ആരോഗ്യം
രോഗപ്രതിരോധം- ചികില്‍സ
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികില്‍സയ്ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.
ശുചീകരണം-രോഗപ്രതിരോധം: 2006ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനം ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനിയുടെ പിടിയിലകപ്പെട്ടിരുന്നു. മുന്‍സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയ മുന്നറിയിപ്പുകള്‍ പോലും കണക്കിലെടുക്കാതെ രോഗപ്രതിരോധ- ശുചീകരണ-കൊതുകു നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കടുത്ത അലംഭാവം കാട്ടി. എന്നാല്‍ 2007 മുതല്‍ ഓരോ മഴക്കാലത്തും പകര്‍ന്നുപിടിക്കാനിടയുള്ള പകര്‍ച്ചപ്പനികള്‍ കണക്കിലെടുത്ത് മഴക്കാല പൂര്‍വരോഗ പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ വാര്‍ഡിനും 10,000 രൂപ വീതം ഓരോ വര്‍ഷവും നല്‍കി.
ഈ വര്‍ഷം നാല് മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് വിപുലമായ പരിപാടികളാണ് ഫോര്‍പ്ലസ് ക്യാമ്പയിന്‍ എന്ന പേരില്‍ സംസ്ഥാനത്ത് നടപ്പാക്കിയത്. അതോടൊപ്പം ആഗോളാടിസ്ഥാനത്തില്‍ എച്ച്1എന്‍1 പനി പടര്‍ന്നുപിടിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനും സംസ്ഥാനത്ത് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തി. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും മരണ നിരക്കും ഇവിടെ വളരെ കുറവാണ്. എലിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിലും ഈ മാറ്റം കാണാം. ഡെങ്കുപ്പനിയും സംസ്ഥാനത്ത് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.
വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്: 2006 ല്‍ സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ പിടിപെട്ടപ്പോള്‍ രോഗനിര്‍ണ്ണയത്തിന് പോലും സംവിധാനം ഉണ്ടായിരുന്നില്ല. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഈ സര്‍ക്കാര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ പുനരുജ്ജീവിപ്പിച്ചു. രോഗനിര്‍ണ്ണയത്തിന്നുള്ള സംവിധാനങ്ങള്‍ ഒരുക്കി. ഇപ്പോള്‍ ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ക്ക് ഇവിടെ തന്നെ രക്തപരിശോധന നടത്തുവാന്‍ കഴിയും. കൂടാതെ കേന്ദ്ര സര്‍ക്കാറില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനെതുടര്‍ന്ന് ആലപ്പുഴയില്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തു. 20.64 കോടി രൂപ കേന്ദ്രം അനുവദിച്ചുവെങ്കിലും കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായതിനെ തുടര്‍ന്ന് തുടര്‍പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി.
പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ സജീവമാക്കി:- സംസ്ഥാനത്തെ പബ്ലിക് ഹെല്‍ത്ത് ലാബുകളും ഏതാണ്ട് നിര്‍ജീവമായ നിലയിലായിരുന്നു. ഈ ലാബുകളെ പുനരുജ്ജീവിപ്പിച്ചതിന് പുറമെ കണ്ണൂരില്‍ പുതുതായി ഒരു ലാബ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗനിര്‍ണ്ണയത്തിന് സംസ്ഥാനത്ത് ഇപ്പോള്‍ വിപുലമായ സംവിധാനങ്ങളാണുള്ളത്. മുന്‍പ് ഇക്കാര്യത്തില്‍ സംസ്ഥാനം ഇരുട്ടില്‍ തപ്പുകയായിരുന്നു.
ടിബി രോഗം നിര്‍ണ്ണയിക്കുന്നതിന് തിരുവനന്തപുരത്ത് ഇന്റര്‍മിഡിയറ്റ് റഫറന്‍സ് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി. അധികാരമേറ്റ് ഒന്നര വര്‍ഷത്തിനകം ലാബ് സജ്ജീകരിച്ചു. ലാബിന് കേന്ദ്ര അംഗീകാരം നേടിയെടുത്തു. കൂടാതെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ലബോറട്ടറീസിന്റെ അംഗീകാരത്തിനായി 363 ലബോറട്ടറികള്‍ നവീകരിക്കുന്ന പ്രവര്‍ത്തനവും ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
ആരോഗ്യ പ്രവര്‍ത്തകരെ സേവനസജ്ജരാക്കി:- ആരോഗ്യ മേഖലയില്‍ നമുക്ക് വിപുലമായ ഒരു സേനയുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ സേനയ്ക്ക് ആവശ്യമായ പരിശീലനം നല്‍കുകയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുകയോ ഉണ്ടായിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇവര്‍ക്ക് തുടര്‍ പരിശീലനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. ഇപ്പോള്‍ ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകരാണ്. ഓരോ പ്രദേശത്തും ഒറ്റപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലും അതാത് സമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ എത്തിക്കുന്ന വിപുലമായ ശൃംഖല രൂപപ്പെടുത്തിയെടുത്തു. ഏതെങ്കിലും ഒരു പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും എടുത്തിട്ടുണ്ട്.
ഓരോ മഴക്കാലവും വരുന്നതിന് മുമ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത സ്വഭാവത്തോടെയുള്ള ശുചീകരണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു.
‘ആശ’ (Accredited Social Health Activist)വളണ്ടിയര്‍മാര്‍: ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ‘ആശ’ വളണ്ടിയര്‍മാരെ നിയോഗിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവാദം നല്‍കിയപ്പോള്‍ കേരളം മുന്‍ഗമനാ സംസ്ഥാനം അല്ലെന്ന കാരണത്താല്‍ ഒഴിവാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ‘ആശ’ വളണ്ടിയര്‍മാരെ നിയോഗിക്കുവാന്‍ അനുവാദം ലഭിച്ചു. 31,200 ‘ആശ’ പ്രവര്‍ത്തകരാണ് ഇപ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റ് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളിലും നിസ്തൂലമായ സേവനമാണ നടത്തിക്കൊണ്ടിരിക്കുന്നത്. ‘
ആശ വോളണ്ടിയര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, പാര്‍ട്ട് ടൈം സ്വീപ്പര്‍, മറ്റ് ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ മുതലായ തസ്തികകളിലേക്ക് നടക്കുന്ന ഇന്റര്‍വ്യുകളില്‍ പങ്കെടുക്കുമ്പോള്‍ 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി അനുവദിക്കുവാന്‍ ഉത്തരവായിട്ടുണ്ട്.
ചികില്‍സ
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഈ ഗവണ്‍മെന്റ് 1500 കോടി രൂപയിലധികം വിനിയോഗിച്ചു
മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ ഗവണ്‍മെന്റ് 1500 കോടി രൂപയിലേറെ വിനിയോഗിച്ചു. പിഎംഎസ്എസ്‌വൈ-120 കോടി, സുനാമി പുനരധിവാസ ഫണ്ട് 78.5 കോടി, എന്‍ആര്‍എച്ച്എം മുഖേനയുള്ള നിര്‍മ്മാണ-വീകരണ പ്രവര്‍ത്തനങ്ങള്‍ 150 കോടി രൂപ എന്നിവയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിനെറയും പ്ലാന്‍ ഫണ്ട് വിഹിതമായ 1010.79 കോടിയും നബാര്‍ഡിന്റെ ഉള്‍പ്പെടെ മറ്റ് സാമ്പത്തിക സഹായവും കൂടിയാണ് ഈ ഫണ്ട്. ഇതില്‍ 700 കോടി രൂപയോളം അഞ്ച് ഗവ. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനാണ് വിനിയോഗിച്ചത്. 97 കോടി രൂപ ആര്‍സിസി വികസനത്തിന് വിനിയോഗിച്ചു. യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് ഇതിന്റെ മൂന്നിലൊന്ന് തുക പോലും അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചിട്ടില്ല.
സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍ ദേശീയ നിലവാരത്തില്‍
സംസ്ഥാനത്ത് സാധാരണ അസുഖങ്ങള്‍ക്ക് കിടത്തിച്ചികില്‍സ വരെ നല്‍കുന്നവയാണ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ അഥവാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലായിുന്നു ഈ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും. ഈ സിഎച്ച്‌സികളെ ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും അഞ്ച് സ്‌പെഷ്യാലിറ്റി യൂണിറ്റുകള്‍ക്കാവശ്യമായ കെട്ടിട സൗകര്യങ്ങളും ഉപകരണങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങളുമാണ് ഒരുക്കുന്നത്. ഈ സിഎച്ച്‌സികളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 30 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
തീരദേശ ആശുപത്രികള്‍ നവീകരിച്ചു:
തീരദേശങ്ങളിലുള്ള 126 ആശുപത്രികളില്‍ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്തു. 78.5 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
ജില്ലാ ആശുപത്രികള്‍:- കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശൂര്‍,കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ നിലവിലുളളവ നവീകരിക്കുകയോ ചെയ്തു. നെയ്യാറ്റിന്‍കര, മാവേലിക്കര, ആലുവ, തിരൂര്‍, വടകര എന്നീ താലൂക്കാശുപത്രികളെ ജില്ലാ ആശുപത്രികളായി ഉയര്‍ത്തി.
എല്ലാ പ്രധാന ആശുപത്രികളോടനുബന്ധിച്ചും ബ്ലഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ജനറല്‍ ആശുപത്രികള്‍: തലശ്ശേരി, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുമ്പുണ്ടായതിന്റെ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കാസര്‍കോട് താലുക്ക് ആശുപത്രി, മഞ്ചേരിയിലെ മലപ്പുറം ജില്ലാ ആശുപത്രി,അടൂര്‍ താലൂക്ക് ആശുപത്രി എന്നിവ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു.
താലൂക്ക് ആശുപത്രികള്‍: പാറശാല, നെയ്യാറ്റിന്‍കര, ചാവക്കാട്, ചേര്‍ത്തല ഉള്‍പ്പെടെ മുഴുവന്‍ ആശുപത്രികളിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്തു.
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍: തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കും കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കും എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. കാല്‍നൂറ്റാണ്ടിന് മുമ്പ് നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങുകയും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാവുകയും ചെയ്തിരുന്ന കണ്ണൂര്‍ മാങ്ങാട്ട്പറമ്പിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങി. മഞ്ചേരിയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി.
14 ആശുപത്രികള്‍ എന്‍എബിഎച്ച് അക്രഡിറ്റേഷനിലേക്ക്
നവീനവും മികച്ചതുമായ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് നാഷഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ (എന്‍എബിഎച്ച്) ആശുപത്രികള്‍ക്ക് അംഗീകാരം നല്‍കുന്നത്. ഏറ്റവും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശുപത്രികള്‍ക്ക് മാത്രമേ ഈ അംഗീകാരം ലഭിക്കൂ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് പോലും ഇതുവരെ ഈ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. എന്നാല്‍ കേരളത്തില്‍ ഈ ഗവര്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം ഇതിനായി 14 ആശുപത്രികള്‍ തെരഞ്ഞെടുക്കുകയും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതനുസരിച്ച് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
ആശുപത്രി വികസനത്തിന് വര്‍ഷം തോറും ഫണ്ട്
ആശപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നേരിട്ട് ഫണ്ട് അനുവദിക്കുന്നതിന് പുറമെ ഉപാധിരഹിത ഫണ്ട്, അറ്റകുറ്റ പണികള്‍ക്കുള്ള ഫണ്ട്, ആശുപത്രി നിര്‍വഹണസമിതിക്കുള്ള ഫണ്ട് എന്നിങ്ങനെ വര്‍ഷം തോറും ഫണ്ടുകള്‍ അനുവദിച്ചു. രോഗികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം, കുടിക്കാന്‍ വെള്ളം തുടങ്ങിയവ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി. സബ്‌സെന്ററുകള്‍ക്കും വാര്‍ഡ്തല ആരോഗ്യശുചിത്വസമിതികള്‍ക്കും 10,000 രൂപ വീതവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 25,000 രൂപ വീതവും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവുമാണ് ഉപാധിരഹിത ഫണ്ടായി വര്‍ഷം തോറും നല്‍കുന്നത്.
അറ്റകുറ്റപണികള്‍ക്കായി സബ്‌സെന്ററുകള്‍ക്ക് 10,000 രൂപ, പ്രാഥമികരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെ നല്‍കുന്നു. ആശുപത്രി നിര്‍വഹണസമിതികള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതവും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും അനുവദിക്കുന്നു.
300 ആശുപത്രികള്‍ അപ്‌ഗ്രേഡ് ചെയ്തു
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ദേശീയ പൊതുജനാരോഗ്യ നിലവാരത്തിലുള്ള (ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്- ഐപിഎച്ച്എസ്) ഗുണനിലവാരവും സേവനവും ഉറപ്പുവരുത്തുന്നതിന് 23 സിഎച്ച്‌സികളെ താലൂക്ക് ആശുപത്രികളായും 31 ഗവ. ആശുപത്രികളെയും 96 പിഎച്ച്‌സികളെയും സിഎച്ച്‌സികളായും ഉയര്‍ത്തി. 153 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കിടത്തിച്ചികില്‍സയുള്ള പിഎച്ച്‌സികളായി ഉയര്‍ത്തി.
ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തി
ആരോഗ്യ വകുപ്പില്‍ 806 സിവില്‍സര്‍ജന്‍മാരുടേയും 2900 അസി. സര്‍ജന്‍മാരുടേയും തസ്തികളാണ് ഉണ്ടായിരുന്നത്. സ്‌പെഷ്യാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് കാഡര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിപുതുതായി 441 തസ്തികകള്‍ കൂടി സൃഷ്ടിച്ചതോടെ ഇത് 4147 ആയി ഉയര്‍ന്നു. നാല് വര്‍ഷം മുമ്പ് ഇതില്‍ പകുതി പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ ഈ ഒഴിവുകള്‍ 95 ശതമാവും നികത്തി. കൂടാതെ സ്‌പെഷ്യാലിറ്റി കാഡര്‍ അനുസരിച്ചുള്ള നിയമന നടപടികളും പൂര്‍ത്തിയാക്കി. സ്‌പെഷ്യാലിറ്റികളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നേരിട്ട് അപേക്ഷ ക്ഷണിച്ച് ലിസ്റ്റുകള്‍ തയ്യാറാക്കി വരുന്നു. ആരോഗ്യ വകുപ്പില്‍ എന്‍ട്രി കാഡറില്‍ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തുന്ന ആദ്യ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ അതിരൂക്ഷമായ ക്ഷാമം നേരിടുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഗവര്‍മെന്റിന്റെ അതിശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് ഇത് സാധ്യമായത്. അര്‍ഹരായ ഡോക്ടര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയും അനര്‍ഹമായി അവധിയെടുത്ത്‌പോയവരെ തിരിച്ചുവിളിച്ചും തിരിച്ചുവരാത്തവരെ സര്‍വീസില്‍ നിന്നും നീക്കിയും എന്‍ട്രി കാഡറില്‍ വരുന്ന ഒഴിവുകള്‍ അതാത് സമയം നികത്തിയുമാണ് ഇത് സാധിച്ചത്.
ആകര്‍ഷകമായ വേതനവും, പി. ജി ക്വാട്ട പുന.സ്ഥാപിച്ച നടപടികളും ഡോക്ടര്‍മാരെ ഹെല്‍ത്ത് സര്‍വീസിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജുകളിലെ അധ്യാപക ഒഴിവ് നികത്തുവാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ നടപടികളാണ് സ്വീകരിച്ചത്. എന്‍ട്രി കാഡറുകളിലെ ഒഴിവുകള്‍ യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുന്നു. സമയബന്ധിതമായി വകുപ്പ്തല പ്രമോഷന്‍കമ്മിറ്റി ചേര്‍ന്ന് പ്രമോഷന്‍ തസ്തികകളും നികത്തി. മൂന്ന് വര്‍ഷത്തിനിടയില്‍ 800 ഓളം പേര്‍ക്ക് പ്രമോഷന്‍ നല്‍കി. പുതിയ പി.എസ്.സി ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കി തസ്തികകള്‍ മിക്കവാറും നികത്തി കഴിഞ്ഞു.
പുതിയ തസ്തികകള്‍ സൃഷ്ടിച്ചു
ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്ന പരാതി വ്യാപകമായപ്പോഴും മുന്‍ സര്‍ക്കാറിന്റെ കാലത്ത് നിലവിലുള്ള തസ്തികകള്‍ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യ വകുപ്പില്‍ 2000 ഓളം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
10000 ത്തിലധികം പേര്‍ക്ക് സ്ഥിര നിയമനം നല്‍കി
4800 പേര്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പ്രമോഷന്‍ നല്‍കി. താല്‍ക്കാലികമായി നിയമിക്കപ്പെട്ട 908 ഹോസ്പിറ്റല്‍ അറ്റന്റര്‍മാരെ സ്ഥിരപ്പെടുത്തി. 3600 റോളം നഴ്‌സുമാര്‍ക്ക് പ്രമോഷന്‍ നല്‍കി. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മുടങ്ങിക്കിടന്നിരുന്ന പ്രമോഷനാണ്് നഴ്‌സുമാര്‍ക്ക് ലഭിച്ചത്. 1613 സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പുതുതായി നിയമനം നല്‍കി.
മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു - സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന്ക്ഷാമം ഇല്ലാതാക്കി
മരുന്ന് സംഭരണത്തെയും വിതരണത്തേയും കുറിച്ച് അനേക വര്‍ഷങ്ങളായി വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവന്നിരുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് കിട്ടുന്നില്ല, ആവശ്യമുള്ള മരുന്ന് സ്‌റ്റോക്ക് ഇല്ല, അനാവശ്യ മരുന്ന് യഥേഷ്ടം വാങ്ങിക്കൂട്ടുന്നു തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉയര്‍ന്നിരുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഒരു പ്രധാന വാഗ്ദാനമായി അവതരിപ്പിച്ചു. മരുന്നും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിലെ അഴിമതിയും ക്രമക്കേടും അവസാനിപ്പിക്കുമെന്നും സുതാര്യമായി ഗുണനിലവാരമുള്ള മരുന്നുകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കുമെന്നുമായിരുന്നു വാഗ്ദാനം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത് വഴി ഈ വാഗ്ദാനം യാഥാര്‍ഥ്യമാക്കി. പ്രതിവര്‍ഷം 150 കോടി രൂപയുടെ മരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നത്.
പേവിഷബാധയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ
ബിപിഎല്‍ വിഭാഗത്തില്‍ പെടാത്തവര്‍ക്ക് പേവിഷബാധയേറ്റാല്‍ ആദ്യ ഒരു കുത്തിവെയ്പ് മാത്രമാണ് സൗജന്യമായി നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ മുഴുവന്‍ കുത്തിവെയ്പ്പുകളും സൗജന്യമായി നടത്തുകയാണ്. പേശികളില്‍ കുത്തിവെയ്പ് നടത്തുന്ന ഇന്‍ട്രാമസ്‌കുലര്‍ രീതിക്ക് പകരം തൊലിക്കുള്ളില്‍ കുത്തിവെയ്്പ് നടത്തുന്ന ഇന്‍ട്രാ ഡെര്‍മല്‍(ഐഡിആര്‍വി) രീതി സംസ്ഥാനത്ത് നടപ്പാക്കി. ഇതുമൂലം ചെലവ് അഞ്ചിലൊന്നായി കുറഞ്ഞു. പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം.
ഡോട്ട്‌സ്പ്ലസ് ചികില്‍സ പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്ന ആദ്യസംസ്ഥാനം
മാരകമായ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ട്യൂബര്‍ക്കുലോസിസ് (എംഡിആര്‍ ടിബി) രോഗത്തിനുള്ള നൂതന ചികില്‍സാ രീതി ഡോട്ട്‌സ് പ്ലസ് നടപ്പിലാക്കി. ഡോട്ട്‌സ് മരുന്ന് കൃത്യമായി കഴിക്കാത്ത രോഗികളില്‍ പിന്നീട് ആ മരുന്ന് പ്രതികരിക്കാത്ത അവസ്ഥ വരികയും രോഗം മൂര്‍ഛിക്കുകയും ചെയ്യും. ഈ അവസ്ഥയാണ് എംഡിആര്‍ടിബി. ഇത്തരം അവസരങ്ങളില്‍ചികില്‍സയ്ക്ക് സാധാരണ രോഗത്തെക്കാള്‍ 450 ഇരട്ടി പണച്ചിലവ് വരും. പാവപ്പെട്ട രോഗികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരിച്ച ചെലവാണിത്. രോഗ നിര്‍ണ്ണയവും വളരെയേറെ പണ ചെലവും സമയദൈര്‍ഘ്യവും ആവശ്യമുള്ളതാണ്.
കേന്ദ്ര അംഗീകാരംലഭിച്ച ടിബി കള്‍ച്ചര്‍ ലബോറട്ടറി (ഇന്റര്‍മിഡിയറ്റ് റഫറന്‍സ് ലബോറട്ടറി) ഉള്ള സംസ്ഥാനത്ത് മാത്രമേ ഡോട്ട് പ്ലസ് ചികില്‍സ നടപ്പാക്കുന്നതിന് അനുമതി ലഭിക്കൂ. കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ ലബോറട്ടറിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കൂ. എന്നാല്‍ സംസ്ഥാനത്ത് ഇത്തരം ലാബ് സജ്ജീകരിച്ചിരുക്കുന്നതിന് മുന്‍കാലങ്ങളില്‍ കാര്യമായ ശ്രമം നടന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടിബി രോഗം നിര്‍ണ്ണയിക്കുന്നതിന് തിരുവനന്തപുരത്ത് ഇന്റര്‍മിഡിയറ്റ് റഫറന്‍സ് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുകയും ഒന്നര വര്‍ഷത്തിനകം ലാബ് സജ്ജീകരിക്കുകയും ചെയ്തു. 2007 ഒക്‌ടോബറില്‍ ലാബ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനാ ഫലങ്ങളും സാമ്പിളുകളും ബംഗ്ലൂരിലെ അക്രഡിറ്റഡ് ലാബിലേക്ക്പരിശോധനക്കയച്ചു. ഈ സാമ്പിളുകള്‍ ബംഗ്ലൂരിലും പരിശോധിച്ചു. നിശ്ചിത സാമ്പിളുകളുടെ പരിശോധനാഫലം കൃത്യമായാല്‍ മാത്രമേ ലാബിന് കേന്ദ്ര അംഗീകാരംലഭിക്കൂ. ഇങ്ങിനെ തുടര്‍ച്ചയായി നടന്ന പരിശോധനകളുടെ അടിസ്ഥാനത്തില്‍ ലാബിന് കേന്ദ്ര അംഗീകാരവും നേടിയെടുത്തു.
ജീവന്‍ രക്ഷാ ആംബുലന്‍സ് (കേരള എമജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്റ്റ് - കെംപ്) - (108 ആംബുലന്‍സ്)
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷത്തെ റോഡപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്രമാതീതമായ വര്‍ധന ഇല്ലെങ്കിലും റോഡപകടങ്ങളില്‍ പിടഞ്ഞു വീണ് മരിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും അത്യന്തം ഭയാനകമാണ്. കൂടാതെ പതിനായിരങ്ങള്‍ ഗുരുതരമായി പരിക്കേറ്റ് ജീവഛവങ്ങളായി കഴിയുന്നു.
ഈ സഹാചര്യത്തിലാണ് ജീവന്‍ രക്ഷാ ആംബുലന്‍സുകളുമായി കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്റ്റ് (KEMP) എന്ന പദ്ധതിയ്ക്ക് 2010 മെയ് 19ന് തുടക്കം കുറിച്ചത്. പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരം ജില്ലയില്‍ തുടക്കം കുറിച്ച പദ്ധതിയിലൂടെ ഒരു മാസത്തിനം ആയിരത്തോളം പേരെ തക്കസമയത്ത് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രികളിലെത്തിച്ചു. അപകടത്തില്‍ പെടുന്നവര്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 108ലേക്ക വിളിച്ചാല്‍ മതി. 25 അഡ്വാന്‍സ്ഡ് ലൈഫ് സേവിംഗ് ആംബുലന്‍സുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവന സന്നദ്ധമാക്കി ഒരുക്കി നിര്‍ത്തിയിട്ടുള്ളത്. ഉടന്‍ തന്നെ ഇതര ജില്ലകളിലും സമാന സംവിധാനം നടപ്പിലാക്കുന്നതാണ്.
ഇതിന് പുറമെ സംസ്ഥാനത്ത് ഏഴ് സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെ അത്യാധുനിക ജീവന്‍ രക്ഷാ ആംബുലന്‍സ് അനുവദിച്ചിട്ടുണ്ട്. അത്യാസന്ന നിലയില്‍ പെട്ട ഒരു രോഗിയ്ക്ക് ക്രിട്ടിക്കല്‍ കെയര്‍ കിട്ടുന്നതിന് മുമ്പുള്ള എല്ലാവിധ പ്രാഥമിക ചികില്‍സകളും ആംബുലന്‍സില്‍ ലഭ്യമാണ്.
നയപരവും നിയമപരവുമായ കാര്യങ്ങള്‍
മെഡിക്കല്‍ കോളേജുകളിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കി
മെഡിക്കല്‍ കോളേജുകളിലെ ജീവനക്കാര്‍ ഒരേ സമയം ആരോഗ്യ വകുപ്പിനും ആരോഗ്യവിദ്യാഭ്യാസ വകുപ്പിനും കീഴില്‍ ഇരട്ടനിയന്ത്രണത്തില്‍ ആയിരുന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. നിയമസഭാ സമിതികള്‍ ഉള്‍പ്പെടെ ഇക്കാര്യം നിരന്തരമായി ഉന്നയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ഒന്നര ദശകത്തിലേറെയായി ഈ ആവശ്യം ഉയര്‍ന്നുവരികയാണെങ്കിലും ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുവാന്‍ മുന്‍കാലത്ത് ആരും മുന്നോട്ട് വന്നില്ല. ഈ സര്‍ക്കാര്‍ ദ്വിമുഖ നിയന്ത്രണം എടുത്തുകളഞ്ഞു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും ഏര്‍പ്പെടുത്തി. ജീവനക്കാരുടെ വിന്യാസം മിക്കവാറും പൂര്‍ത്തിയായി കഴിഞ്ഞു.
റസിഡന്‍സി സമ്പ്രദായം ഏര്‍പ്പെടുത്തി
മെഡിക്കല്‍ കോളേജുകളില്‍ സേവനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ റസിഡന്‍സി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. ഇതിനായി 10,000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിച്ചിരുന്ന പിജി വിദ്യാര്‍ഥികള്‍ക്ക് 18,500 രൂപ അനുവദിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി പിജി ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 23,000 രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയര്‍ റസിഡന്റുമാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയര്‍ റസിഡന്റുമാരുടെ 241 തസ്തികകള്‍ സൃഷ്ടിച്ചു.
ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സ്ഥിരം തസ്തികകളെക്കാള്‍ കൂടുതല്‍ അധ്യാപകരുടെ സേവനം ലഭ്യമാക്കി.
സ്‌പെഷ്യാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍
ആരോഗ്യമേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിന് സ്‌പെഷ്യാലിറ്റി- അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ നടപ്പാക്കുകയെന്ന ആവശ്യം 1985 മുതല്‍ ഉയരാന്‍ തുടങ്ങിയതാണ്. എന്നാല്‍ വിവിധങ്ങളായ കാരണങ്ങളാല്‍ ഇത് നടപ്പാക്കിയില്ല. ഓരോ ആശുപത്രികളിലും ഏതൊക്കെ സ്‌പെഷ്യാലിറ്റി വേണം തുടങ്ങി വ്യക്തമായ രൂപരേഖ തയ്യാറാക്കി. സ്‌പെഷ്യാലിറ്റി-അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കി. ഇതിനായി 50 സീനിയര്‍ കണ്‍സല്‍ട്ടന്റിന്റേയും 16 ചീഫ് കണ്‍സല്‍ട്ടന്റിന്റേയും ഉള്‍പ്പെടെ 441 തസ്തികകള്‍ അധികമായി സൃഷ്ടിച്ചു. 100 കിടക്കകള്‍ക്ക് മുകളിലുള്ള മുഴുവന്‍ ആശുപത്രികളിലും ഇനി മുതല്‍ സ്‌പെഷ്യാലിററി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. സ്‌പെഷ്യാലിററി ഡോക്ടര്‍മാരുടെ എന്‍ട്രീകേഡറിലുള്ള ഒഴിവുകള്‍ പി.എസ്.സി. മുഖേനെ നികത്തുന്നതിനുള്ള നടപടി എടുത്തു.
മെഡിക്കല്‍ പിജി പ്രവേശനത്തിന് സര്‍വീസ് ക്വാട്ട
സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് ബിരുദാനന്ത ബിരുദ പഠനത്തിന് നേരത്തെ ലഭിച്ചിരുന്ന സംവരണാനുകൂല്യം 2000 ത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച റെഗുലേഷന്‍ അനുസരിച്ച് നഷ്ടമായിരുന്നു. ഈ തീരുമാനം സര്‍വീസിലുള്ള നിരവധി ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിന് ചേരാനുള്ള അവസരം നഷ്ടമാക്കി. സംസ്ഥാന സര്‍ക്കാര്‍ 2007ല്‍പിജി സര്‍വീസ് ക്വാട്ട പുന.സ്ഥാപിച്ചുകൊണ്ട് നിയമം പാസാക്കി. ഇതോടെ കൂടുതല്‍ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാനും സര്‍വീസിലുള്ളവര്‍ തുടരാനും സന്നദ്ധരായി. സര്‍വീസ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ ചുരുങ്ങിയത് പത്ത് വര്‍ഷം സര്‍വീസില്‍ തുടരണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ പിജി ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ കാലം ലഭിക്കും.
നിര്‍ബന്ധിത ഗ്രാമീണ സേവനം
എംബിബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനം ഉറപ്പ്‌വരുത്തി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്നു 850 ഡോക്ടര്‍മാരുടെ സേവനമാണ് ഓരോ വര്‍ഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഡോക്ടര്‍മാര്‍ക്ക് എന്‍ട്രി കാഡറില്‍ ഒരു ഡോക്ടര്‍ക്ക് നല്‍കുന്ന ശമ്പളം അലവന്‍സായി പ്രതിമാസം നല്‍കുന്നുണ്ട്.
ഇതിന് പുറമെ സഹകരണ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവരേയും ഗ്രാമീണ സേവനത്തിന് നിയോഗിക്കുന്നുണ്ട്.
മെഡിക്കല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും നിര്‍ബന്ധിത സേവനം നടപ്പാക്കിക്കൊണ്ട് ഓരോ വര്‍ഷവും 479 പിജി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തി.
അക്കാദമിക് മേഖലയിലെ നേട്ടങ്ങള്‍
ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി
സംസ്ഥാനത്തെ ആരോഗ്യവിദ്യാഭ്യാസ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യ മേഖലയില്‍ പഠന- ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി തൃശ്ശൂര്‍ കേന്ദ്രമാക്കി സ്ഥാപിച്ചു.
പുതിയ അഞ്ച് നഴ്‌സിംഗ് കോളേജുകള്‍
സംസ്ഥാനത്ത് 50 വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് നഴ്‌സിംഗ് കോളേജുകളാണ് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ കാലത്ത് 100 ഓളം സ്വകാര്യ നഴ്‌സിംഗ കോളേജുകള്‍ ആരംഭിച്ചുവെങ്കിലും ഒന്നുപോലും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങിയിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങി. കൂടുതല്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ മിക്കവാറും പൂര്‍ത്തിയായി.
എംബിബിഎസിന് 150 സീറ്റ് വര്‍ധിപ്പിച്ചു.
ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി എംബിബിഎസിന് 150 സീറ്റ് വര്‍ധിപ്പിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്ന 700 സീറ്റ് 850 ആയി ഉയര്‍ത്തി. തിരുവനന്തപുരത്തും കോഴിക്കോടും 50 സീറ്റ് വീതം കൂടി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
154 പിജി സീറ്റ് വര്‍ധിപ്പിച്ചു
154 മെഡിക്കല്‍ പിജി സീറ്റ് വര്‍ധിപ്പിച്ചു. അഞ്ച് പതിറ്റാണ്ടിനിടയില്‍ ആകെ അനുവദിച്ച സീറ്റ് 325 ആണെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എകദേശം പകുതിയോളം സീറ്റിന്റെ വര്‍ധന നേടിയെടുത്തു.
മെഡിക്കല്‍ കോളേജ് ലൈബ്രറികളില്‍ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും ലൈബ്രറികളില്‍ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചു കഴിഞ്ഞു.
നഴ്‌സിംഗ് കൗണ്‍സില്‍
മെഡിക്കല്‍ കൗണ്‍സിലിനും നഴ്‌സിംഗ് കൗണ്‍സിലിനും വെവ്വേറെ ആക്റ്റ് ഉണ്ടായിരിന്നിട്ടും രണ്ട് കൗണ്‍സിലും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് വഭിജിച്ചു, നഴ്‌സിംഗ് കൗണ്‍സിലിന് പ്രത്യേക രജിസ്ട്രാറെ നിയോഗിച്ചു. ഇതാദ്യമായി നഴ്‌സിംഗ് കൗണ്‍സില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തി പുന.സംഘടിപ്പിക്കുകയും ചെയ്തു. നേഴ്‌സിംഗ് കൗണ്‍സില്‍ നിയമം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടി എടുത്തു.
നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴില്‍ അവസരം
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴിലവസരം ലഭിച്ചാലും സര്‍ക്കാര്‍ അനുവാദം നല്‍കാത്തതുകാരണം ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ഈ തീരുമാനം മാറ്റി. ഇതോടെ 1000 ത്തോളം നഴ്‌സുമാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിച്ചു. അത്രയും തസ്തികകളില്‍ ഇവിടെ കോഴ്‌സ് കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു
ആര്‍സിസിയില്‍ 97 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആര്‍സിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. 2001-06 കാലയളവില്‍ 30.91 കോടി രൂപയാണ് പ്ലാന്‍ ഫണ്ട്-നോണ്‍ പ്ലാന്‍ ഫണ്ട് വിഭാഗങ്ങളിലായി ചെലവഴിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ 97. 42 കോടി രൂപയായി ഉയര്‍ന്നു. മൂന്നിരട്ടിയിലും കൂടുതല്‍. ഇത്രയേറെ തുക ആര്‍സിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല.
ആര്‍സിസിയില്‍ മജ്ജമാറ്റിവെയ്ക്കല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. ഒരു സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ആദ്യത്തെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയാ യൂണിറ്റാണിതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് 2006-07 ലെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യവകുപ്പ് എടുത്ത സുപ്രധാനമായ തീരുമാനങ്ങളിലൊന്നാണ് ആര്‍സിസിയെ, പാവപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ ചികില്‍സ ലഭിക്കുന്ന, ഉന്നത നിലവാരമുള്ള സ്ഥാപനമായി ഉയര്‍ത്തുകയെന്നത്. ഇതിന്റെ ഭാഗമായി റേഡിയോ തെറാപ്പി ഡിജിറ്റല്‍ സിമുലേറ്ററും നവീന എക്‌സ്‌റേ യൂണിറ്റുകളും കമ്മീഷന്‍ ചെയ്തു. ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിന് അത്യന്താപേക്ഷിതമായ എംആര്‍ഐ സ്‌കാന്‍ യൂണിറ്റ് സ്ഥാപിച്ചു. 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. 20 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ട് രണ്ട് റേഡിയേഷന്‍ മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയെടുത്തു. നഴ്‌സുമാരുടെതുള്‍പ്പെടെ അധിക തസ്തികകള്‍ ആര്‍.സി.സി. യില്‍ സൃഷ്ടിച്ചു.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മുന്നേറ്റത്തിന്റെ പാതയില്‍
ബാലാരിഷ്ടതകള്‍ മറികടന്ന് തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്തതോടെ വടക്കന്‍ കേരളത്തിലെ നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസകരമായി മാറുയിരിക്കുകയാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. വിദഗ്ധ ചികില്‍സയ്ക്ക് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്നതിന് പകരം സമീപത്തുള്ള ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്നതാണ് വടക്കന്‍ ജില്ലകളിലുള്ളവര്‍ക്കുള്ള ഏറ്റവും വലിയ പ്രയോജനം.
സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ തുടങ്ങിയ സെന്ററിന്റെ പ്രവര്‍ത്തനം അട്ടിമറിക്കുവാനാണ് യുഡിഎഫ് ഭരണകാലത്ത് ശ്രമിച്ചത്. സ്ഥാപനത്തെ വിവാദത്തില്‍ കുടുക്കുവാനും ശ്രമിച്ചു. തുടര്‍ന്ന് ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു ഈ സ്ഥാപനം.
വൈദ്യുതി വകുപ്പിന് ക്യാന്‍സര്‍ സെന്റര്‍ നടത്തുന്നതിന് സാങ്കേതികമായി പ്രയാസങ്ങള്‍ ഏറെ ഉള്ളതിനാല്‍ മന്ത്രിസഭാ തീരുമാന പ്രകാരം ആരോഗ്യ വകുപ്പിന് കൈമാറുകയായിരുന്നു. ആേരാഗ്യ വകുപ്പ് ഏറ്റെടുത്ത ശേഷം തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ സെന്ററിനെ മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ഇതിനായി അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രശസ്ത ഓണ്‍കോളജിസ്റ്റ് ആയിരുന്ന ഡോ. സതീശിനെ ഡയറക്ടറായി നിയമിച്ചു.
റേഡിയോ തെറാപ്പി, കീമോ തറാപ്പി, സര്‍ജറി, സാന്ത്വന ചികില്‍സ, എന്നിവ സെന്ററില്‍ ലഭ്യമാണ്. കൂടാതെ രോഗ നിര്‍ണ്ണയത്തിനും ചികില്‍സക്കും ടെലി കൊബാള്‍ട്ട് മെഷീന്‍, ബ്രാക്കിതെറാപ്പി, റേഡിയോതെറാപ്പി സിമുലേറ്റര്‍, സിടി സ്‌കാനര്‍, ബ്ലഡ് ബാങ്ക്, ബയോകെമിസ്ട്രി പാത്തോളജി ലാബ്, കമ്യൂണിറ്റി ഓങ്കോളജി വിഭാഗം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക് സൗജന്യ ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 270 രോഗികളെ കിടത്തിച്ചികില്‍സിക്കുവാനും പ്രതിവര്‍ഷം7,000 രോഗികള്‍ക്ക് ആധുനിക ചികില്‍സ നല്‍കുവാനും സൗകര്യമുളള സെന്ററിന്റെ വികസനത്തിന് 90.6 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട് മാവൂരിനടുത്ത് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഒരു പ്രാദേശിക ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 6 എക്കര്‍ 40 സെന്റ് സര്‍ക്കാര്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാകും.
ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു
ഹെല്‍ത്ത് സര്‍വീസ്: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അവസരത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ ശമ്പളപരിഷക്‌രണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍ ആയിരുന്നു. അന്ന് രണ്ട് ഇന്‍ക്രിമെന്റ് നല്‍കുകയും അലവന്‍സുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത് 2006ല്‍ സമരം ഒത്തുതീര്‍പ്പിലെത്തിയിരുന്നു.
തുടര്‍ന്ന് സ്‌പെഷ്യാലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവെ ഡോക്ടര്‍മാര്‍ വീണ്ടും വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് 2008ല്‍സമരം തുടങ്ങി. സ്‌പെഷ്യല്‍ അലവന്‍സും സ്‌പെഷ്യല്‍ പേയും അനുവദിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ത്തു. പ്രതിവര്‍ഷം 20-25 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഇതുവഴി ഏറ്റെടുത്തത്. എങ്കിലും ഡോക്ടര്‍മാര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞു. ഇതുമൂലം ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസ് ആകര്‍ഷണീയമായി.
മെഡിക്കല്‍ എജുക്കേഷന്‍: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പളം യുജിസി നിരക്കില്‍ പരിഷ്‌കരിച്ചു. സ്വകാര്യ പ്രാക്ടീസ് നിരോധിക്കുകയും നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് വന്‍തോതില്‍ വര്‍ധിപ്പിച്ച് നല്‍കുകയും ചെയ്തു. യുജിസി നിരക്കില്‍ ശമ്പളം നല്‍കുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഉള്‍പ്പെടെ പ്രതിവര്‍ഷം 120 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മെഡിക്കല്‍-ഡെന്റല്‍ കോളേജ് അധ്യാപകര്‍ അധ്യാപനത്തിന് പുറമെ ആശുപത്രികളില്‍ ചികില്‍സാ സേവനവും നല്‍കണമെന്ന വസ്തുത പരിഗണിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനം തുക പേഷ്യന്റ് കെയര്‍ അലവന്‍സായി നല്‍കി. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനമാണ് നോണ്‍ പ്രാക്റ്റീസിംഗ് അലവന്‍സ് (എന്‍പിഎ). എന്‍പിഎ ഉള്‍പ്പെടെയുള്ള ശമ്പളത്തിനും ഡിഎ കൂടി ലഭിക്കും. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സ് നല്‍കുന്ന ആദ്യസംസ്ഥാനമാണ് കേരളം. പുതുക്കിയ നിരക്ക് പ്രകാരം പിജി ഇല്ലാതെ സര്‍വീസില്‍ പ്രവേശിക്കുന്ന ലക്ചറര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സും നോണ്‍ പ്രാക്റ്റീസിംഗ് അലവന്‍സും ഡിഎയും ഉള്‍പ്പെടെ മുന്‍പ് ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലധികം തുക ലഭിക്കും.ശമ്പള പരിഷക്‌രണ ഉത്തരവിന് മുമ്പ് ആകെ 19,680 രൂപ മാത്രമായിരുന്നു ലഭിച്ചത്. പിജി ഉള്ള അധ്യാപകര്‍ക്ക് തുടക്കത്തില്‍ തന്നെ 45,000 രൂപയോളം ലഭിക്കും. അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന അസി. പ്രഫസര്‍ക്ക് 8,000 രൂപ അക്കാദമിക് ഗ്രേഡ് പേ ലഭിക്കും. പിജി ബിരുദത്തോടെ ആകെ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അസി. പ്രഫസര്‍ക്ക് അസോസിയേറ്റ് പ്രഫസറായി സമയബന്ധിത പ്രമോഷന്‍ നല്‍കും. കൂടാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന അസോസിയേറ്റ് പ്രഫസര്‍ക്ക് അഡീഷണല്‍ പ്രഫസറായും സമയബന്ധിതപ്രമോഷന്‍ നല്‍കും. ഇതാദ്യമായാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളതുപോലെ അഡീഷണല്‍ പ്രഫസര്‍ ഗ്രേഡ് അനുവദിക്കുന്നത്. ഇങ്ങനെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗവും ഡോക്ടര്‍മാര്‍ക്ക് ആകര്‍ഷണീയമാക്കി.
ഹൗസ് സര്‍ജന്‍മാരുടെയും പിജി വിദ്യാര്‍ഥികളുടേയും അലവന്‍സ് വര്‍ധിപ്പിച്ചു. ആയുര്‍വേദ, ഹോമിയോ പിജി വിദ്യാര്‍ഥികളുടെ അലവന്‍സ് വര്‍ധിപ്പിച്ചു. നഴ്‌സിംഗ് ഇന്‍േറണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് കാലത്തെ അലവന്‍സ് 300 രൂപയെന്നത് 2,000 രൂപയായി ഉയര്‍ത്തി.
മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ റഫറല്‍ യൂണിറ്റുകളാക്കി
പെരിഫറല്‍ ആശുപത്രികളില്‍ ചികില്‍സ തേടിയാല്‍ മതിയാവുന്ന ഏതാണ്ട് 40 ശതമാനത്തോളം രോഗികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എത്തുന്നുവെന്നാണ് വിദഗ്ധസമിതികളുടെ കണ്ടെത്തല്‍. ഇതുകാരണം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അതീവ തീവ്ര പരിചരണവും ചികില്‍സയും ലഭ്യമാക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാവുന്നു. തീവ്രപരിചരണമാവശ്യമുള്ള രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പോലും തറയില്‍ കിടക്കേണ്ടി വരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് പെരിഫറല്‍ ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനുശേഷം റഫറല്‍ സംവിധാനം കര്‍ശനമാക്കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 120 കോടിയുടെ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിഎംഎസ്എസ്‌വൈയില്‍ ഉള്‍പ്പെടുത്തി 120 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ ഓരോ മെഡിക്കല്‍കോളേജിനെ വീതം പിഎംഎസ്എസ്‌വൈ സ്‌കീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യമായി പൂര്‍ത്തിയാക്കിയത് തിരുവനന്തപുരത്താണ്. ബഹു: കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രിയും ബഹു:മുഖ്യമന്ത്രിയും ബഹു: സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ വച്ച് 2011 ജനുവരിയില്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. പ്രത്യേക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 6 നിലയുള്ള ഔട്ട് പേഷ്യന്റ് വിഭാഗം എന്നിവ ഇതില്‍ ഉള്‍പ്പെടും. തെന്നിന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഏറ്റവും മികച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് മാറിക്കഴിഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും വണ്ടാനത്ത്
1962 ലാണ് ആലപ്പുഴയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയത്. മെഡിക്കല്‍ കോളേജ് വണ്ടാനത്തും ആശുപത്രി 12 കിലോമീറ്റര്‍ അകലെ ടൗണിലും എന്ന നിലയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്വകാര്യ മേഖലയില്‍ തുടങ്ങിയ ഈ കോളേജ് 1967ല്‍ ഗവര്‍മെന്റിന് താല്‍ക്കാലികമായി കൈമാറി. 1973ല്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു. ആശുപത്രിയും കോളേജും രണ്ട് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഒരേ സമയം രോഗികളും ബന്ധുക്കളും പൊതുജനങ്ങളും മാത്രമല്ല, ഡോക്ടര്‍മാരും വിദ്യാര്‍ഥികളും കഷ്ടപ്പെടുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി. ഇതിനായി ഈ സര്‍ക്കാര്‍ 125 കോടി രൂപയോളം ചെലവഴിച്ചു. 1989 മുതല്‍ 2006 വരെയുള്ള 17 വര്‍ഷത്തിനുള്ളില്‍ 18 കോടി രൂപ മാത്രമാണ് ആകെ ചെലവഴിച്ചത്.
വണ്ടാനം ആശുപത്രി സമുച്ചയത്തിലേക്ക് ടൗണ്‍ ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജ് മാറ്റപ്പെട്ടു. അവിടെ 12 ഓപ്പറേഷന്‍ തീയേറ്ററും ലേബര്‍ റൂമും നെഫ്രോളജി വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.
ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ ഇതര ഗവ: മെഡിക്കല്‍ കോളേജുകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആഗോള നിക്ഷേപക സംഗമത്തില്‍ (ജിം) വെച്ച് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുവാന്‍ യുഡിഎഫ സര്‍ക്കാര്‍ ആലോചിച്ചതായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത തീരുമാനം മാറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സര്‍ക്കാര്‍ മേഖലയില്‍ തന്നെ നിലനിര്‍ത്തി. ഐ.പി ബ്ലോക്ക് ഉള്‍പ്പെടെ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് അഞ്ച് കോടി രൂപ കൂടി അനുവദിച്ചു. കൂടാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ മോഡ്യൂളര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ സ്ഥാപിക്കുന്നതിന് 20 കോടിരൂപ അനുവദിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 30 പേരെ കിടത്താന്‍ കഴിയുന്ന അഞ്ച് മുറികളുളള ശീതീകരിച്ച ലുക്കേമിയ വാര്‍ഡ് തുറന്നു.
മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഉപകരണങ്ങള്‍
മെഡിക്കല്‍ കോളേജുകളില്‍ 150 കോടിയോളം രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വാങ്ങി. സംസ്ഥാനത്തെ എല്ലാ ഗവ: മെഡിക്കല്‍ കോളേജുകളിലും എം.ആര്‍.ഐ. സ്‌കാന്‍ സംവിധാനവും സി.ടി. സ്‌കാന്‍ സംവിധാനവും നിലവില്‍ വന്നുകഴിഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 20 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങി. 4.50 കോടി രൂപ ചെലവഴിച്ച് എംആര്‍ഐ സ്‌കാനിംഗ് യൂണിറ്റ് സ്ഥാപിച്ചു. ഒന്നരക്കോടി രൂപ ചെലവഴിച്ച് റേഡിയോ തെറാപ്പി സിമുലേറ്റര്‍ സ്ഥാപിച്ചു. വൃക്ക സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഡയാലിസിസ് നടത്തുവാന്‍ മാസങ്ങള്‍ ക്യൂ നില്‍ക്കേണ്ടുന്ന സ്ഥിതി ആയിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് 12 ഡയാലിസിസ് മെഷീനുകള്‍ വാങ്ങി. അത്യാഹിത വിഭാഗത്തില്‍ 14 വെന്റിലേറ്ററുകള്‍ വാങ്ങി. ന്യൂറോസര്‍ജറി വിഭാഗത്തില്‍ ട്യുമര്‍ ചികില്‍സയ്ക്കു ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചു. യൂറോളജി വിഭാഗത്തില്‍ ഓപ്പറേഷന്‍ ടേബിള്‍, ഹാര്‍മോണിക് സ്‌കാല്‍പ്പര്‍, ലാപ്രോസ്‌കോപ്പി സര്‍ജറിക്കുള്ള ഉപകരണങ്ങള്‍ എന്നിവ വാങ്ങി. റേഡിയോളജി വിഭാഗത്തില്‍ ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി, കളര്‍ ഡോപ്ലര്‍, പുതിയ എക്‌സ്‌റേ മെഷീന്‍ എന്നിവ വാങ്ങി. കാര്‍ഡിയോളജിയില്‍ ടിഎംടി മെഷീന്‍, മെഡിക്കല്‍ ഐസിയുവില്‍ (അഞ്ച് കോടി), സിടി സ്‌കാനിംഗ് മെഷീന്‍( നാല് കോടി), വെന്റിലേറ്ററുകള്‍( 80 ലക്ഷം രൂപ), അള്‍ട്രാ സൗണ്ട് സ്‌കാനറുകള്‍( 50 ലക്ഷം), കാത്ത്‌ലാബ് (മൂന്ന് കോടി) , ഹാര്‍ട്ട് ലംഗ് മെഷീന്‍( 40 ലക്ഷം), ക്യാന്‍സര്‍ ചികല്‍സക്കുള്ള എച്ച്ഡിആര്‍ സിസ്റ്റവും (ഒന്നരക്കോടി) സിടി സിമുലേറ്ററും (ഒന്നരക്കോടി) തുടങ്ങിയ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍പെടും.
13-ാം ധനകാര്യകമ്മീഷന്റെ അവാര്‍ഡ് അനുസരിച്ച് 49.50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ സി.ടി. സ്‌കാന്‍ വാങ്ങുന്നതിനും ആലപ്പുഴയില്‍ ഒരു ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിനുള്ള നിര്‍ദ്ദശവും ഇതില്‍ ഉള്‍പ്പെടുന്നു.
ഓരോ മെഡിക്കല്‍ കോളേജിലേയും വികസന പ്രവര്‍ത്തനങ്ങള്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ്
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയായി. ഇതിനായി 7 കോടി രൂപ സര്‍ക്കാര്‍ ചെലഴിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒ.പി ബ്ലോക്ക് തുടങ്ങി. മെഡിക്കല്‍ കോളേജിലെ ഒഫ്താല്‍മോളജി വിഭാഗത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മാളോജി ആക്കി ഉയര്‍ത്തി. ഇതിനായി 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി. തീര്‍ത്തും പരിതാപകരമായ സ്ഥിതിയിലായിരുന്ന അത്യാഹിത വിഭാഗം നവീകരിച്ചു. രക്താര്‍ബുദ രോഗികളുടെ ദീര്‍ഘകാല ആവശ്യമായ പ്രത്യേക വാര്‍ഡ് സ്ഥാപിച്ചു. ഈ വാര്‍ഡ് നിര്‍മ്മാണത്തിന് 36 ലക്ഷം രൂപ അനുവദിച്ചു. സര്‍ജറി, മെഡിസിന്‍ ഒപി നവീകരിച്ചു. ഇതിന് 7.5 ലക്ഷം രുപ വീതം അനുവദിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജ്
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സെന്‍ട്രല്‍ റിസര്‍ച്ച് യൂണിറ്റ് തുടങ്ങി. 43 പുതിയ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതില്‍ പലതും പൂര്‍ത്തിയാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പുതുതായി നിര്‍മ്മിച്ചു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിനോടനുബന്ധിച്ച് ഒരു ബ്ലോക്ക് കൂടി നിര്‍മ്മിച്ചു.
സര്‍ജറിയിലും ന്യൂറോ സര്‍ജറിയിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങി. 23 കിടക്കകളുള്ള പുതിയ സൈക്യാട്രി വാര്‍ഡ് തുറന്നു. 1.2 കോടി രൂപ ചെലവഴിച്ച് അലുംമ്‌നി അസോസിയേഷന്‍ അക്കാദമിക് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് എംഒയുവില്‍ ഒപ്പിട്ടു. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി. 23 കോടി രൂപ ചെലവഴിച്ച് (10 കോടി നബാര്‍ഡ് സഹായം) 400 കിടക്കകളുള്ള വാര്‍ഡ്, ജെ1, ജെ2, ജെ3 വാര്‍ഡുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
കോട്ടയം മെഡിക്കല്‍ കോളേജ്
അനാട്ടമി, ഫിസിേയാളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിന്‍, എന്നിവ ഉള്‍ക്കൊള്ളുന്ന അക്കാദമിക്‌ബ്ലോക്ക് തുറന്നു. അത്യാഹിത വിഭാഗം നവീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ പരിചരണത്തിന് അക്യൂട്ട് കെയര്‍റൂം തുറന്നു. ട്രോമാ ഐസിയു ആരംഭിച്ചു. 2.50 കോടി മുടക്കി കാത്ത്‌ലാബ് സ്ഥാപിച്ചു. ഗൈനക്കോളജി, കാര്‍ഡിയോതൊറാസിക് മന്ദിരങ്ങളുടെ പണി പൂര്‍ത്തിയായി വരുന്നു. 6.18 കോടി രൂപ ചെലവഴിച്ച് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കി.
ആലപ്പുഴ മെഡിക്കല്‍ കോളേജ്
ആലപ്പുഴ മെഡിക്കല്‍ കോളേജ് ടൗണില്‍ പരിമിതമായ സൗകര്യങ്ങളില്‍ നിന്നും മാറ്റി വണ്ടാനത്തെ വിശാലമായ ക്യാമ്പസിലേക്ക് മാറ്റി. ഇതിനായി മൂന്ന് വര്‍ഷത്തിനകം 46 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റി( മൂന്ന് കോടി) ന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കാത്ത്‌ലാബ്, കാര്‍ഡിയോ തൊറാസിക് സര്‍ജറി യൂണിറ്റ് എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതില്‍ 12 ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്‍പ്പെടും. ഇതിനെല്ലാമായി 7 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചു കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്കായുള്ള പുതിയ ഹോസ്റ്റല്‍ കെട്ടിടം പൂര്‍ത്തിയായി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഒപിഡി ബ്ലോക്ക്, എസ്എടിയില്‍ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 70 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയത്.
ജനനി സുരക്ഷാ യോജന
ജനനി സുരക്ഷാ യോജന ഫലപ്രദമായി നടപ്പാക്കുവാന്‍ കഴിഞ്ഞുവെന്നത് ഈ സര്‍ക്കാറിന്റെ ഒരു പ്രധാന നേട്ടമാണ്. മുന്‍കാലങ്ങളില്‍ ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണവും ജനങ്ങള്‍ക്ക് പദ്ധതിയെ കുറിച്ച് അറിവില്ലാത്തതിനാലും ഇതിന്റെ പ്രയോജനം ആര്‍ക്കും ലഭിച്ചിരുന്നില്ല. ആശുപതികളില്‍ പ്രസവിക്കുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ സാങ്കേതികത്വങ്ങള്‍ മറികടന്ന് സാമ്പത്തിക സഹായം നല്‍കുവാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ പ്രസവം നടക്കുന്ന ഓരോ ആശുപത്രിയിലും ഇത്‌സംബന്ധിച്ച പരസ്യം പതിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം അഞ്ച് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് 45 കോടിയിലധികം രൂപ നല്‍കി
പാവപ്പെട്ട 9845 രോഗികള്‍ക്ക് 13.57 കോടി രുപയുടെ സഹായം
പാവപ്പെട്ടവര്‍ക്കുള്ള ചികില്‍സാ ധനസഹായം നല്‍കുന്നതിനുള്ള സൊസെറ്റി(എസ്എം.എ.പി) മുഖേന 9000 പേര്‍ക്ക് ചികില്‍സാ ധനസഹായം നല്‍കി. ഇതിനകം 13.57 കോടി രൂപ ഇതിനായി ഈ ഗവണ്‍മെന്റ് വിനിയോഗിച്ചു. അപേക്ഷ നല്‍കുന്ന അര്‍ഹരായ മുഴുവന്‍ രോഗികള്‍ക്കും കാലതാമസംവിനാ ധനസഹായം നല്‍കാനായി എന്ന നേട്ടവും കൈവരിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അവസരത്തില്‍ മൂന്ന് വര്‍ഷം ഇക്കാര്യത്തില്‍ കുടിശ്ശികയുണ്ടായിരുന്നു. 2003 മുതലുള്ള കുടിശ്ശിക മുഴുവന്‍ നല്‍കി എന്ന് മാത്രമല്ല അപേക്ഷിച്ച മുഴുവന്‍ ആളുകള്‍ക്കും ധനസഹായം നല്‍കാനുമായി. കൂടാതെ 2010-11 സാമ്പത്തികവര്‍ഷത്തില്‍ 2 കോടി രൂപ ഈ പദ്ധതി പ്രകാരം ചികിത്സാധനസഹായം
നല്‍കുന്നതിന് അധികമായി ലഭ്യമാക്കി കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടി രൂപയില്‍ താഴെയാണ് ആകെ അനുവദിച്ചിരുന്നത്.
വിദ്യാലയങ്ങളില്‍ സമഗ്ര ആരോഗ്യ പരിപാടി
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 1100 വിദ്യാലയങ്ങളില്‍ വിദ്യാലയ ആരോഗ്യ പരിപാടിക്ക് തുടക്കം കുറിച്ചു.
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് ടെക്‌നോളജി(സിമെറ്റ്)
മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടതല്‍ ഉത്തേജനം നല്‍കുകയെന്നലക്ഷ്യത്തോടെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് ടെക്‌നോളജി(സിമെറ്റ്) എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്വയംഭരണ സ്ഥാപനം ആരംഭിച്ചു. ഐഎച്ച്ആര്‍ഡിഇ, എല്‍ബിഎസ്, തുടങ്ങിയ സ്ഥാപനങ്ങളുടെ മാതൃകയില്‍ ആണ് ഈ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്.
സിമെറ്റിന്റെ പ്രഥമ സംരംഭമായി മലമ്പുഴ(പാലക്കാട്), ഉദുമ(കാസര്‍കോട്) പള്ളുരുത്തി( എറണാകുളം) എന്നിവിടങ്ങളില്‍ ഓരോ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. പയ്യന്നൂരിലും കുഴല്‍മന്ദത്തും ഓരോ പരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും സ്ഥാപിച്ചു. മഞ്ചേരിയിലും മാങ്ങാട്ട് പറമ്പിലും പുതിയ നേഴ്‌സിംഗ് കോളേജുകള്‍ ഉടന്‍ ആരംഭിക്കുന്നതായിരിക്കും.
കെഎസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആലപ്പുഴയിലെ പൊതുമേഖലയിലുള്ള ഔഷധ നിര്‍മ്മാണ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഈ സ്ഥാപനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കെഎസ്ഡിപിയില്‍ നിന്നും കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഔഷധങ്ങള്‍ വാങ്ങിക്കുന്നു.
പ്രധാന ആശുപത്രികളില്‍ ഹൗസ്‌കീപ്പിംഗ് സംവിധാനം
താളംതെറ്റിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്രമത്തിലാക്കുവാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ഹൗസ്‌കീപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തി ശുചീകരണ സംവിധാനം കാര്യക്ഷമമാക്കി. ഇതോടെ പഴയ സ്ഥിതിയില്‍ നിന്നും ഏറെ മുന്നോട്ട് പോകാനായി.
അനാവശ്യമായി സന്ദര്‍ശകര്‍ ആശുപത്രിക്കകത്തേക്ക് കടക്കുന്നത് രോഗികളുടെ ചികില്‍സയെ പോലും സാരമായി ബാധിച്ചിരുന്നു. ഇത് തടയുവാന്‍ സന്ദര്‍ശകരുടെ പ്രവേശനം കര്‍ശന നിയന്ത്രണത്തിലാക്കി. അനാവശ്യമായ തിരക്കുകള്‍ ഒഴിവാക്കുകയും സന്ദര്‍ശകരിലൂടെ ഉണ്ടാവുന്ന അണുബാധയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കാണുവാന്‍ സാധിക്കുകയും ചെയ്തു.
ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍
ആദിവാസി മേഖലയില്‍ എന്ന പോലെ ചികില്‍സാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതമനുഭവിക്കുന്ന വിഭാഗമാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട് കരമാര്‍ഗമുള്ള യാത്രാസൗകര്യം കിട്ടാതെ ജീവിക്കുന്ന ദ്വീപ് നിവാസികള്‍. ഈ ജനവിഭാഗങ്ങള്‍ക്ക് ആശാകേന്ദ്രമായാണ് ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍ തുടങ്ങിയത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, എറണാകുളം ജില്ലയിലെ ഞാറയ്ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഫാര്‍മസിസ്റ്റും അടങ്ങുന്ന സംഘം എല്ലാ ദിവസവും ബോട്ട്‌ജെട്ടികളില്‍ എത്തി രോഗികളെ പരിശോധിക്കുന്നു.
പൂട്ടിക്കിടന്ന ആശുപത്രികള്‍ തുറന്നു
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. അവയെല്ലാം തുറക്കുവാനും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുമായി. തലസ്ഥാന നഗരിയിലെ ഫോര്‍ട്ട് ആശുപത്രി, നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി, താമരശ്ശേരി സിഎച്ച്‌സി, കൊടുവള്ളി സിഎച്ച്‌സി, കരിവെള്ളൂര്‍ ഗവ. ആശുപത്രി ഉള്‍പ്പെടെ നിരവധി ആശുപത്രികളാണ് ഇങ്ങിനെ പ്രവര്‍ത്തനസജ്ജമായത്.
സ്ഥലം മാറ്റവും നിയമനവും അഴിമതി രഹിതമാക്കി
ഡോക്ടര്‍മാരുടേയും ഇതര ജീവനക്കാരുടേയും സ്ഥലം മാറ്റവും നിയമനവും അഴിമതിമയമാണെന്നായിരുന്നു മുന്‍കാലങ്ങളില്‍ ഉയര്‍ന്ന പരാതി. സ്ഥലംമാറ്റവും നിയമനവും ഈ സര്‍ക്കാര്‍ അഴിമതി രഹിതമാക്കി
അട്ടപ്പാടി,നല്ലൂര്‍നാട് ആശുപത്രികള്‍
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1996-2001 കാലയളവിലാണ് അട്ടപ്പാടിയിലും നല്ലൂര്‍നാട്ടും ആദിവാസികളുടെ ക്ഷേമത്തിനായി ആശുപത്രികള്‍ തുടങ്ങിയത്.ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ ആശുപത്രികളുടെ നാശമായിരുന്നു പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാണാനിടയായത്. ഈ ആശുപത്രികള്‍ പിന്നോക്ക സമുദായക്ഷേമ വകുപ്പില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്ത്, സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി സേവനം ലഭ്യമാക്കുന്നു.
ആദിവാസി ആരോഗ്യ പരിപാടി
സംസ്ഥാന ജനസംഖ്യയുടെ ഒന്നര ശതമാനത്തോളം വരുന്ന ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അതീവപരിഗണനയാണ് നല്‍കുന്നത്. അട്ടപ്പാടിയിലും നല്ലൂര്‍നാട്ടും രണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇതിന് തുടക്കം കുറിച്ചു. ഇപ്പോള്‍ ആദിവാസികള്‍ അധിവസിക്കുന്ന മേഖലകളില്‍ നേരിട്ട് ചെന്ന് ചികില്‍സ ഉറപ്പവരുത്തിക്കൊണ്ട് 13 ട്രൈബല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തിക്കുകയാണ്. ഓരോ യൂണിറ്റുകളും പ്രതിമാസം ശരാശരി 20 വീതം ക്യാമ്പുകളാണ് ഏറ്റവും ചുരുങ്ങിയതായി സംഘടിപ്പിക്കുന്നത്. കൂടാതെ വയനാട്, പാലക്കാട് ജില്ലകളില്‍ സിക്കിള്‍സെല്‍ അനീമിയ രോഗം തടയുന്നതിന് സമഗ്ര ചികില്‍സാ പദ്ധതിയും നടപ്പാക്കി.
സാന്ത്വന ചികില്‍സയില്‍ ജനകീയ കൂട്ടായ്മ
കിടപ്പിലായ രോഗികളുടേയും മാറാരോഗികളുടേയും ശുശ്രൂഷ ലോകത്തെല്ലായിടത്തും ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളിയാണ്. ശാരീരികവും മാനസികവും സാമൂഹികവുമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ രോഗികളുടെ പരിചരണത്തിന് സാമ്പ്രദായിക രീതിയിലുള്ള ആശുപത്രി സംവിധാനങ്ങള്‍ അപര്യാപ്തമാണ്. സാമൂഹ്യതലത്തിലുള്ള ഇടപെടലുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പരിചരണ രീതിയാണ് ആവശ്യം- ഈ കാഴ്ചപ്പാടോടെ കിടപ്പിലായ രോഗികളുടേയും മാറാരോഗികളുടേയും പരിചരണത്തിനുള്ള മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങുന്ന പാലിയേറ്റീവ് പരിചരണ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് തലം വരെ സാന്ത്വന പരിചരണം വ്യാപിപ്പിച്ചു. വികസ്വര രാഷ്ട്രങ്ങളില്‍ വ്യക്തമായ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം നയം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരുന്നതേയുള്ളൂ.
ആശുപത്രികളുടെ പ്രവര്‍ത്തന വികേന്ദ്രീകരണം
ആശുപത്രികളുടെ പ്രവര്‍ത്തന വികേന്ദ്രീകരണവും പ്രാദേശിക ഇടപെടലും ലക്ഷ്യമിട്ട് അധികാരം പ്രാദേശിക സമിതികള്‍ക്ക് കൈമാറി. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ആശുപത്രി വികസന സമിതികള്‍ പുന.സംഘടിപ്പിച്ചതോടെ ആശുപത്രികളുടെ ദൈനം ദിന പ്രവര്‍ത്തനം വന്‍തോതില്‍ മെച്ചപ്പെടുത്താനായി.
ഔഷധ രംഗത്തെ മാഫിയാ പ്രവര്‍ത്തനം
ഔഷധ മേഖലയില്‍ ചിലര്‍ നടത്തിവന്നിരുന്ന മാഫിയാ പ്രവര്‍ത്തനം തടയാനായി. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ നല്‍കുന്ന നീതി, മാവേലി തുടങ്ങിയ സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു.
ഔഷധ മേഖലയില്‍ നിലനിന്നിരുന്ന അനാശാസ്യകരമായ പ്രവണത ഇല്ലാതാക്കാന്‍ കര്‍ശന നടപടി എടുത്തു.
ക്യൂബന്‍ മാതൃകയില്‍ വട്ടിയൂര്‍ക്കാവ്
ക്യൂബന്‍ മാതൃക കേരളത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ വട്ടിയൂര്‍ക്കാവ് പിഎച്ച്‌സിയില്‍ ക്യൂബന്‍ മാതൃക നടപ്പാക്കുന്നത്. ഇതനുസരിച്ച് ഇവിടെഫാമിലി ഡോക്ടര്‍-നഴ്‌സ് യൂണിറ്റ് തുടങ്ങി. വട്ടിയൂര്‍ക്കാവ് പഞ്ചായത്തിലെ ഏതാണ്ട് 48,000 ജനങ്ങള്‍ ഈ പിഎച്ച്‌സിക്ക് പരിധിയില്‍ വരുന്നു. ക്യൂബന്‍ മാതൃകയാക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തിയുടെയും രോഗവിവരം ഉള്‍പ്പെടുന്ന (48,000 പേര്‍ക്കും) ക്ലിനിക്കല്‍ രജിസ്ട്രി ഉണ്ടാക്കി. തുടര്‍പരിശോധനകളും ക്യാമ്പുകളും നടന്നുവരുന്നു.
സാമൂഹ്യക്ഷേമ വകുപ്പ്
18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ - താലോലം പദ്ധതി
ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, തലശ്ശേരി, ഗവ. മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനും വിധേയരാവുന്നരും ജനറല്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുമായ 18 വയസ്സിന് താഴെയുള്ള രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികില്‍സാ പദ്ധതി (താലോലം) ആരംഭിച്ചു. പ്രസ്തുത പദ്ധതി അനുസരിച്ച് 1844 കുട്ടികള്‍ക്കുവേണ്ടി 255 ലക്ഷം രൂപ ഇതുവരെ (2011 ജനുവരി വരെ) വിനിയോഗിച്ചു.
ക്യാന്‍സര്‍ സുരക്ഷാ പദ്ധതി
സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന കഴിഞ്ഞ വര്‍ഷം മുതല്‍ 18 വയസ്സുവരെയുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്ത് സൗജന്യ ചികില്‍സ നടപ്പിലാക്കി. ഇതിനകം 1648 കുട്ടികള്‍ക്കായി 6.09 കോടി രൂപ നല്‍കിക്കഴിഞ്ഞു. ഈ പദ്ധതി പാവപ്പെട്ട ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടും വിധം വിപുലീകരിക്കാനാണ് തീരുമാനം.
ആശ്വാസ കിരണം-ശയ്യാവലംബിയായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം
തീവ്രമായ മാനസീക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, സെറിബ്രല്‍ പാള്‍സി/ഓട്ടിസം മൂലം അവശതയുള്ളവര്‍, പലവിധ കാരണങ്ങളാല്‍ ശയ്യാവലംബികളായവര്‍ തുടങ്ങിയവരെ പരിചരിക്കുന്നവര്‍ക്ക് (കെയര്‍ ഗിവര്‍) പ്രതിമാസം 300 രൂപ വീതം ധനസഹായം നല്‍കുന്ന “ആശ്വാസ കിരണം ” പദ്ധതി ആരംഭിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ധനസഹായം.
കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷബാധമൂലം ഗുരുതരമായതും ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതുമായ രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാവാതെ വീട്ടില്‍ കഴിയുന്നവരുമായവരില്‍, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് വികലാംഗപെന്‍ഷനായി 300 രൂപ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും വികലംഗപെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2000 രൂപയും, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ രോഗികളായ മറ്റുള്ളവര്‍ക്ക് 1000 രൂപാവീതവും പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
അവിവാഹിതരായ അമ്മമാര്‍ക്ക് ധനസഹായം
പൊതുസമൂഹത്തില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അധ.സ്ഥിത വിഭാഗത്തില്‍പെട്ട നിരവധി സഹോദരിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമായി, അവിവാഹിതരായിരിക്കെ അമ്മമാരായി മാറിയിട്ടുണ്ട്. ഇവര്‍ക്ക് പ്രതിമാസം 300 രൂപ വീതം ധനസഹായം നല്‍കുന്ന “സ്നേഹസ്പര്‍ശം” എന്ന പദ്ധതി നടപ്പിലാക്കി.
സാമൂഹ്യസുരക്ഷാമിഷന്‍
മുകളില്‍ പ്രതിപാദിച്ച മൂന്ന് സേവന പദ്ധതികള്‍ ഉള്‍പ്പെടെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പുതിയ സേവന പദ്ധതികള്‍ നടപ്പാക്കുന്നത് ഈ സര്‍ക്കാര്‍ രൂപീകരിച്ച കേരള 'സാമൂഹ്യസുരക്ഷാമിഷന്‍' മുഖേനയാണ്. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ആവശ്യമായ ജനവിഭാഗങ്ങള്‍ക്കു വേണ്ടി സുരക്ഷാ പരിപാടികളും സാമൂഹ്യ സേവന പദ്ധതികളും സംഘടിപ്പിക്കുന്നതിനാണ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ രൂപീകരിച്ചത്.്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മന്ദബുദ്ധികളായ കുട്ടികള്‍ക്ക് വേണ്ടി നടത്തിവരുന്ന ബഡ്‌സ് സ്‌കൂള്‍ പദ്ധതിക്ക് സാമൂഹ്യസുരക്ഷാ മിഷന്‍ സാമ്പത്തിക സഹായം നല്‍കി വരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വിടുതല്‍ ചെയ്യുന്ന അഗതികളായ രോഗികളെ പുനരധിവസിപ്പിക്കുക, സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച് ഗവേഷണം നടത്തി. അതിന്‍മേല്‍ ഉചിതമായ നടപടികള്‍ സ്വകീരിക്കുക, സാമൂഹ്യ ഗവേഷണം, വികസനം, ആരോഗ്യം, പരിസ്ഥിതി എന്നിവ സംബന്ധിച്ച രേഖകള്‍ സമാഹരിക്കുക, സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നല്‍കി കര്‍മ്മ ശേഷി വളര്‍ത്തിയെടുക്കുക, സംസ്ഥാനത്തെ സാമൂഹിക സുരക്ഷിതത്വ പരിപാടികളെ കുറിച്ച് അറിയുന്നതിന് വിവരകേന്ദ്രം വകിസിപ്പിക്കുക എന്നിവയും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ഹംഗര്‍ ഫ്രീ സിറ്റി (പട്ടിണി രഹിത നഗരം)
സാമൂഹ്യ സുരക്ഷാ മിഷന്റ ആഭുമുഖ്യത്തില്‍ ആരംഭിച്ച മറ്റൊരു പദ്ധതിയാണ് ഹംഗര്‍ഫ്രീ സിറ്റി. പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ കോഴിക്കോട് നഗരത്തിലാണ് പദ്ധതി തുടങ്ങിയത്. നഗരത്തിലെത്തുന്ന ജനങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ സഹായത്തോടെ പൂര്‍ണ്ണമായും സൗജന്യമായി പദ്ധതി നടപ്പാക്കി. 2009 ജനുവരി 26 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് തുടങ്ങിയ പദ്ധതി വിജയകരമായി മുന്നേറുകയാണ്.
വനിതാനയം
കേരളത്തിലെ പകുതി പഞ്ചായത്ത്-നഗരസഭാ പ്രദേശങ്ങളെങ്കിലും സ്ത്രികള്‍ക്കെതിരായ അതിക്രമ വിരുദ്ധ പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ അടങ്ങുന്ന വിപുലമായ വനിതാ നയം പരിഷ്‌കരിച്ച് നടപ്പാക്കി. വനിതാനയത്തിന്റെ കാര്യക്ഷമമായ ആവിഷ്‌കരണത്തിന് അനുപൂരകമായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക വനിതാ നയത്തിനും കര്‍മ്മപരിപാടികള്‍ക്കും രൂപം നല്‍കി..
വനിതാനയത്തിന്റെ ആസൂത്രണ നിര്‍വഹണ പ്രക്രിയകളില്‍ വനിതാ സംഘടനകളേയും സാമൂഹ്യപ്രവര്‍ത്തകരുടേയും ജനങ്ങളുടേും പങ്കാളിത്തം ഉറപ്പാക്കിവരുന്നു. ആദിവാസി സ്ത്രീകള്‍, പട്ടികജാതി സ്ത്രീകള്‍, മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍, വിധവകള്‍, വയോജനങ്ങള്‍ തുടങ്ങി സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ പങ്കാളിത്തത്തിനും ക്ഷേമത്തിനും മുന്നേറ്റത്തിനും ഊന്നല്‍ നല്‍കുന്നു. സംസ്ഥാനത്ത് തില്ല്യ ലിംഗപദവിയുള്ള സമൂഹം സൃഷ്ടിക്കുന്നതിന് പര്യാപ്തമായ ആശയ പ്രചാരണങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ മുന്‍കൈയില്‍ സമൂഹ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പുതിയ നയം പ്രഖ്യാപിച്ചിട്ടുള്ളത്.
വനിതകള്‍ക്കായി പ്രത്യേക ജാലിക
സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഒരു ചുവടുവെയ്പാണ് വെബ്‌പോര്‍ട്ടല്‍.
വിധവാ വിവാഹത്തിന് കാല്‍ലക്ഷം രൂപ ധനസഹായം
വിധവകളുടെ പുനര്‍വിവാഹത്തിന് കാല്‍ലക്ഷം രൂപ വീതം ധനസഹായം നല്‍കുവാന്‍ സാമൂഹ്യക്ഷേമ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സമൂഹത്തില്‍ ഏറെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന വിധവകളുടെ ശാക്തീകരണത്തിനും പുനരധിവാസത്തിനും പുനര്‍വിവാഹത്തിന്റെ പ്രസക്തി കണക്കിലെടുത്ത് വിധവാ പുനര്‍വിവാഹ പ്രോല്‍സാഹന പദ്ധതിയിലൂടെ 25,000 രൂപ വീതം ധനസഹായം നല്‍കുന്നു. ഈ പദ്ധതിയനുസരിച്ച് 308 പേര്‍ക്ക് ഇതുവരെ ധനസഹായം നല്‍കി.
ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു
സ്ത്രീശാക്തീകരണവും വികസനവും ലക്ഷ്യമിട്ട് ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു. വിവിധ വകുപ്പുകളിലൂടെ നടപ്പാക്കി വരുന്ന വികസന പരിപാടികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണണന ഉറപ്പാക്കുകയെന്നതാണ് ബോര്‍ഡിന്റെ ചുമതലകളില്‍ പ്രധാനപ്പെട്ടത്.
വനിതകള്‍ക്കായുള്ള ഫിനിഷിംഗ് സ്‌കൂള്‍- ഫഌഗ്ഷിപ്പ് പ്രോഗ്രാം
തൊഴിലന്വേഷകരായ സ്ത്രീകള്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്ത് എല്‍ബിഎസ് സെന്ററില്‍ ആദ്യബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസ് ഇന്റര്‍വ്യൂവിലുടെ തൊഴില്‍ നേടാനായി.
ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിച്ചു,
ഇതിനായി എല്ലാ ജില്ലകളിലുമായി 14 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.
ഫിനിഷിംഗ് സ്‌കൂള്‍:
കേരള വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 'ഫിനിഷിംഗ് സ്‌കൂള്‍' സ്ഥാപിച്ചു. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ക്ക് വ്യക്തിത്വ വികസനവും തൊഴില്‍ പരിശീലനവും ഇതില്‍കൂടി നല്‍കുന്നു.
അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു, ഓണറേറിയം വര്‍ധിപ്പിച്ചു
അംഗന്‍വാടി വര്‍ക്കാര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം വര്‍ധിപ്പിച്ചു. വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 250 രൂപയും വീതമാണ് വര്‍ധിപ്പിച്ചത്. 2008 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധന നടപ്പാക്കിയത്.
സംസ്ഥാനത്ത് 33,115 അംഗന്‍വാടികളാണുള്ളത്. ഇവിടെ ജോലി ചെയ്യുന്ന 66,000 ത്തിലധികം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിമാസം രണ്ടരക്കോടി രൂപയാണ് ഇതുവഴി ജീവനക്കാര്‍ക്ക് അധികമായി ലഭിക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍ ഏല്‍പിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന ഓണറേറിയം തുടര്‍ന്നും ലഭിക്കും.
01-07-2006 മുതല്‍ പ്രതിമാസം 150 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കി വന്നിരുന്ന ഓണറേറിയം വര്‍ക്കര്‍മാര്‍ക്ക് 150 രുപയായും ഹെല്‍പ്പര്‍മാര്‍ക്ക് 75 രൂപയായും ഉയര്‍ത്തി. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് എന്ന പോലെ ഹെല്‍പ്പര്‍മാര്‍ക്കും അവാര്‍ഡ് ഏര്‍പ്പെടുത്തി.
അംഗന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. ക്ഷേമനിധിയില്‍ അംഗങ്ങളായ അരലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 300 രൂപയുമാണ് പെന്‍ഷന്‍. പെന്‍ഷന്‍ ഇല്ലാത്തതിനാല്‍ പ്രായം ഏറെ ചെന്നിട്ടും വിരമിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഇവര്‍ക്ക് കുഞ്ഞുങ്ങളെ പരിചരിക്കുവാനുള്ള ആരോഗ്യം ഇല്ലെങ്കിലും ജോലി ചെയ്യേണ്ടി വന്നിരുന്നു. പുതിയ പെന്‍ഷന്‍ പദ്ധതി
നടപ്പാക്കിയതോടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമായി. അംഗന്‍വാടി ജീവനക്കാര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഒരു ആവശ്യമായിരുന്നു ഇത്.
7722 പുതിയ അംഗന്‍വാടികള്‍ അനുവദിച്ചു. ഇതിലൂടെ 15,444 പേര്‍ക്ക് പുതിയതായി തൊഴില്‍ നല്‍കാനായി. ആറുമാസത്തിലധികം പ്രവര്‍ത്തന പരിചയമുളള അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് സ്ഥിരനിയമനം നല്‍കി. വര്‍ക്കര്‍ നിയമനത്തില്‍ 25 ശതമാനം തസ്തികകള്‍ ഹെല്‍പ്പര്‍മാര്‍ക്കായി സംവരണം ചെയ്തു. പുതിയ അംഗന്‍വാടികളുടെ മോണിട്ടറിംഗിനായി 139 ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തിക സൃഷ്ടിച്ചു.
അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മോണിട്ടര്‍ ചെയ്യുന്നതിനും വനിതാ-ശിശുവികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് സംസ്ഥാനത്ത് 95 പുതിയ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുകള്‍ ആരംഭിച്ചു. ഇതിനായി 285 തസ്തികകള്‍ സൃഷ്ടിച്ചു.
അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ക്കും ബോധനത്തിനും പ്രത്യേക കരിക്കുലം തയ്യാറാക്കി. പ്രീപ്രൈമറി വിദ്യാഭ്യാസം കാര്യക്ഷമവും ഗുണനിലവാരമുള്ളതുമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അംഗന്‍വാടികളില്‍ ആഹാരം പാകം ചെയ്യുന്നതിനുള്ള വിറക്, പച്ചക്കറി എന്നിവയ്ക്ക് ഒരു കുട്ടിക്ക് 20 പൈസ എന്നതോതില്‍ നല്‍കിയിരുന്നത് 50 പൈസയായി വര്‍ധിപ്പിച്ചു.
6,746 അംഗന്‍വാടികള്‍ക്ക് ഫര്‍ണ്ണിച്ചറുകളും പാത്രങ്ങളും വാങ്ങുന്നതിന് 5,000 രൂപ വീതം 3.37 കോടി രൂപ നല്‍കി. അംഗന്‍വാടികളില്‍ മരുന്ന് കിറ്റ് വിതരണം ചെയ്യുന്നതിന് 1.92 കോടി രൂപ അനുവദിച്ചു.
സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശത്തെ 313 അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 3.5 ലക്ഷം രൂപ വീതവും കളിക്കോപ്പുകളും ഫര്‍ണ്ണിച്ചറുകളും പാത്രങ്ങളും വാങ്ങുന്നതിന് 0.50 ലക്ഷം രൂപ വീതവുമായി 3.37 കോടി രൂപ അനുവദിച്ചു.
861 അംഗന്‍വാടികള്‍ക്ക് പുതുതായി കെട്ടിടം നിര്‍മ്മിച്ചു. ഇതിനായി 22.66 കോടി രൂപ ചെലവഴിച്ചു.
സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് സെന്റര്‍
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുവാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കിശോരി ശക്തി യോജന( കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ ശക്തിപ്പെടുത്തുന്ന പദ്ധതി) ആവിഷ്‌കരിച്ചത്. 11 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളാണ് കൗമാര പ്രായക്കാരുടെ വിഭാഗത്തില്‍ പെടുന്നത്. ഈ പദ്ധതി അംഗന്‍വാടികളിലൂടെയാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യം. കേരളത്തില്‍ കൗമാരപ്രായക്കാരില്‍ 99 ശതമാനവും വിദ്യാലയങ്ങളിലെത്തുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സ്‌കൂളുകളില്‍ ഹെല്‍ത്ത് ക്ലിനിക്ക് കം കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന 163 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സാനിറ്ററി നാപ്കീന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു.
വയോജനനയം നടപ്പാക്കി
വയോജന നയം പ്രഖ്യാപിക്കുകയും നയത്തില്‍ പ്രതിപാദിക്കുന്നതനുസരിച്ച് സാമ്പത്തിക സുരക്ഷ, ആരോഗ്യസേവനങ്ങള്‍, കുടുംബ സുരക്ഷ, സ്ഥാപനപരാമയ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സര്‍ക്കാരിതര സംഘടനകളും ഈ രംഗത്ത് ചെയ്യുന്ന ഫലപ്രദമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായവും പ്രോല്‍സാഹനവും നല്‍കും. നിയമപരമായ സംരക്ഷണത്തിന് പുറമെയാണിത്.
മുഴുവന്‍ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാനത്തെ മുഴുവന്‍ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി സാമൂഹ്യസുരക്ഷാമിഷന്‍ മുഖേന നടപ്പിലാക്കി. ഇതനുസരിച്ച് 2,60,000 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. ഈ തിരിച്ചറിയില്‍ കാര്‍ഡ് വികലാംഗര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള പൊതുആധികാരിക രേഖയായി സര്‍ക്കാര്‍ വിഞ്ജാപനം ചെയ്തു.
വികലാംഗ സംവരണം.
ക്ലാസ് 1, 2 തസ്തികകളില്‍ 28 തസ്തികകള്‍ കൂടി വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. 2005ലെ ഒരു ഉത്തരവ് അനുസരിച്ച് 20 തസ്തികകളില്‍ മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. ക്ലാസ്-3, 4 തസ്തികകളില്‍ വികലാംഗനിയമനത്തിന് അനുയോജ്യമെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ 204 തസ്തികകള്‍ കൂടി വികലാംഗ സംവരണത്തിനുള്ള തസ്തികകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അനുയോജ്യമായ തസ്തികകളില്ലാത്തതിനാല്‍ ജോലി ലഭിക്കാതെ കഴിയുന്ന നൂറുകണക്കിന് വികലാംഗര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ തീരുമാനം. കൂടാതെ വികലാംഗ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തീരുമാനിച്ചു. നേരത്തെ ജില്ലാ കലക്ടര്‍ മുഖേന നിയമനം നല്‍കുന്ന രീതി കാരണം പലപ്പോഴും വികലാംഗര്‍ക്ക് അര്‍ഹമായ സംവരണ നിയമനം സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. 2004 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഇങ്ങിനെ വന്ന ബാക്ക്‌ലോഗ് നികത്താനായി പിഎസ്‌സി മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താനും സര്‍ക്കാര്‍ ഊര്‍ജിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പി.എസ്.സി. മുഖേനെ 01.08.2008 മുതല്‍ 30.09.2010 വരെ 660 വികലാംഗര്‍ക്ക് നിയമനം നല്‍കി.
1998 മുതല്‍ 2003 വരെയുള്ള സംവരണ നിയമനത്തിനുള്ള ടാര്‍ജറ്റ് 2402 ആയിരുന്നു. ഇതില്‍ 1851 പേര്‍ക്ക് മാത്രമേ നിയമനം നല്‍കിയിരുന്നുള്ളൂ. 551 ബാക്ക് ലോഗ്. ഈ സര്‍ക്കാര്‍ 2007 നവംബര്‍ 30ന് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ സ്വതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ചെയ്ത 604 പേര്‍ക്ക് നിയനം നല്‍കി ബാക്ക് ലോഗ് നികത്തി.
ക്ലാസ്-3 വിഭാഗത്തില്‍ 156 തസ്തികകളും ക്ലാസ്-4 വിഭാഗത്തില്‍ 44 തസ്തികകളുമാണ സംവരണത്തിനായി പുതുതായി ഉള്‍പ്പെടുത്തിയത്. 1995 ലെ വികലാംഗ നിയമത്തിലെ 33ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ എല്ലാ സ്ഥാപനങ്ങളിലും മൂന്ന് ശതമാനത്തില്‍ കുറയാത്ത തസ്തികകള്‍ വികലംഗര്‍ക്കായി സംവരണം ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ പല തസ്തികകളിലും സംവരണാനുകൂല്യം ലഭിച്ചിരുന്നില്ല. ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ തസ്തികകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.
കുടാതെ സഹകരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, മറ്റ് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മൂന്ന് ശതമാനം തസ്തികകള്‍ സംവരണം ചെയ്യുവാന്‍ തീരുമാനിച്ചു. ഇതിനനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വികലാംഗ പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചത് മറ്റൊരു പ്രധാന നടപടിയാണ്. കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ വികലാംഗ പുനരധിവാസപദ്ധതി തുടങ്ങി.
മാനസികവും കായികവുമായ കുട്ടികള്‍ക്കു വേണ്ടിയുള്ള സ്‌കൂളുകളില്‍ 50 എണ്ണത്തിന് മാത്രമേ ഇപ്പോള്‍ ധനസഹായം ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവയ്ക്ക് കൂടി ഉടന്‍ ധനസഹായം നല്‍കും. ഇതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും സംസ്ഥാനത്ത് 14 ജില്ലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈ വര്‍ഷം 306 പേര്‍ക്ക് 10.20 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട 18, ആലപ്പുഴ 28, എറണാകുളം 10, മലപ്പുറം 50, വയനാട് 14, കൊല്ലം 7, തൃശൂര്‍ 18, ഇടുക്കി 5, പാലക്കാട് 10, കണ്ണൂര്‍ 22, കോട്ടയം 24, തിരുവനന്തപുരം 49, കാസര്‍കോട് 25, കോഴിക്കോട് 26 പേര്‍ക്ക് വീതമാണ് ധനസഹായം അനുവദിച്ചത്.
ക്ഷേമ പെന്‍ഷനുകള്‍
അംഗവൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമുള്ള പെന്‍ഷനും അഗതി(വിധവ) പെന്‍ഷനും 50 വയസിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷനും പ്രതിമാസം 300 രൂപയായി വര്‍ധിപ്പിച്ചു. കേന്ദ്ര സഹായം ഉള്‍പ്പെടെ വയോജന പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. വിധവാ പെന്‍ഷന്‍ പദ്ധതി പ്രകാരം നല്‍കുന്ന പെന്‍ഷന്‍ 20 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആണ്‍മക്കളുള്ളവര്‍ക്ക് അനുവദിക്കുവാന്‍ കഴിയില്ലെന്ന ഉത്തരവ് റദ്ദാക്കി. നൂറകണക്കിന് നിരാലംബര്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിക്കുന്നത്.
ക്ഷേമ പെന്‍ഷനുള്ള വരുമാന പരിധി ഉയര്‍ത്തി
ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി വിവിധ വിഭാഗങ്ങളിലായി 3,600 രൂപ മുതല്‍ 6,000 രൂപ വരെയായിരുന്നത് ഏകീകരിച്ച് ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും 22,375 രൂപയും ആയി ഉയര്‍ത്തി.
സാമൂഹ്യക്ഷേമ വകുപ്പില്‍ ഈ കാലയളവില്‍ 621 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് 125 തസ്തിക റദ്ദാക്കിയപ്പോഴാണ് ഈ സര്‍ക്കാര്‍ 671 തസ്തികകള്‍ സൃഷ്ടിച്ചത്. ഇത് കൂടാതെ നൂറോളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്ത് നടപ്പാക്കി.
തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിച്ചു
സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുന്നവരാണ് തടവുകാരുടെ കുടുംബങ്ങളില്‍ ഏറെയും. തങ്ങളുടേതല്ലാത്ത കുറ്റത്തിന് തടവുകാരുടെ മക്കളും ദുരിതമനുഭവിക്കുന്നു. ഇങ്ങിനെയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ധനസഹായ പദ്ധതി ആരംഭിച്ചു
ടേക് ഹോം റേഷന്‍ പദ്ധതി
ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ 163 ഐസിഡിഎസ് പ്രോജക്റ്റുകളിലും ടേക് ഹോം റേഷന്‍ പദ്ധതി ആരംഭിച്ചു.
ജാഗ്രതാ സമിതികള്‍
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ തലത്തിലും ജില്ലാതലത്തിലും ജാഗ്രതാ സമതികള്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിനകം 60 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു.
എല്ലാ ജില്ലകളിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളും രൂപീകരിച്ചു.
ജയില്‍മോചിതര്‍ക്ക് പുനരധിവാസ പദ്ധതി
ജയില്‍ മോചിതരായവരുടെ പുനരധിവാസത്തിന് ആഭ്യന്തര വകുപ്പുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കി
വനിതകള്‍ ഗൃഹനാഥരായവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതി ആരംഭിച്ചു.
ഈ പദ്ധതിയനുസരിച്ച് 2009-10 -ല്‍ 1135 പേര്‍ക്കും 2010-11-ല്‍ 2800 പേര്‍ക്കും ധനസഹായം നല്‍കി.