നെല്‍കൃഷി സംരക്ഷണം - വി.എസ്. അച്യുതാനന്ദന്‍

വികസനം, വികസനം എന്ന മുദ്രാവാക്യത്തിന് അടുത്തകാലത്തായി പതിവിലുമേറെ ശബ്ദമുണ്ട്. വികസനം വേണം, വളര്‍ച്ച വേണം - അത് എങ്ങനെയായാലും തരക്കേടില്ല എന്ന ഒരു ചിന്താഗതി വളരുകയാണ്. ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് വികസനം. നന്മയിലേക്കുള്ള പ്രയാണമാണ് വികസനം. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ലോകമെങ്ങും വലിയ ഏറ്റക്കുറച്ചിലില്ലാതെ സാമ്പത്തികവളര്‍ച്ചയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊടും പട്ടിണി നടമാടുന്ന രാജ്യങ്ങള്‍വരെ ആറും ഏഴും ശതമാനം വളര്‍ച്ച കൈവരിക്കുന്നുവെന്നാണ് കണക്ക്. അടിസ്ഥാന ഉല്പാദനമേഖലയിലെ വികാസവും വിതരണത്തിലെ സന്തുലിതത്വവും പരിഗണിക്കാതെ വളര്‍ച്ചാനിരക്ക് വര്‍ദ്ധനയെ എടുത്തുകാട്ടുന്നതുകൊണ്ട് കാര്യമില്ല. കാര്‍ഷിക - വ്യവസായമേഖലകളിലെ ഉല്പാദനവളര്‍ച്ചയിലൂടെയല്ലാതെ ഒരു സമൂഹത്തിനും യഥാര്‍ത്ഥ പുരോഗതി കൈവരിക്കാനാവില്ല. ജനസംഖ്യയുടെ മൂന്നിലൊന്നും കൃഷിക്കാരും കര്‍ഷകതൊഴിലാളികളും ആയ ഒരു സമൂഹത്തിന് പ്രത്യേകിച്ചും. കൃഷിയുടെ പുരോഗതിയുണ്ടായാലേ ജനങ്ങള്‍ക്ക് വാങ്ങല്‍ ശേഷിയുണ്ടാകൂ. വാങ്ങല്‍ ശേഷിയുണ്ടായാലേ വ്യവസായ വളര്‍ച്ചയ്ക്ക് അടിസ്ഥാനമുണ്ടാകൂ. അതുകൊണ്ട് കാര്‍ഷിക - വ്യവസായമേഖലയുടെ പുരോഗതി പരസ്പര പൂരകമാണ്. കൃഷിയില്‍ നിന്നും വരുമാനം കുറവായതിനാല്‍ അതുപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് കടക്കുന്നതും, നമുക്കാവശ്യമായ കാര്‍ഷികഉല്പന്നങ്ങള്‍ മറുനാട്ടുകാര്‍ ഉല്പാദിപ്പിച്ച് തന്നുകൊള്ളും എന്നു കരുതുന്നതും ആശാസ്യമല്ല. കൃഷി വളര്‍ത്തണമെന്നും വയലുകള്‍ സംരക്ഷിക്കണമെന്നും പറയുന്നവരെ പഴഞ്ചന്മാരായി ആക്ഷേപിക്കുന്നവര്‍ നമ്മുടെ നാട്ടിലേ ഉണ്ടാവുകയുള്ളൂ. കൃഷി ഉപേക്ഷിച്ച് മറ്റുമേഖലകളിലേക്ക് കടക്കുന്നതിനെയാണ് അത്തരം വിമര്‍ശകര്‍ വികസനമായി എണ്ണുന്നത്. എന്നാല്‍ പരിഷ്‌ക്കാരത്തിന്റെ കളിത്തൊട്ടിലുകളായി വിശേഷിപ്പിക്കുന്ന അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും കൃഷിയില്‍നിന്നുള്ള വരുമാനം താരതമ്യേന കുറവായിട്ടും വന്‍തോതില്‍ സബ്‌സിഡി നല്‍കി കടും കൃഷി പ്രോത്സാഹിപ്പിക്കുകയാണ്. വികസനത്തിന്റെ അടിസ്ഥാനം കാര്‍ഷിക പുരോഗതിയാണെന്നതിനാലാണത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കാര്‍ഷികാവസ്ഥ പരിശോധിച്ചു നോക്കുക. നമ്മുടെ നെല്‍പ്പാടങ്ങളുടെ അളവില്‍ വന്ന കുറവ് എത്ര ആശങ്കാജനകമാണ്. ഈ ദശകത്തിന്റെ ആദ്യവര്‍ഷം 3.2 ലക്ഷം ഹെക്ടര്‍ പാടത്ത് നെല്‍കൃഷിയുണ്ടായിരുന്നു. 2002 ല്‍ അത് 3.1 ലക്ഷത്തിലേക്കും 2003 ല്‍ 2.9 ലക്ഷത്തിലേക്കും 2005 ല്‍ 2.8 ലക്ഷത്തിലേക്കുമെത്തി. അഞ്ച് കൊല്ലംകൊണ്ട് നാല്പതിനായിരത്തോളം ഹെക്ടര്‍, അതായത് ഒരു ലക്ഷം ഏക്കര്‍ പാടം തരിശാക്കി. ആ അഞ്ച് വര്‍ഷംകൊണ്ട് നെല്ലുല്പാദനത്തില്‍ ഒമ്പത് ലക്ഷം ടണ്ണിന്റെ കുറവുണ്ടായി. എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രതിവര്‍ഷം 22,000 ഹെക്ടര്‍ നെല്‍പ്പാടം തരിശാവുകയോ മറ്റ് കൃഷിസ്ഥലമായി മാറുകയോ ചെയ്തു. ഒമ്പതാം പദ്ധതി കാലത്ത് ജനകീയാസൂത്രണമൊക്കെ ഉണ്ടായിട്ടുപോലും നെല്‍പ്പാടത്തിന്റെ വിസ്തൃതി പ്രതിവര്‍ഷം പതിമൂവായിരം ഹെക്ടര്‍ എന്ന തോതില്‍ കുറഞ്ഞു. കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രതിവര്‍ഷം ശരാശരി 9,398 ഹെക്ടര്‍ നെല്‍പ്പാടം തരംമാറ്റപ്പെട്ടു. 2006 - 2007 ലാകട്ടെ വീണ്ടും ഞെട്ടിക്കുന്ന കുറവാണുണ്ടായത് - 12,213 ഹെക്ടര്‍. 2008ലെ കണക്ക് പ്രകാരം പാടം വിസ്തൃതി കുറഞ്ഞ് കുറഞ്ഞ് രണ്ട് ലക്ഷത്തി ഇരുപത്തൊമ്പതിനായിരത്തോളം ഹെക്ടറിലെത്തി. അരനൂറ്റാണ്ട് മുമ്പ് ഒമ്പത് ലക്ഷത്തോളം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന കേരളത്തില്‍ ഇതേ നിലതുടര്‍ന്നാല്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതി കഴിയുമ്പോഴേക്കും നെല്‍പ്പാടത്തിന്റെ വിസ്തൃതി രണ്ട് ലക്ഷത്തിലെത്തും. പിന്നെയും തുടര്‍ന്നാല്‍.... എന്നാല്‍ അതിനൊരറുതി വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കാര്‍ഷികോല്പാദന വര്‍ധനയ്ക്കുള്ള കര്‍മപദ്ധതിയുടെ ഭാഗമായി അറുപതിനായിരം ഏക്കറില്‍ നെല്‍കൃഷി പുനരാരംഭിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളിയിലും കോഴിക്കോട് ജില്ലയിലെ മേപ്പയൂരിലുമൊക്കെ ആയിരക്കണക്കിനേക്കര്‍ പാടത്ത് പതിറ്റാണ്ടുകള്‍ക്ക്‌ശേഷം വീണ്ടും നെല്‍കൃഷി തുടങ്ങിയെന്നത് ആവേശകരമാണ്.

ഇപ്പോള്‍ത്തന്നെ നമുക്കാവശ്യമായ അരിയില്‍ ഏതാണ്ട് അഞ്ചില്‍ നാല് ഭാഗവും പുറത്തുനിന്നും കൊണ്ടുവരികയാണ്. അതായത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമൊക്കെ. തമിഴ്‌നാട്ടിലും നെല്ലുല്പാദനം കുറയുകയാണ്. ആന്ധ്രയിലാണെങ്കില്‍ കര്‍ശനമായ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ ഇങ്ങോട്ടുള്ള അരി വരവ് വല്ലാതെ കുറയുകയാണ്. അതുകൊണ്ട് നമുക്കാവശ്യമായ അരി എല്ലാകാലത്തും മറുനാട്ടുകള്‍ ഉല്പാദിപ്പിച്ചുകൊള്ളും എന്നും, അതും കുറഞ്ഞ വിലയ്ക്ക് അവര്‍ അരി തന്നുകൊള്ളും എന്നും കരുതുന്നത് മൗഢ്യമായിരിക്കും. നെല്‍പ്പാടങ്ങളുടെ വിസ്തൃതി നടുക്കുംവിധം കുറയുകയാണെന്ന റിപ്പോര്‍ട്ടിനൊപ്പം തെല്ല് ആശ്വാസം പകരുന്ന ഒരു കാര്യമുള്ളത് ഉല്പാദനക്ഷമതയില്‍ അല്പം വളര്‍ച്ചയുണ്ടെന്നതാണ്. പത്താം പദ്ധതിക്കാലത്തെ അവസാന നാല് വര്‍ഷത്തോളം ഒരു ഹെക്ടറില്‍നിന്നും 2.2 ടണ്‍ നെല്ലാണ് ഉല്പാദിപ്പിക്കപ്പെട്ടതെങ്കില്‍ ഉല്പാദനം 2.44 ടണ്‍ ആയി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതൊരു ശുഭസൂചകമായി കണക്കാക്കി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം.

'എല്ലാരും പാടത്തേക്ക്' എന്ന മുദ്രാവാക്യവും ആഹ്വാനവും ശക്തവും വ്യാപകവുമായി മുഴങ്ങേണ്ട കാലമാണിത്. കാര്‍ഷികമേഖലയിലെ മുരടിപ്പ് മാറ്റി പുതിയൊരു കുതിച്ചുചാട്ടം നടത്താതെ നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. കൃഷിയാണ് എല്ലാ പുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാന ഘടകം. കാര്‍ഷികോല്പാദനമില്ലാതെ മറ്റൊന്നുമില്ല. എന്നാല്‍ കാര്‍ഷികരംഗത്തുനിന്ന് അധികമധികമാളുകള്‍ പിറകോട്ടുപോകുന്ന പ്രവണതയാണ് കുറേക്കാലമായി ഉള്ളത്. മണ്ണും ചെളിയും പുരളാത്ത ജോലി, വിയര്‍ക്കാത്ത ജോലി കൊതിക്കുകയാണ് മിക്കപേരും. അത് പലകാരണങ്ങളാല്‍ സാധിക്കാത്തവര്‍ മാത്രമായി കാര്‍ഷികതൊഴില്‍ മേഖല പരിമിതപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഏറ്റവും ആകര്‍ഷവും ഔന്നത്യമുള്ളതുമായ ഒരു പ്രവര്‍ത്തനമണ്ഡലമാണ് കൃഷി എന്നു വരേണ്ടതുണ്ട്.

ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. നമുക്ക് തരിശിടാന്‍ സ്ഥലമില്ല. എന്നാല്‍ പതിനായിരക്കണക്കിനേക്കര്‍ കൃഷിഭൂമി വിളയിറക്കാതെ തരിശായി ഇട്ടിരിക്കുകയാണ്. പതിനായിരക്കണക്കിനേക്കര്‍ സ്ഥലത്ത് കൃഷിയുണ്ടെങ്കിലും ശരിയായി പരിപാലിക്കപ്പെടാതെ കിടക്കുന്ന സ്ഥിതിയുണ്ട്. മറ്റ് തൊഴിലുകളിലേര്‍പ്പെട്ടവരും സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ അവിടെ കൃഷി ചെയ്യാന്‍, കാര്‍ഷിക ജോലി ചെയ്യാന്‍ സന്നദ്ധമാകണം. മറ്റെല്ലാറ്റിനുമുപരി താന്‍ ഒരു കൃഷിക്കാരനുമാണെന്ന് ഓരോരുത്തര്‍ക്കും അഭിമാനത്തോടെ പറയാന്‍ കഴിയണം. അത്തരമൊരു സംസ്‌കാരം വളര്‍ത്തിയെടുത്തേ പറ്റൂ. കാര്‍ഷികോല്‍പാദന വര്‍ധനയും കര്‍ഷക ക്ഷേമവും ത്രിതല പഞ്ചായത്തുകള്‍ ഏറ്റവും പരിഗണന നല്‍കേണ്ട വിഷയമാണ്.

നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും നികത്തുന്നത് തടയുന്നതിന് നമ്മുടെ നിയമസഭ പാസാക്കിയ നിയമം ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുകയാണ്. നമ്മുടെ ഭക്ഷ്യകമ്മി പരിഹരിക്കുന്നതിനും പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതിനുമെല്ലാം സഹായകമായ നിയമമാണത്. കൃഷി നഷ്ടത്തിലാണ്, അതിനാല്‍ പാടം നികത്തലേ രക്ഷയുള്ളൂ, നിയമസഭ പാസാക്കിയ നിയമം അതിനാല്‍ ദ്രോഹകരമാണ് എന്നൊരു പ്രചാരണമുണ്ട്. വാസ്തവത്തില്‍ ഇത്തരം കുപ്രചാരണങ്ങള്‍ സാമൂഹ്യദ്രോഹമാണ്. കൃഷി ലാഭകരമാക്കാന്‍ അനവധി നടപടികള്‍ സ്വീകരിച്ചശേഷമാണ് പാടം നികത്തല്‍ നിരോധിച്ചത്. നെല്ലിന്റെ സംഭരണവില ഏഴില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കിയതിനുപുറമെ നെല്‍കൃഷിക്ക് പലിശരഹിത വായ്പ നടപ്പാക്കി. കടാശ്വാസ നടപടികളുള്‍പ്പെടെ മറ്റനേകം ആശ്വാസനടപടികള്‍ സ്വീകരിച്ചു. കര്‍ഷക പെന്‍ഷന്‍ നടപ്പാക്കി.

ഇത്രയൊക്കെയായിട്ടും നിയമം ലംഘിച്ച് പാടം നികത്തല്‍ തുടരുന്നുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലര്‍ അതിന് ഒത്താശ ചെയ്യുന്നുണ്ട്. തൃശൂര്‍ കോള്‍നിലത്തില്‍ 25 ഏക്കര്‍ പാടം നികത്തിയ സംഭവം ഉദാഹരണം. ഇക്കാര്യത്തില്‍ ജനകീയ ജാഗ്രതയാണുണ്ടാവേണ്ടത്. നെല്ലുല്പാദനം ആറരലക്ഷത്തോളം ടണ്‍ എന്നതില്‍നിന്നും പത്ത് ലക്ഷത്തോളം ടണ്ണായി വര്‍ധിപ്പിക്കാനാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ ഗ്രാമത്തിലും ഓരോ വര്‍ഷവും പുതുതായി പത്ത് ഹെക്ടറിലെങ്കിലും നെല്‍കൃഷി നടത്തുകയാണതിന്റെ ഒരു മാര്‍ഗ്ഗം. പഞ്ചായത്തുകളാണ് ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്.