിവ ഇതില്‍ ഉള്‍പ്പെടും. തെന്നിന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഏറ്റവും മികച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് മാറിക്കഴിഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും വണ്ടാനത്ത്
1962 ലാണ് ആലപ്പുഴയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയത്. മെഡിക്കല്‍ കോളേജ് വണ്ടാനത്തും ആശുപത്രി 12 കിലോമീറ്റര്‍ അകലെ ടൗണിലും എന്ന നിലയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്വകാര്യ മേഖലയില്‍ തുടങ്ങിയ ഈ കോളേജ് 1967ല്‍ ഗവര്‍മെന്റിന് താല്‍ക്കാലികമായി കൈമാറി. 1973ല്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു. ആശുപത്രിയും കോളേജും രണ്ട് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഒരേ സമയം രോഗികളും ബന്ധുക്കളും പൊതുജനങ്ങളും മാത്രമല്ല, ഡോക്ടര്‍മാരും വിദ്യാര്‍ഥികളും കഷ്ടപ്പെടുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി. ഇതിനായി ഈ സര്‍ക്കാര്‍ 125 കോടി രൂപയോളം ചെലവഴിച്ചു. 1989 മുതല്‍ 2006 വരെയുള്ള 17 വര്‍ഷത്തിനുള്ളില്‍ 18 കോടി രൂപ മാത്രമാണ് ആകെ ചെലവഴിച്ചത്.
വണ്ടാനം ആശുപത്രി സമുച്ചയത്തിലേക്ക് ടൗണ്‍ ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജ് മാറ്റപ്പെട്ടു. അവിടെ 12 ഓപ്പറേഷന്‍ തീയേറ്ററും ലേബര്‍ റൂമും നെഫ്രോളജി വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.
ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ ഇതര ഗവ: മെഡിക്കല്‍ കോളേജുകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആഗോള നിക്ഷേപക സംഗമത്തില്‍ (ജിം) വെച്ച് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുവാന്‍ യുഡിഎഫ സര്‍ക്കാര്‍ ആലോചിച്ചതായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത തീരുമാനം മാറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സര്‍ക്കാര്‍ മേഖലയില്‍ തന്നെ നിലനിര്‍ത്തി. ഐ.പി ബ്ലോക്ക് ഉള്‍പ്പെടെ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് അഞ്ച് കോടി രൂപ കൂടി അനുവദിച്ചു. കൂടാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ മോഡ്യൂളര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ സ്ഥാപിക്കുന്നതിന് 20 കോടിരൂപ അനുവദിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 30 പേരെ കിടത്താന്‍ കഴിയുന്ന അഞ്ച് മുറികളുളള ശീതീകരിച്ച ലുക്കേമിയ വാര്‍ഡ് തുറന്നു.
മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഉപകരണങ്ങള്‍
മെഡിക്കല്‍ കോളേജുകളില്‍ 150 കോടിയോളം രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വാങ്ങി. സംസ്ഥാനത്തെ എല്ലാ ഗവ: മെഡിക്കല്‍ കോളേജുകളിലും എം.ആര്‍.ഐ. സ്‌കാന്‍ സംവിധാനവും സി.ടി. സ്‌കാന്‍ സംവിധാനവും നിലവില്‍ വന്നുകഴിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 20 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങി. 4.50 കോടി രൂപ ചെലവഴിച്ച് എംആര്‍ഐ സ്‌കാനിംഗ് യൂണിറ്റ് സ്ഥാപിച്ചു. ഒന്നരക്കോടി രൂപ ചെലവഴിച്ച് റേഡിയോ തെറാപ്പി സിമുലേറ്റര്‍ സ്ഥാപിച്ചു. വൃക്ക സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഡയാലിസിസ് നടത്തുവാന്‍ മാസങ്ങള്‍ ക്യൂ നില്‍ക്കേണ്ടുന്ന സ്ഥിതി ആയിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് 12 ഡയാലിസിസ് മെഷീനുകള്‍ വാങ്ങി. അത്യാഹിത വിഭാഗത്തില്‍ 14 വെന്റിലേറ്ററുകള്‍ വാങ്ങി. ന്യൂറോസര്‍ജറി വിഭാഗത്തില്‍ ട്യുമര്‍ ചികില്‍സയ്ക്കു ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു. യൂറോളജി വിഭാഗത്തില്‍ ഓപ്പറേഷന്‍ ടേബിള്‍, ഹാര്‍മോണിക് സ്‌കാല്‍പ്പര്‍, ലാപ്രോസ്‌കോപ്പി സര്‍ജറിക്കുള്ള ഉപകരണങ്ങള്‍ എന്നിവ വാങ്ങി. റേഡിയോളജി വിഭാഗത്തില്‍ ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി, കളര്‍ ഡോപ്ലര്‍, പുതിയ എക്‌സ്‌റേ മെഷീന്‍ എന്നിവ വാങ്ങി. കാര്‍ഡിയോളജിയില്‍ ടിഎംടി മെഷീന്‍, മെഡിക്കല്‍ ഐസിയുവില്‍ (അഞ്ച് കോടി), സിടി സ്‌കാനിംഗ് മെഷീന്‍( നാല് കോടി), വെന്റിലേറ്ററുകള്‍( 80 ലക്ഷം രൂപ), അള്‍ട്രാ സൗണ്ട് സ്‌കാനറുകള്‍( 50 ലക്ഷം), കാത്ത്‌ലാബ് (മൂന്ന് കോടി) , ഹാര്‍ട്ട് ലംഗ് മെഷീന്‍( 40 ലക്ഷം), ക്യാന്‍സര്‍ ചികല്‍സക്കുള്ള എച്ച്ഡിആര്‍ സിസ്റ്റവും (ഒന്നരക്കോടി) സിടി സിമുലേറ്ററും (ഒന്നരക്കോടി) തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍പെടും.
13-ാം ധനകാര്യകമ്മീഷന്റെ അവാര്‍ഡ് അനുസരിച്ച് 49.50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ സി.ടി. സ്‌കാന്‍ വാങ്ങുന്നതിനും ആലപ്പുഴയില്‍ ഒരു ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദശവും ഇതില്‍ ഉള്‍പ്പെടുന്നു.
ഓരോ മെഡിക്കല്‍ കോളേജിലേയും വികസന പ്രവര്‍ത്തനങ്ങള്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ്
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയായി. ഇതിനായി 7 കോടി രൂപ സര്‍ക്കാര്‍ ചെലഴിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒ.പി ബ്ലോക്ക് തുടങ്ങി. മെഡിക്കല്‍ കോളേജിലെ ഒഫ്താല്‍മോളജി വിഭാഗത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മാളോജി ആക്കി ഉയര്‍ത്തി. ഇതിനായി 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി. തീര്‍ത്തും പരിതാപകരമായ സ്ഥിതിയിലായിരുന്ന അത്യാഹിത വിഭാഗം നവീകരിച്ചു. രക്താര്‍ബുദ രോഗികളുടെ ദീര്‍ഘകാല ആവശ്യമായ പ്രത്യേക വാര്‍ഡ് സ്ഥാപിച്ചു. ഈ വാര്‍ഡ് നിര്‍മ്മാണത്തിന് 36 ലക്ഷം രൂപ അനുവദിച്ചു. സര്‍ജറി, മെഡിസിന്‍ ഒപി നവീകരിച്ചു. ഇതിന് 7.5 ലക്ഷം രുപ വീതം അനുവദിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജ്
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സെന്‍ട്രല്‍ റിസര്‍ച്ച് യൂണിറ്റ് തുടങ്ങി. 43 പുതിയ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതില്‍ പലതും പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പുതുതായി നിര്‍മ്മിച്ചു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിനോടനുബന്ധിച്ച് ഒരു ബ്ലോക്ക് കൂടി നിര്‍മ്മിച്ചു.
സര്‍ജറിയിലും ന്യൂറോ സര്‍ജറിയിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങി. 23 കിടക്കകളുള്ള പുതിയ സൈക്യാട്രി വാര്‍ഡ് തുറന്നു. 1.2 കോടി രൂപ ചെലവഴിച്ച് അലുംമ്‌നി അസോസിയേഷന്‍ അക്കാദമിക് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് എംഒയുവില്‍ ഒപ്പിട്ടു. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി. 23 കോടി രൂപ ചെലവഴിച്ച് (10 കോടി നബാര്‍ഡ് സഹായം) 400 കിടക്കകളുള്ള വാര്‍ഡ്, ജെ1, ജെ2, ജെ3 വാര്‍ഡുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
കോട്ടയം മെഡിക്കല്‍ കോളേജ്
അനാട്ടമി, ഫിസിേയാളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിന്‍, എന്നിവ ഉള്‍ക്കൊള്ളുന്ന അക്കാദമിക്‌ബ്ലോക്ക് തുറന്നു. അത്യാഹിത വിഭാഗം നവീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പരിചരണത്തിന് അക്യൂട്ട് കെയര്‍റൂം തുറന്നു. ട്രോമാ ഐസിയു ആരംഭിച്ചു. 2.50 കോടി മുടക്കി കാത്ത്‌ലാബ് സ്ഥാപിച്ചു. ഗൈനക്കോളജി, കാര്‍ഡിയോതൊറാസിക് മന്ദിരങ്ങളുടെ പണി പൂര്‍ത്തിയായി വരുന്നു. 6.18 കോടി രൂപ ചെലവഴിച്ച് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കി.
ആലപ്പുഴ മെഡിക്കല്‍ കോളേജ്
ആലപ്പുഴ മെഡിക്കല്‍ കോളേജ് ടൗണില്‍ പരിമിതമായ സൗകര്യങ്ങളില്‍ നിന്നും മാറ്റി വണ്ടാനത്തെ വിശാലമായ ക്യാമ്പസിലേക്ക് മാറ്റി. ഇതിനായി മൂന്ന് വര്‍ഷത്തിനകം 46 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റി( മൂന്ന് കോടി) ന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കാത്ത്‌ലാബ്, കാര്‍ഡിയോ തൊറാസിക് സര്‍ജറി യൂണിറ്റ് എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ 12 ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്‍പ്പെടും. ഇതിനെല്ലാമായി 7 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചു കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്കായുള്ള പുതിയ ഹോസ്റ്റല്‍ കെട്ടിടം പൂര്‍ത്തിയായി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഒപിഡി ബ്ലോക്ക്, എസ്എടിയില്‍ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 70 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയത്.
ജനനി സുരക്ഷാ യോജന
ജനനി സുരക്ഷാ യോജന ഫലപ്രദമായി നടപ്പാക്കുവാന്‍ കഴിഞ്ഞുവെന്നത് ഈ സര്‍ക്കാറിന്റെ ഒരു പ്രധാന നേട്ടമാണ്. മുന്‍കാലങ്ങളില്‍ ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണവും ജനങ്ങള്‍ക്ക് പദ്ധതിയെ കുറിച്ച് അറിവില്ലാത്തതിനാലും ഇതിന്റെ പ്രയോജനം ആര്‍ക്കും ലഭിച്ചിരുന്നില്ല. ആശുപതികളില്‍ പ്രസവിക്കുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ സാങ്കേതികത്വങ്ങള്‍ മറികടന്ന് സാമ്പത്തിക സഹായം നല്‍കുവാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ പ്രസവം നടക്കുന്ന ഓരോ ആശുപത്രിയിലും ഇത്‌സംബന്ധിച്ച പരസ്യം പതിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം അഞ്ച് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് 45 കോടിയിലധികം രൂപ നല്‍കി
പാവപ്പെട്ട 9845 രോഗികള്‍ക്ക് 13.57 കോടി രുപയുടെ സഹായം
പാവപ്പെട്ടവര്‍ക്കുള്ള ചികില്‍സാ ധനസഹായം നല്‍കുന്നതിനുള്ള സൊസെറ്റി(എസ്എം.എ.പി) മുഖേന 9000 പേര്‍ക്ക് ചികില്‍സാ ധനസഹായം നല്‍കി. ഇതിനകം 13.57 കോടി രൂപ ഇതിനായി ഈ ഗവണ്‍മെന്റ് വിനിയോഗിച്ചു. അപേക്ഷ നല്‍കുന്ന അര്‍ഹരായ മുഴുവന്‍ രോഗികള്‍ക്കും കാലതാമസംവിനാ ധനസഹായം നല്‍കാനായി എന്ന നേട്ടവും കൈവരിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അവസരത്തില്‍ മൂന്ന് വര്‍ഷം ഇക്കാര്യത്തില്‍ കുടിശ്ശികയുണ്ടായിരുന്നു. 2003 മുതലുള്ള കുടിശ്ശിക മുഴുവന്‍ നല്‍കി എന്ന് മാത്രമല്ല അപേക്ഷിച്ച മുഴുവന്‍ ആളുകള്‍ക്കും ധനസഹായം നല്‍കാനുമായി. കൂടാതെ 2010-11 സാമ്പത്തികവര്‍ഷത്തില്‍ 2 കോടി രൂപ ഈ പദ്ധതി പ്രകാരം ചികിത്സാധനസഹായം
നല്‍കുന്നതിന് അധികമായി ലഭ്യമാക്കി കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടി രൂപയില്‍ താഴെയാണ് ആകെ അനുവദിച്ചിരുന്നത്.
വിദ്യാലയങ്ങളില്‍ സമഗ്ര ആരോഗ്യ പരിപാടി
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 1100 വിദ്യാലയങ്ങളില്‍ വിദ്യാലയ ആരോഗ്യ പരിപാടിക്ക് തുടക്കം കുറിച്ചു.
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് ടെക്‌നോളജി(സിമെറ്റ്)
മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടതല്‍ ഉത്തേജനം നല്‍കുകയെന്നലക്ഷ്യത്തോടെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് ടെക്‌നോളജി(സിമെറ്റ്) എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്വയംഭരണ സ്ഥാപനം ആരംഭിച്ചു. ഐഎച്ച്ആര്‍ഡിഇ, എല്‍ബിഎസ്, തുടങ്ങിയ സ്ഥാപനങ്ങളുടെ മാതൃകയില്‍ ആണ് ഈ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്.
സിമെറ്റിന്റെ പ്രഥമ സംരംഭമായി മലമ്പുഴ(പാലക്കാട്), ഉദുമ(കാസര്‍കോട്) പള്ളുരുത്തി( എറണാകുളം) എന്നിവിടങ്ങളില്‍ ഓരോ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. പയ്യന്നൂരിലും കുഴല്‍മന്ദത്തും ഓരോ പരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും സ്ഥാപിച്ചു. മഞ്ചേരിയിലും മാങ്ങാട്ട് പറമ്പിലും പുതിയ നേഴ്‌സിംഗ് കോളേജുകള്‍ ഉടന്‍ ആരംഭിക്കുന്നതായിരിക്കും.
കെഎസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആലപ്പുഴയിലെ പൊതുമേഖലയിലുള്ള ഔഷധ നിര്‍മ്മാണ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഈ സ്ഥാപനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കെഎസ്ഡിപിയില്‍ നിന്നും കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഔഷധങ്ങള്‍ വാങ്ങിക്കുന്നു.
പ്രധാന ആശുപത്രികളില്‍ ഹൗസ്‌കീപ്പിംഗ് സംവിധാനം
താളംതെറ്റിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്രമത്തിലാക്കുവാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ഹൗസ്‌കീപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തി ശുചീകരണ സംവിധാനം കാര്യക്ഷമമാക്കി. ഇതോടെ പഴയ സ്ഥിതിയില്‍ നിന്നും ഏറെ മുന്നോട്ട് പോകാനായി.
അനാവശ്യമായി സന്ദര്‍ശകര്‍ ആശുപത്രിക്കകത്തേക്ക് കടക്കുന്നത് രോഗികളുടെ ചികില്‍സയെ പോലും സാരമായി ബാധിച്ചിരുന്നു. ഇത് തടയുവാന്‍ സന്ദര്‍ശകരുടെ പ്രവേശനം കര്‍ശന നിയന്ത്രണത്തിലാക്കി. അനാവശ്യമായ തിരക്കുകള്‍ ഒഴിവാക്കുകയും സന്ദര്‍ശകരിലൂടെ ഉണ്ടാവുന്ന അണുബാധയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കാണുവാന്‍ സാധിക്കുകയും ചെയ്തു.
ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍
ആദിവാസി മേഖലയില്‍ എന്ന പോലെ ചികില്‍സാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതമനുഭവിക്കുന്ന വിഭാഗമാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട് കരമാര്‍ഗമുള്ള യാത്രാസൗകര്യം കിട്ടാതെ ജീവിക്കുന്ന ദ്വീപ് നിവാസികള്‍. ഈ ജനവിഭാഗങ്ങള്‍ക്ക് ആശാകേന്ദ്രമായാണ് ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍ തുടങ്ങിയത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റും അടങ്ങുന്ന സംഘം എല്ലാ ദിവസവും ബോട്ട്‌ജെട്ടികളില്‍ എത്തി രോഗികളെ പരിശോധിക്കുന്നു.
പൂട്ടിക്കിടന്ന ആശുപത്രികള്‍ തുറന്നു
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. അവയെല്ലാം തുറക്കുവാനും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുമായി. തലസ്ഥാന നഗരിയിലെ ഫോര്‍ട്ട് ആശുപത്രി, നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി, താമരശ്ശേരി സിഎച്ച്‌സി, കൊടുവള്ളി സിഎച്ച്‌സി, കരിവെള്ളൂര്‍ ഗവ. ആശുപത്രി ഉള്‍പ്പെടെ നിരവധി ആശുപത്രികളാണ് ഇങ്ങിനെ പ്രവര്‍ത്തനസജ്ജമായത്.
സ്ഥലം മാറ്റവും നിയമനവും അഴിമതി രഹിതമാക്കി
ഡോക്ടര്‍മാരുടേയും ഇതര ജീവനക്കാരുടേയും സ്ഥലം മാറ്റവും നിയമനവും അഴിമതിമയമാണെന്നായിരുന്നു മുന്‍കാലങ്ങളില്‍ ഉയര്‍ന്ന പരാതി. സ്ഥലംമാറ്റവും നിയമനവും ഈ സര്‍ക്കാര്‍ അഴിമതി രഹിതമാക്കി
അട്ടപ്പാടി,നല്ലൂര്‍നാട് ആശുപത്രികള്‍
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1996-2001 കാലയളവിലാണ് അട്ടപ്പാടിയിലും നല്ലൂര്‍നാട്ടും ആദിവാസികളുടെ ക്ഷേമത്തിനായി ആശുപത്രികള്‍ തുടങ്ങിയത്.ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ ആശുപത്രികളുടെ നാശമായിരുന്നു പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാണാനിടയായത്. ഈ ആശുപത്രികള്‍ പിന്നോക്ക സമുദായക്ഷേമ വകുപ്പില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്ത്, സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി സേവനം ലഭ്യമാക്കുന്നു.
ആദിവാസി ആരോഗ്യ പരിപാടി
സംസ്ഥാന ജനസംഖ്യയുടെ ഒന്നര ശതമാനത്തോളം വരുന്ന ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അതീവപരിഗണനയാണ് നല്‍കുന്നത്. അട്ടപ്പാടിയിലും നല്ലൂര്‍നാട്ടും രണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇതിന് തുടക്കം കുറിച്ചു. ഇപ്പോള്‍ ആദിവാസികള്‍ അധിവസിക്കുന്ന മേഖലകളില്‍ നേരിട്ട് ചെന്ന് ചികില്‍സ ഉറപ്പവരുത്തിക്കൊണ്ട് 13 ട്രൈബല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തിക്കുകയാണ്. ഓരോ യൂണിറ്റുകളും പ്രതിമാസം ശരാശരി 20 വീതം ക്യാമ്പുകളാണ് ഏറ്റവും ചുരുങ്ങിയതായി സംഘടിപ്പിക്കുന്നത്. കൂടാതെ വയനാട്, പാലക്കാട് ജില്ലകളില്‍ സിക്കിള്‍സെല്‍ അനീമിയ രോഗം തടയുന്നതിന് സമഗ്ര ചികില്‍സാ പദ്ധതിയും നടപ്പാക്കി.
സാന്ത്വന ചികില്‍സയില്‍ ജനകീയ കൂട്ടായ്മ
കിടപ്പിലായ രോഗികളുടേയും മാറാരോഗികളുടേയും ശുശ്രൂഷ ലോകത്തെല്ലായിടത്തും ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളിയാണ്. ശാരീരികവും മാനസികവും സാമൂഹികവുമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ രോഗികളുടെ പരിചരണത്തിന് സാമ്പ്രദായിക രീതിയിലുള്ള ആശുപത്രി സംവിധാനങ്ങള്‍ അപര്യാപ്തമാണ്. സാമൂഹ്യതലത്തിലുള്ള ഇടപെടലുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പരിചരണ രീതിയാണ് ആവശ്യം- ഈ കാഴ്ചപ്പാടോടെ കിടപ്പിലായ രോഗികളുടേയും മാറാരോഗികളുടേയും പരിചരണത്തിനുള്ള മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങുന്ന പാലിയേറ്റീവ് പരിചരണ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് തലം വരെ സാന്ത്വന പരിചരണം വ്യാപിപ്പിച്ചു. വികസ്വര രാഷ്ട്രങ്ങളില്‍ വ്യക്തമായ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം നയം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരുന്നതേയുള്ളൂ.
ആശുപത്രികളുടെ പ്രവര്‍ത്തന വികേന്ദ്രീകരണം
ആശുപത്രികളുടെ പ്രവര്‍ത്തന വികേന്ദ്രീകരണവും പ്രാദേശിക ഇടപെടലും ലക്ഷ്യമിട്ട് അധികാരം പ്രാദേശിക സമിതികള്‍ക്ക് കൈമാറി. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ആശുപത്രി വികസന സമിതികള്‍ പുന.സംഘടിപ്പിച്ചതോടെ ആശുപത്രികളുടെ ദൈനം ദിന പ്രവര്‍ത്തനം വന്‍തോതില്‍ മെച്ചപ്പെടുത്താനായി.
ഔഷധ രംഗത്തെ മാഫിയാ പ്രവര്‍ത്തനം
ഔഷധ മേഖലയില്‍ ചിലര്‍ നടത്തിവന്നിരുന്ന മാഫിയാ പ്രവര്‍ത്തനം തടയാനായി. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ നല്‍കുന്ന നീതി, മാവേലി തുടങ്ങിയ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.
ഔഷധ മേഖലയില്‍ നിലനിന്നിരുന്ന അനാശാസ്യകരമായ പ്രവണത ഇല്ലാതാക്കാന്‍ കര്‍ശന നടപടി എടുത്തു.
ക്യൂബന്‍ മാതൃകയില്‍ വട്ടിയൂര്‍ക്കാവ്
ക്യൂബന്‍ മാതൃക കേരളത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ വട്ടിയൂര്‍ക്കാവ് പിഎച്ച്‌സിയില്‍ ക്യൂബന്‍ മാതൃക നടപ്പാക്കുന്നത്. ഇതനുസരിച്ച് ഇവിടെഫാമിലി ഡോക്ടര്‍-നഴ്‌സ് യൂണിറ്റ് തുടങ്ങി. വട്ടിയൂര്‍ക്കാവ് പഞ്ചായത്തിലെ ഏതാണ്ട് 48,000 ജനങ്ങള്‍ ഈ പിഎച്ച്‌സിക്ക് പരിധിയില്‍ വരുന്നു. ക്യൂബന്‍ മാതൃകയാക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തിയുടെയും രോഗവിവരം ഉള്‍പ്പെടുന്ന (48,000 പേര്‍ക്കും) ക്ലിനിക്കല്‍ രജിസ്ട്രി ഉണ്ടാക്കി. തുടര്‍പരിശോധനകളും ക്യാമ്പുകളും നടന്നുവരുന്നു.
സാമൂഹ്യക്ഷേമ വകുപ്പ്
18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ - താലോലം പദ്ധതി
ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തലശ്ശേരി, ഗവ. മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനും വിധേയരാവുന്നരും ജനറല്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുമായ 18 വയസ്സിന് താഴെയുള്ള രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികില്‍സാ പദ്ധതി (താലോലം) ആരംഭിച്ചു. പ്രസ്തുത പദ്ധതി അനുസരിച്ച് 1844 കുട്ടികള്‍ക്കുവേണ്ടി 255 ലക്ഷം രൂപ ഇതുവരെ (2011 ജനുവരി വരെ) വിനിയോഗിച്ചു.
ക്യാന്‍സര്‍ സുരക്ഷാ പദ്ധതി
സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന കഴിഞ്ഞ വര്‍ഷം മുതല്‍ 18 വയസ്സുവരെയുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്ത് സൗജന്യ ചികില്‍സ നടപ്പിലാക്കി. ഇതിനകം 1648 കുട്ടികള്‍ക്കായി 6.09 കോടി രൂപ നല്‍കിക്കഴിഞ്ഞു. ഈ പദ്ധതി പാവപ്പെട്ട ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടും വിധം വിപുലീകരിക്കാനാണ് തീരുമാനം.
ആശ്വാസ കിരണം-ശയ്യാവലംബിയായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം
തീവ്രമായ മാനസീക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, സെറിബ്രല്‍ പാള്‍സി/ഓട്ടിസം മൂലം അവശതയുള്ളവര്‍, പലവിധ കാരണങ്ങളാല്‍ ശയ്യാവലംബികളായവര്‍ തുടങ്ങിയവരെ പരിചരിക്കുന്നവര്‍ക്ക് (കെയര്‍ ഗിവര്‍) പ്രതിമാസം 300 രൂപ വീതം ധനസഹായം നല്കുന്ന “ആശ്വാസ കിരണം ” പദ്ധതി ആരംഭിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ധനസഹായം.
കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷബാധമൂലം ഗുരുതരമായതും ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതുമായ രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാവാതെ വീട്ടില്‍ കഴിയുന്നവരുമായവരില്‍, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് വികലാംഗപെന്‍ഷനായി 300 രൂപ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും വികലംഗപെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2000 രൂപയും, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ രോഗികളായ മറ്റുള്ളവര്‍ക്ക് 1000 രൂപാവീതവും പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
അവിവാഹിതരായ അമ്മമാര്‍ക്ക് ധനസഹായം
പൊതുസമൂഹത്തില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അധ.സ്ഥിത വിഭാഗത്തില്‍പെട്ട നിരവധി സഹോദരിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമായി, അവിവാഹിതരായിരിക്കെ അമ്മമാരായി മാറിയിട്ടുണ്ട്. ഇവര്‍ക്ക് പ്രതിമാസം 300 രൂപ വീതം ധനസഹായം നല്കുന്ന “സ്നേഹസ്പര്‍ശം” എന്ന പദ്ധതി നടപ്പിലാക്കി.
സാമൂഹ്യസുരക്ഷാമിഷന്‍
മുകളില്‍ പ്രതിപാദിച്ച മൂന്ന് സേവന പദ്ധതികള്‍ ഉള്‍പ്പെടെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പുതിയ സേവന പദ്ധതികള്‍ നടപ്പാക്കുന്നത് ഈ സര്‍ക്കാര്‍ രൂപീകരിച്ച കേരള 'സാമൂഹ്യസുരക്ഷാമിഷന്‍' മുഖേനയാണ്. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ആവശ്യമായ ജനവിഭാഗങ്ങള്‍ക്കു വേണ്ടി സുരക്ഷാ പരിപാടികളും സാമൂഹ്യ സേവന പദ്ധതികളും സംഘടിപ്പിക്കുന്നതിനാണ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ രൂപീകരിച്ചത്.്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മന്ദബുദ്ധികളായ കുട്ടികള്‍ക്ക് വേണ്ടി നടത്തിവരുന്ന ബഡ്‌സ് സ്‌കൂള്‍ പദ്ധതിക്ക് സാമൂഹ്യസുരക്ഷാ മിഷന്‍ സാമ്പത്തിക സഹായം നല്‍കി വരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വിടുതല്‍ ചെയ്യുന്ന അഗതികളായ രോഗികളെ പുനരധിവസിപ്പിക്കുക, സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച് ഗവേഷണം നടത്തി. അതിന്‍മേല്‍ ഉചിതമായ നടപടികള്‍ സ്വകീരിക്കുക, സാമൂഹ്യ ഗവേഷണം, വികസനം, ആരോഗ്യം, പരിസ്ഥിതി എന്നിവ സംബന്ധിച്ച രേഖകള്‍ സമാഹരിക്കുക, സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നല്‍കി കര്‍മ്മ ശേഷി വളര്‍ത്തിയെടുക്കുക, സംസ്ഥാനത്തെ സാമൂഹിക സുരക്ഷിതത്വ പരിപാടികളെ കുറിച്ച് അറിയുന്നതിന് വിവരകേന്ദ്രം വകിസിപ്പിക്കുക എന്നിവയും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ഹംഗര്‍ ഫ്രീ സിറ്റി (പട്ടിണി രഹിത നഗരം)
സാമൂഹ്യ സുരക്ഷാ മിഷന്റ ആഭുമുഖ്യത്തില്‍ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് ഹംഗര്‍ഫ്രീ സിറ്റി. പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ കോഴിക്കോട് നഗരത്തിലാണ് പദ്ധതി തുടങ്ങിയത്. നഗരത്തിലെത്തുന്ന ജനങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ സഹായത്തോടെ പൂര്‍ണ്ണമായും സൗജന്യമായി പദ്ധതി നടപ്പാക്കി. 2009 ജനുവരി 26 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് തുടങ്ങിയ പദ്ധതി വിജയകരമായി മുന്നേറുകയാണ്.
വനിതാനയം
കേരളത്തിലെ പകുതി പഞ്ചായത്ത്-നഗരസഭാ പ്രദേശങ്ങളെങ്കിലും സ്ത്രികള്‍ക്കെതിരായ അതിക്രമ വിരുദ്ധ പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ അടങ്ങുന്ന വിപുലമായ വനിതാ നയം പരിഷ്‌കരിച്ച് നടപ്പാക്കി. വനിതാനയത്തിന്റെ കാര്യക്ഷമമായ ആവിഷ്‌കരണത്തിന് അനുപൂരകമായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക വനിതാ നയത്തിനും കര്‍മ്മപരിപാടികള്‍ക്കും രൂപം നല്‍കി..
വനിതാനയത്തിന്റെ ആസൂത്രണ നിര്‍വഹണ പ്രക്രിയകളില്‍ വനിതാ സംഘടനകളേയും സാമൂഹ്യപ്രവര്‍ത്തകരുടേയും ജനങ്ങളുടേും പങ്കാളിത്തം ഉറപ്പാക്കിവരുന്നു. ആദിവാസി സ്ത്രീകള്‍, പട്ടികജാതി സ്ത്രീകള്‍, മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍, വിധവകള്‍, വയോജനങ്ങള്‍ തുടങ്ങി സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ പങ്കാളിത്തത്തിനും ക്ഷേമത്തിനും മുന്നേറ്റത്തിനും ഊന്നല്‍ നല്‍കുന്നു. സംസ്ഥാനത്ത് തില്ല്യ ലിംഗപദവിയുള്ള സമൂഹം സൃഷ്ടിക്കുന്നതിന് പര്യാപ്തമായ ആശയ പ്രചാരണങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ മുന്‍കൈയില്‍ സമൂഹ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പുതിയ നയം പ്രഖ്യാപിച്ചിട്ടുള്ളത്.
വനിതകള്‍ക്കായി പ്രത്യേക ജാലിക
സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഒരു ചുവടുവെയ്പാണ് വെബ്‌പോര്‍ട്ടല്‍.
വിധവാ വിവാഹത്തിന് കാല്‍ലക്ഷം രൂപ ധനസഹായം
വിധവകളുടെ പുനര്‍വിവാഹത്തിന് കാല്‍ലക്ഷം രൂപ വീതം ധനസഹായം നല്‍കുവാന്‍ സാമൂഹ്യക്ഷേമ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സമൂഹത്തില്‍ ഏറെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന വിധവകളുടെ ശാക്തീകരണത്തിനും പുനരധിവാസത്തിനും പുനര്‍വിവാഹത്തിന്റെ പ്രസക്തി കണക്കിലെടുത്ത് വിധവാ പുനര്‍വിവാഹ പ്രോല്‍സാഹന പദ്ധതിയിലൂടെ 25,000 രൂപ വീതം ധനസഹായം നല്‍കുന്നു. ഈ പദ്ധതിയനുസരിച്ച് 308 പേര്‍ക്ക് ഇതുവരെ ധനസഹായം നല്‍കി.
ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു
സ്ത്രീശാക്തീകരണവും വികസനവും ലക്ഷ്യമിട്ട് ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു. വിവിധ വകുപ്പുകളിലൂടെ നടപ്പാക്കി വരുന്ന വികസന പരിപാടികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണണന ഉറപ്പാക്കുകയെന്നതാണ് ബോര്‍ഡിന്റെ ചുമതലകളില്‍ പ്രധാനപ്പെട്ടത്.
വനിതകള്‍ക്കായുള്ള ഫിനിഷിംഗ് സ്‌കൂള്‍- ഫഌഗ്ഷിപ്പ് പ്രോഗ്രാം
തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് എല്‍ബിഎസ് സെന്ററില്‍ ആദ്യബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസ് ഇന്റര്‍വ്യൂവിലുടെ തൊഴില്‍ നേടാനായി.
ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചു,
ഇതിനായി എല്ലാ ജില്ലകളിലുമായി 14 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.
ഫിനിഷിംഗ് സ്‌കൂള്‍:
കേരള വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 'ഫിനിഷിംഗ് സ്‌കൂള്‍' സ്ഥാപിച്ചു. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ക്ക് വ്യക്തിത്വ വികസനവും തൊഴില്‍ പരിശീലനവും ഇതില്‍കൂടി നല്‍കുന്നു.
അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു, ഓണറേറിയം വര്‍ധിപ്പിച്ചു
അംഗന്‍വാടി വര്‍ക്കാര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം വര്‍ധിപ്പിച്ചു. വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 250 രൂപയും വീതമാണ് വര്‍ധിപ്പിച്ചത്. 2008 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധന നടപ്പാക്കിയത്.
സംസ്ഥാനത്ത് 33,115 അംഗന്‍വാടികളാണുള്ളത്. ഇവിടെ ജോലി ചെയ്യുന്ന 66,000 ത്തിലധികം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിമാസം രണ്ടരക്കോടി രൂപയാണ് ഇതുവഴി ജീവനക്കാര്‍ക്ക് അധികമായി ലഭിക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍ ഏല്‍പിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന ഓണറേറിയം തുടര്‍ന്നും ലഭിക്കും.
01-07-2006 മുതല്‍ പ്രതിമാസം 150 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കി വന്നിരുന്ന ഓണറേറിയം വര്‍ക്കര്‍മാര്‍ക്ക് 150 രുപയായും ഹെല്‍പ്പര്‍മാര്‍ക്ക് 75 രൂപയായും ഉയര്‍ത്തി. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് എന്ന പോലെ ഹെല്‍പ്പര്‍മാര്‍ക്കും അവാര്‍ഡ് ഏര്‍പ്പെടുത്തി.
അംഗന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. ക്ഷേമനിധിയില്‍ അംഗങ്ങളായ അരലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 300 രൂപയുമാണ് പെന്‍ഷന്‍. പെന്‍ഷന്‍ ഇല്ലാത്തതിനാല്‍ പ്രായം ഏറെ ചെന്നിട്ടും വിരമിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഇവര്‍ക്ക് കുഞ്ഞുങ്ങളെ പരിചരിക്കുവാനുള്ള ആരോഗ്യം ഇല്ലെങ്കിലും ജോലി ചെയ്യേണ്ടി വന്നിരുന്നു. പുതിയ പെന്‍ഷന്‍ പദ്ധതി
നടപ്പാക്കിയതോടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമായി. അംഗന്‍വാടി ജീവനക്കാര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഒരു ആവശ്യമായിരുന്നു ഇത്.
7722 പുതിയ അംഗന്‍വാടികള്‍ അനുവദിച്ചു. ഇതിലൂടെ 15,444 പേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കാനായി. ആറുമാസത്തിലധികം പ്രവര്‍ത്തന പരിചയമുളള അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് സ്ഥിരനിയമനം നല്‍കി. വര്‍ക്കര്‍ നിയമനത്തില്‍ 25 ശതമാനം തസ്തികകള്‍ ഹെല്‍പ്പര്‍മാര്‍ക്കായി സംവരണം ചെയ്തു. പുതിയ അംഗന്‍വാടികളുടെ മോണിട്ടറിംഗിനായി 139 ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തിക സൃഷ്ടിച്ചു.
അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മോണിട്ടര്‍ ചെയ്യുന്നതിനും വനിതാ-ശിശുവികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് സംസ്ഥാനത്ത് 95 പുതിയ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുകള്‍ ആരംഭിച്ചു. ഇതിനായി 285 തസ്തികകള്‍ സൃഷ്ടിച്ചു.
അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ക്കും ബോധനത്തിനും പ്രത്യേക കരിക്കുലം തയ്യാറാക്കി. പ്രീപ്രൈമറി വിദ്യാഭ്യാസം കാര്യക്ഷമവും ഗുണനിലവാരമുള്ളതുമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അംഗന്‍വാടികളില്‍ ആഹാരം പാകം ചെയ്യുന്നതിനുള്ള വിറക്, പച്ചക്കറി എന്നിവയ്ക്ക് ഒരു കുട്ടിക്ക് 20 പൈസ എന്നതോതില്‍ നല്‍കിയിരുന്നത് 50 പൈസയായി വര്‍ധിപ്പിച്ചു.
6,746 അംഗന്‍വാടികള്‍ക്ക് ഫര്‍ണ്ണിച്ചറുകളും പാത്രങ്ങളും വാങ്ങുന്നതിന് 5,000 രൂപ വീതം 3.37 കോടി രൂപ നല്‍കി. അംഗന്‍വാടികളില്‍ മരുന്ന് കിറ്റ് വിതരണം ചെയ്യുന്നതിന് 1.92 കോടി രൂപ അനുവദിച്ചു.
സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശത്തെ 313 അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 3.5 ലക്ഷം രൂപ വീതവും കളിക്കോപ്പുകളും ഫര്‍ണ്ണിച്ചറുകളും പാത്രങ്ങളും വാങ്ങുന്നതിന് 0.50 ലക്ഷം രൂപ വീതവുമായി 3.37 കോടി രൂപ അനുവദിച്ചു.
861 അംഗന്‍വാടികള്‍ക്ക് പുതുതായി കെട്ടിടം നിര്‍മ്മിച്ചു. ഇതിനായി 22.66 കോടി രൂപ ചെലവഴിച്ചു.
സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് സെന്റര്‍
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുവാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കിശോരി ശക്തി യോജന( കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ ശക്തിപ്പെടുത്തുന്ന പദ്ധതി) ആവിഷ്‌കരിച്ചത്. 11 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളാണ് കൗമാര പ്രായക്കാരുടെ വിഭാഗത്തില്‍ പെടുന്നത്. ഈ പദ്ധതി അംഗന്‍വാടികളിലൂടെയാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യം. കേരളത്തില്‍ കൗമാരപ്രായക്കാരില്‍ 99 ശതമാനവും വിദ്യാലയങ്ങളിലെത്തുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സ്‌കൂളുകളില്‍ ഹെല്‍ത്ത് ക്ലിനിക്ക് കം കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന 163 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സാനിറ്ററി നാപ്കീന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു.
വയോജനനയം നടപ്പാക്കി
വയോജന നയം പ്രഖ്യാപിക്കുകയും നയത്തില്‍ പ്രതിപാദിക്കുന്നതനുസരിച്ച് സാമ്പത്തിക സുരക്ഷ, ആരോഗ്യസേവനങ്ങള്‍, കുടുംബ സുരക്ഷ, സ്ഥാപനപരാമയ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സര്‍ക്കാരിതര സംഘടനകളും ഈ രംഗത്ത് ചെയ്യുന്ന ഫലപ്രദമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായവും പ്രോല്‍സാഹനവും നല്‍കും. നിയമപരമായ സംരക്ഷണത്തിന് പുറമെയാണിത്.
മുഴുവന്‍ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാനത്തെ മുഴുവന്‍ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി സാമൂഹ്യസുരക്ഷാമിഷന്‍ മുഖേന നടപ്പിലാക്കി. ഇതനുസരിച്ച് 2,60,000 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ഈ തിരിച്ചറിയില്‍ കാര്‍ഡ് വികലാംഗര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള പൊതുആധികാരിക രേഖയായി സര്‍ക്കാര്‍ വിഞ്ജാപനം ചെയ്തു.
വികലാംഗ സംവരണം.
ക്ലാസ് 1, 2 തസ്തികകളില്‍ 28 തസ്തികകള്‍ കൂടി വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. 2005ലെ ഒരു ഉത്തരവ് അനുസരിച്ച് 20 തസ്തികകളില്‍ മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. ക്ലാസ്-3, 4 തസ്തികകളില്‍ വികലാംഗനിയമനത്തിന് അനുയോജ്യമെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ 204 തസ്തികകള്‍ കൂടി വികലാംഗ സംവരണത്തിനുള്ള തസ്തികകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അനുയോജ്യമായ തസ്തികകളില്ലാത്തതിനാല്‍ ജോലി ലഭിക്കാതെ കഴിയുന്ന നൂറുകണക്കിന് വികലാംഗര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ തീരുമാനം. കൂടാതെ വികലാംഗ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തീരുമാനിച്ചു. നേരത്തെ ജില്ലാ കലക്ടര്‍ മുഖേന നിയമനം നല്‍കുന്ന രീതി കാരണം പലപ്പോഴും വികലാംഗര്‍ക്ക് അര്‍ഹമായ സംവരണ നിയമനം സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. 2004 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഇങ്ങിനെ വന്ന ബാക്ക്‌ലോഗ് നികത്താനായി പിഎസ്‌സി മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താനും സര്‍ക്കാര്‍ ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പി.എസ്.സി. മുഖേനെ 01.08.2008 മുതല്‍ 30.09.2010 വരെ 660 വികലാംഗര്‍ക്ക് നിയമനം നല്‍കി.
1998 മുതല്‍ 2003 വരെയുള്ള സംവരണ നിയമനത്തിനുള്ള ടാര്‍ജറ്റ് 2402 ആയിരുന്നു. ഇതില്‍ 1851 പേര്‍ക്ക് മാത്രമേ നിയമനം നല്‍കിയിരുന്നുള്ളൂ. 551 ബാക്ക് ലോഗ്. ഈ സര്‍ക്കാര്‍ 2007 നവംബര്‍ 30ന് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ സ്വതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ചെയ്ത 604 പേര്‍ക്ക് നിയനം നല്‍കി ബാക്ക് ലോഗ് നികത്തി.
ക്ലാസ്-3 വിഭാഗത്തില്‍ 156 തസ്തികകളും ക്ലാസ്-4 വിഭാഗത്തില്‍ 44 തസ്തികകളുമാണ സംവരണത്തിനായി പുതുതായി ഉള്‍പ്പെടുത്തിയത്. 1995 ലെ വികലാംഗ നിയമത്തിലെ 33ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങളിലും മൂന്ന് ശതമാനത്തില്‍ കുറയാത്ത തസ്തികകള്‍ വികലംഗര്‍ക്കായി സംവരണം ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ പല തസ്തികകളിലും സംവരണാനുകൂല്യം ലഭിച്ചിരുന്നില്ല. ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ തസ്തികകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.
കുടാതെ സഹകരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, മറ്റ് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മൂന്ന് ശതമാനം തസ്തികകള്‍ സംവരണം ചെയ്യുവാന്‍ തീരുമാനിച്ചു. ഇതിനനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വികലാംഗ പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചത് മറ്റൊരു പ്രധാന നടപടിയാണ്. കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ വികലാംഗ പുനരധിവാസപദ്ധതി തുടങ്ങി.
മാനസികവും കായികവുമായ കുട്ടികള്‍ക്കു വേണ്ടിയുള്ള സ്‌കൂളുകളില്‍ 50 എണ്ണത്തിന് മാത്രമേ ഇപ്പോള്‍ ധനസഹായം ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവയ്ക്ക് കൂടി ഉടന്‍ ധനസഹായം നല്‍കും. ഇതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും സംസ്ഥാനത്ത് 14 ജില്ലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈ വര്‍ഷം 306 പേര്‍ക്ക് 10.20 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട 18, ആലപ്പുഴ 28, എറണാകുളം 10, മലപ്പുറം 50, വയനാട് 14, കൊല്ലം 7, തൃശൂര്‍ 18, ഇടുക്കി 5, പാലക്കാട് 10, കണ്ണൂര്‍ 22, കോട്ടയം 24, തിരുവനന്തപുരം 49, കാസര്‍കോട് 25, കോഴിക്കോട് 26 പേര്‍ക്ക് വീതമാണ് ധനസഹായം അനുവദിച്ചത്.
ക്ഷേമ പെന്‍ഷനുകള്‍
അംഗവൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമുള്ള പെന്‍ഷനും അഗതി(വിധവ) പെന്‍ഷനും 50 വയസിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷനും പ്രതിമാസം 300 രൂപയായി വര്‍ധിപ്പിച്ചു. കേന്ദ്ര സഹായം ഉള്‍പ്പെടെ വയോജന പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. വിധവാ പെന്‍ഷന്‍ പദ്ധതി പ്രകാരം നല്‍കുന്ന പെന്‍ഷന്‍ 20 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആണ്‍മക്കളുള്ളവര്‍ക്ക് അനുവദിക്കുവാന്‍ കഴിയില്ലെന്ന ഉത്തരവ് റദ്ദാക്കി. നൂറകണക്കിന് നിരാലംബര്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിക്കുന്നത്.
ക്ഷേമ പെന്‍ഷനുള്ള വരുമാന പരിധി ഉയര്‍ത്തി
ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി വിവിധ വിഭാഗങ്ങളിലായി 3,600 രൂപ മുതല്‍ 6,000 രൂപ വരെയായിരുന്നത് ഏകീകരിച്ച് ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും 22,375 രൂപയും ആയി ഉയര്‍ത്തി.
സാമൂഹ്യക്ഷേമ വകുപ്പില്‍ ഈ കാലയളവില്‍ 621 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് 125 തസ്തിക റദ്ദാക്കിയപ്പോഴാണ് ഈ സര്‍ക്കാര്‍ 671 തസ്തികകള്‍ സൃഷ്ടിച്ചത്. ഇത് കൂടാതെ നൂറോളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്ത് നടപ്പാക്കി.
തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിച്ചു
സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുന്നവരാണ് തടവുകാരുടെ കുടുംബങ്ങളില്‍ ഏറെയും. തങ്ങളുടേതല്ലാത്ത കുറ്റത്തിന് തടവുകാരുടെ മക്കളും ദുരിതമനുഭവിക്കുന്നു. ഇങ്ങിനെയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ധനസഹായ പദ്ധതി ആരംഭിച്ചു
ടേക് ഹോം റേഷന്‍ പദ്ധതി
ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ 163 ഐസിഡിഎസ് പ്രോജക്റ്റുകളിലും ടേക് ഹോം റേഷന്‍ പദ്ധതി ആരംഭിച്ചു.
ജാഗ്രതാ സമിതികള്‍
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ തലത്തിലും ജില്ലാതലത്തിലും ജാഗ്രതാ സമതികള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനകം 60 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു.
എല്ലാ ജില്ലകളിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളും രൂപീകരിച്ചു.
ജയില്‍മോചിതര്‍ക്ക് പുനരധിവാസ പദ്ധതി
ജയില്‍ മോചിതരായവരുടെ പുനരധിവാസത്തിന് ആഭ്യന്തര വകുപ്പുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കി
വനിതകള്‍ ഗൃഹനാഥരായവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതി ആരംഭിച്ചു.
ഈ പദ്ധതിയനുസരിച്ച് 2009-10 -ല്‍ 1135 പേര്‍ക്കും 2010-11-ല്‍ 2800 പേര്‍ക്കും ധനസഹായം നല്‍കി.