എല്‍.ഡി.എഫ് അടിത്തറ കൂടുതല്‍ ശക്തമാക്കും മുന്നണി വീണ്ടും അധികാരമേല്‍ക്കും - സി കെ ചന്ദ്രപ്പന്‍

''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്തിരിച്ചടിയാണ് നേരിട്ടത്. ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. യു ഡി എഫിനെപ്പോലും അദ്ഭുതപ്പെടുത്തുന്നതിരഞ്ഞെടുപ്പ് ഫലമാണുണ്ടായത്. പാര്‍ട്ടി വളരെ ഗൗരവത്തോടെയും സൂക്ഷ്മതയോടെയും തിരഞ്ഞെടുപ്പ്ഫലത്തെ വിശകലനം ചെയ്യേണ്ടതുണ്ട്''.
''ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ ഏറെ മുന്‍കൈ എടുത്തു. ആനുകൂല്യങ്ങള്‍ലഭ്യമാകാത്ത കുടുംബങ്ങള്‍ കേരളത്തില്‍ പരിമിതമായിരുന്നു. എന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുംതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നമുക്കു പരാജയമാണുണ്ടായത്. ഇത് എന്തുകൊണ്ട് എന്നത്പരിശോധിക്കേണ്ടതുണ്ട്''.
സി.പി..സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തിരഞ്ഞെടുപ്പ് വിശകലനത്തിലെ പരാമര്‍ശമാണ് മുകളില്‍സൂചിപ്പിച്ചിട്ടുള്ളത്.
പരിശോധനകള്‍ നടത്തുന്നതിനുമുമ്പ് ഒന്നു രണ്ടു കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. തങ്ങളുടെഅപ്രതീക്ഷിതമായ വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന യു ഡി എഫും എല്‍ ഡി എഫിന്റെ ശത്രുക്കളുംപ്രചരിക്കുന്നത്. എല്‍ ഡി എഫിന്റെ അടിത്തറ തകര്‍ന്നു എന്നാണ്.
ഇതു വെറും ദിവാസ്വപ്നമാണ്. വസ്തുതകള്‍ക്ക് ഒട്ടും നിരക്കാത്തൊരു സംഗതി. ഞാന്‍ കണക്കുകളൊന്നും ഉദ്ധരിക്കാതെഎല്ലാവരും അംഗീകരിക്കുന്ന ഒരു പരമാര്‍ഥം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. അതിതാണ്. കഴിഞ്ഞ പാര്‍ലമെന്റ്തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവല്ലോ എല്‍ ഡി എഫ്. ഇത്തവണ വീണ്ടും പരാജയപ്പെട്ടു എന്ന വസ്തുതനിലനില്‍ക്കുമ്പോള്‍ത്തന്നെ പരമാര്‍ഥം കാണാതെ പോകരുത്. പാര്‍ലമെന്‍ഖ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്കൂടുതല്‍ വോട്ടുനേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അസംബ്ലി സെഗ്‌മെന്റുകളില്‍ എല്‍ ഡി എഫിന്ഇത്തവണ ലഭിച്ചവോട്ടുകള്‍ (ജില്ലാ പഞ്ചായത്തിലെ വോട്ടുകള്‍) കണക്കിലെടുത്താല്‍ ഏതാണ്ട് 45 ഓളംമണ്ഡലങ്ങളില്‍ ഭൂരിപക്ഷം എല്‍ ഡി എഫിനാണ്. ഏതാണ്ട് അത്രതന്നെ മണ്ഡലങ്ങളില്‍ 500 മുതല്‍ 3000 വരെയുള്ള വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് പിന്നില്‍ നില്‍ക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായിതാരതമ്യപ്പെടുത്തിയാല്‍ ഇതിനകം തന്നെ എല്‍ ഡി എഫ് അതിന്റെ നില ഗണ്യമായി മെച്ചപ്പെടുത്തി. ഒന്നിച്ചുനിന്ന്ഒരേ മനസോടെ എല്‍ ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ പോരായ്മ നിസംശയം നികത്തുവാന്‍ കഴിയും. അസംബ്ലിയിലേയ്ക്കു അടുത്തു തന്നെ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനു ഭൂരിപക്ഷം, നല്ലഭൂരിപക്ഷം, നേടുവാന്‍ കഴിയും.
അതു സാധിക്കണമെങ്കില്‍ എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ നല്ല ആത്മപരിശോധന നടത്തി, പോരായ്മകള്‍ക്കുപരിഹാരം കണ്ടെത്തണം എന്നത് വളരെ പ്രധാനമാണ്.
ചില ആശയങ്ങളിലും ചില ലക്ഷ്യങ്ങളിലും ഒക്കെ ഏതാണ്ട് സമാന ചിന്തകളുള്ള കക്ഷികള്‍, ആകാവുന്നത്ര ആശയ പൊരുത്തത്തിന്റെയടിസ്ഥാനത്തില്‍ രൂപം നല്‍കുന്ന ഒരു പൊതു പരിപാടിയാണ് ഐക്യത്തിന്റെ ആധാരശില. യോജിപ്പിന്റെ മൗലികമായ മറ്റൊരു സംഗതി, കക്ഷികള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും തുല്യതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും തന്നെ. ഇത് എത്രത്തോളം കാത്തുസൂക്ഷിക്കുന്നു, അത്രത്തോളം ആ മുന്നണിയുടെ നിലനില്‍പ്പും പ്രവര്‍ത്തനവും ഭദ്രമായിരിക്കുകയും ചെയ്യും.
ഇന്ത്യ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസും അവരെ പിന്തുടര്‍ന്ന് അധികാരത്തിലെത്തിയ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയും ബൂര്‍ഷ്വാ ഭരണത്തിന്റെ പരിമിതികളുടെയും പരാജയത്തിന്റെയും നിദര്‍ശനങ്ങളാണ്. മതനിരപേക്ഷതയുടെ ഒരു പ്രശ്‌നമൊഴിച്ച് മറ്റെല്ലാറ്റിലും ഈ കക്ഷികള്‍ സമാനചിന്താഗതിക്കാരാണ്. അവരുടെ ഭരണം നമ്മുടെ നാടിനെ ദരിദ്രരുടെ നാടാക്കി. വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ ഇവരുടെ സൃഷ്ടിയാണ്. നമ്മുടെ സുശക്തമായ, സമ്പദ്ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും കളിയരങ്ങായി മാറ്റപ്പെടുകയാണ് രാജ്യം.ഇവിടെ ജനങ്ങളില്‍ ഭൂരിപക്ഷം നിരക്ഷരതയിലും ദാരിദ്ര്യത്തിലും കഴിയുന്നു. പോഷകാഹാര ലഭ്യതയ്ക്കുറപ്പില്ലാത്ത ഇന്ത്യയില്‍ സ്ത്രീകളും പ്രത്യേകിച്ച് കുട്ടികളും അനാരോഗ്യത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. കര്‍ഷകര്‍ കടക്കെണിയില്‍. അവര്‍ കൂട്ട ആത്മഹത്യയിലേയ്ക്കു നയിക്കപ്പെടുന്നു. തൊഴിലില്ലായ്മ കൊടികുത്തിവാഴുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന അഴിമതി കേസുകളുടെ ചുരുളുകള്‍ അഴിയുമ്പോള്‍ രാഷ്ട്രം കൊള്ള ചെയ്യപ്പെടുന്നതിന്റെ ഭീകരചിത്രങ്ങള്‍അനാവരണം ചെയ്യപ്പെടുന്നു. കള്ളപ്പണം പെരുകുന്നതിനൊരു കണക്കുമില്ല. അതു സൃഷ്ടിക്കുന്ന മാഫിയസംഘങ്ങളും ക്രിമിനലുകളും പൊതു തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച് പാര്‍ലമെന്റും അസംബ്ലികളും അവരുടെ ചൊല്പടിക്കു നിറുത്തുന്ന മനംമടുപ്പിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്. ഇവിടെ അക്ഷരാര്‍ഥത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു.
ഈ കടുത്ത ദുരവസ്ഥ സൃഷ്ടിച്ച ഇന്ത്യയിലെ ബൂര്‍ഷ്വാഭരണ രാഷ്ട്രീയത്തിന് ബദലെന്ത് എന്ന ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിനുള്ള ശക്തമായ മറുപടിയാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍. അത്തരം ഒരു ബദല്‍ രാഷ്ട്രീയശക്തി സൃഷ്ടിക്കുക എന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ കടമ നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് നാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാണുന്നതും അതിനെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും.
ഈ കടമ നിര്‍വഹിക്കുവാന്‍ ഇടതുപക്ഷങ്ങള്‍ക്കുമാത്രമായി ഇന്ത്യയില്‍ സാധിക്കുകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്, ഇടതുപക്ഷശക്തികള്‍ ജനാധിപത്യശക്തികളുമായി യോജിക്കുന്നത്. ഇടതുപക്ഷശക്തികള്‍ക്കീ മുന്നണിയെ ഭദ്രമായി മുന്നോട്ടു നയിക്കുന്നതില്‍ വലിയ ചുമതലകളും ഉത്തരവാദിത്വവുമുണ്ട്. ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്നത് അത്യാവശ്യമാണ്. ഇന്ത്യയില്‍ അര്‍ഥവത്തായ രാഷ്ട്രീയ മാറ്റങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ഇടതുപക്ഷം അങ്ങേയറ്റം ക്ഷമയോടെ പക്വതയോടെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ആ ശക്തികളെ കൂടെ നിറുത്തേണ്ടിവരും.
എന്തിന്? നാട്ടില്‍ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി.
ഈ രംഗത്ത് കേരളത്തില്‍ പാര്‍ട്ടികളെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന് സംഭവിച്ച ജനാധിപത്യ പിഴവുകള്‍ സത്യസന്ധമായി പരിശോധിച്ചേ മതിയാകൂ. അത് ഭാവിയില്‍ ഇടതു ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുതകും. ഇടതുപക്ഷം പറയുന്നതൊക്കെ അനുസരിച്ച് അനുസരണയോടെ അവര്‍ മുന്നണിയില്‍ നിന്നുകൊള്ളണം എന്ന സമീപനം തെറ്റു തന്നെയാണ്. പൊതുവായംഗീകരിച്ച പരിപാടികളിലുറച്ചു നില്‍ക്കുന്നതിനപ്പുറം അത്തരം പാര്‍ട്ടികളെ നിര്‍ണയിക്കുന്നതു ശരിയല്ല.
അതുപോലെ തന്നെ ചെറിയ പാര്‍ട്ടികളുടെ കൈവശമുള്ള പരിമിതമായ അസംബ്ലി-പാര്‍ലമെന്റ് സീറ്റുകള്‍ തട്ടിപ്പറിക്കുന്ന സമീപനവും മുന്നണി ബന്ധങ്ങളെ ശിഥിലമാക്കും.
ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതിനു നമ്മള്‍ നമ്മുടേതായ സംഭാവനകള്‍ ചെയ്യുകയാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അതിനു സഹിക്കുന്ന ഏതു ത്യാഗവും അധികമാവുകയില്ല.
ഈ പ്രശ്‌നത്തില്‍ എല്‍ ഡി എഫില്‍ സംഭവിച്ച പിഴവുകള്‍ എല്‍ ഡി എഫിനെ ദുര്‍ബലമാക്കുവാനേ സഹായിച്ചുള്ളൂ. കൂടെനിന്ന ജനാധിപത്യ ശക്തികള്‍ മറുഭാഗം ചേര്‍ന്നപ്പോള്‍ ബലാബലത്തില്‍ മാറ്റവും സംഭവിച്ചു. അതു പരാജയത്തിന് വഴിവെച്ചു.
കൂടുതല്‍ ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്ന കടമ ഇന്ന് സുപ്രധാനമാണ് എന്ന് മനസ്സിലാക്കി, ആ ശക്തികളെ ഇടതുപക്ഷത്തോടടുപ്പിക്കുവാനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് ഇടതുപക്ഷം. ഇതാണ് വസ്തുത എങ്കിലും അവര്‍ക്ക് ഒരുപാടു സംശയങ്ങളും ഭയവുമുണ്ട്. ഭൗതികവാദികളായ ഇടതുപക്ഷം, മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തെയും പ്രാര്‍ഥനാവകാശങ്ങളെയും ഹനിക്കും എന്നാണവരുടെ ഉത്ക്കണ്ഠ. ഈ ആശങ്ക ഇല്ലാതാക്കുവാന്‍ ക്ഷമയോടെ മാന്യമായി ഉന്നത നിലവാരം പുലര്‍ത്തികൊണ്ടുള്ള കേരളം ശ്രദ്ധിച്ച സംവാദങ്ങള്‍ നടത്തിയ മഹത്തായ ഒരു പാരമ്പര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. അതു മതന്യൂനപക്ഷത്തെ നന്നായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മതന്യൂനപക്ഷത്തിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനെയും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയും ഉറച്ചുനിന്നെതിര്‍ക്കേണ്ടതുമാണ്. പക്ഷേ ഇതൊക്കെ ചെയ്യുമ്പോള്‍ നാമുപയോഗിക്കുന്ന വാക്കുകളും നമ്മുടെ പ്രവൃത്തികളും ഒക്കെ തികച്ചും മാന്യമായിരിക്കണം.
പൊതുജീവിതത്തില്‍ നാം വിനയാന്വിതരായിരിക്കണം. നമ്മുടെ പ്രവൃത്തികള്‍ സംശയത്തിനതീതമായിരിക്കണം. നമ്മുടെ ജീവിതം അഴിമതിയുടെ കറപുരളാത്തതായിരിക്കണം. നമ്മള്‍ സംസ്‌കാരത്തിനും മാന്യതയ്ക്കും നിരക്കാത്തതൊന്നും പൊതുജീവിതത്തില്‍ ചെയ്യരുത്. അതു ജനങ്ങള്‍ അംഗീകരിക്കുകില്ല. അവര്‍ നമ്മളില്‍ നിന്നകന്നു പോവുകയും ചെയ്യും.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് ചെയ്ത പ്രവൃത്തികള്‍ ശ്ലാഘനീയമാണ്. എന്നാല്‍ കേരളം വലിയൊരു മിഡില്‍ ക്ലാസ് ജനവിഭാഗത്തിന്റെ നാടാണ് എന്നു നാം വിസ്മരിക്കരുത്. ഉദ്യോഗസ്ഥര്‍, ചെറിയ വ്യവസായികള്‍, കച്ചവടക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കോളജധ്യാപകര്‍, അഭിഭാഷകര്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ഒരുപാടു വിഭാഗങ്ങള്‍ ഇതില്‍പെടുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പാവങ്ങളുടെ പ്രശ്‌നങ്ങളല്ല, വ്യത്യസ്തമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വമായ പരിഗണനയര്‍ഹിക്കുന്നു എന്ന കാര്യം വിസ്മരിച്ചുകൂട.
നല്ല റോഡ്, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍, സ്‌പോര്‍ട്‌സ് സൗക്യങ്ങള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍, നല്ല നടപ്പാതകളും പാര്‍ക്കുകളും, വിനോദസഞ്ചാര സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ അവരുടെ പ്രശ്‌നങ്ങളാണ്. മനപൂര്‍വമല്ലെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്കര്‍ഹമായ പ്രാധാന്യം നല്‍കി അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ എല്‍ ഡി എഫിനു കഴിഞ്ഞുവോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഈ പോരായ്മ നികത്തണം. ഇടത്തരക്കാരുടെ സമൂഹം പൊതുവേ നമ്മുടെ ബന്ധുക്കളാണ് എന്ന തിരിച്ചറിവും നമുണ്ടുക്കാവണം.
''ആരു ഭരിച്ചാലെന്ത്? എല്ലാമൊരുപോലെ!'' ഈ വര്‍ത്തമാനം ഇന്നും ഒരുപാടാളുകള്‍ പറയുന്ന വര്‍ത്തമാനമാണ്.
പകലും രാത്രിയും പോലുള്ള വ്യത്യാസമുണ്ട് എല്‍ ഡി എഫും യു ഡി എഫും തമ്മില്‍. എന്നാല്‍ ഈ വ്യത്യാസം എല്‍ ഡി എഫിന്റെ നയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍. ഏറ്റവും താഴെത്തട്ടില്‍ വരെയുള്ള ജനങ്ങളോടു വിശദീകരിച്ചു കൊടുക്കുന്ന ഒരു തുടര്‍ച്ചയായ ക്യാമ്പയിന്‍ നടത്തുന്നതില്‍ എല്‍ ഡി എഫ് വേണ്ടത്ര വിജയിച്ചില്ല.
എല്‍ ഡി എഫിന് വോട്ടു ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്ത ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഒന്നിച്ച് ഭരണനേട്ടങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുമെന്നാണ്. അവരുടെ എല്ലാ തലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ ഒരുമിച്ച് എല്‍ ഡി എഫ് കൈകാര്യം ചെയ്യുമെന്നാണ്.
ഈ പ്രതീക്ഷിയ്‌ക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല. ഈ വീഴ്ചയ്ക്കു പരിഹാരം കണ്ടേതീരൂ.







മുങ്ങുന്ന ലീഗ് കപ്പലിനെ രക്ഷിക്കാനാവുമോ ? - സി.കെ.ചന്ദ്രപ്പന്‍

യു ഡി എഫിലെയും എല്‍ ഡി എഫിലെയും ഓരോ പാര്‍ട്ടികള്‍ കൊച്ചി കേന്ദ്രമായി ഗൂഢാലോചന നടത്തിയെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവം അര്‍ധസത്യമാണ്. അധികാരം നിലനിര്‍ത്താനും ഉന്തിയിട്ടു കയറാനുമൊക്കെയുള്ള പാര്‍ട്ടിയില്‍ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നാണ് അദ്ദേഹത്തിന്റേതായി മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്.
എല്‍ ഡി എഫിലെ ഏതു പാര്‍ട്ടിയാണ് കൊച്ചിയില്‍ നടന്ന ഈ ഗൂഢാലോചനയില്‍ പങ്കാളിയായത് എന്ന് എന്തേ കുഞ്ഞാലിക്കുട്ടി പറയാതിരുന്നത്. പ്രസ്താവനയുടെ രണ്ടാം ഭാഗത്തു പറയുന്നത് സത്യം. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കുന്ന ലീഗ് നേതാക്കളുടെ രണ്ടും കല്‍പിച്ചുള്ള പടപ്പുറപ്പാടിനെക്കുറിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതിപാദിക്കുന്നത്. എന്നാല്‍ അവിടെയും മുഴുവന്‍ സത്യം അദ്ദേഹം പറഞ്ഞില്ല.
ഒരു നാറുന്ന ഗൂഢാലോചനയെക്കുറിച്ച് ഇന്നത്തെ വിവാദത്തിന് തിരികൊളുത്തിയ തന്റെ ആദ്യ പ്രസ്താവനയില്‍ കുഞ്ഞാലിക്കുട്ടി വിവരിച്ചത് അദ്ദേഹമിന്നു സൗകര്യപൂര്‍വം മറക്കുകയാണ്. ആ ഗുഢാലോചനയിലെ മുഖ്യ കക്ഷി കുഞ്ഞാലിക്കുട്ടി തന്നെ, കൂട്ടാളി അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും. ഇവര്‍ നടത്തിയ ഗൂഢാലോചന കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്നു കുഞ്ഞാലിക്കുട്ടിയ്ക്ക് രക്ഷപ്പെടുവാന്‍ വേണ്ടിയാണ്. ഈ ഗൂഢാലോചനയുടെ ഫലമായി ഒരു ക്രൈം ത്രില്ലറില്‍ ദര്‍ശിക്കുന്നതുപോലെ ഒട്ടേറെ സംഭവങ്ങള്‍ നടന്നതായി ഇന്ന് നമുക്കൊക്കെ അറിയാം.
അറിഞ്ഞുകൊണ്ട് ഭരണഘടനാ ലംഘനവും നടത്തി. മന്ത്രിയെന്ന നിലയില്‍ ഭീഷണിക്കു വഴങ്ങിയായാലും എങ്ങനെ എങ്കിലും കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി താന്‍ ഒട്ടേറെ കാര്യങ്ങള്‍ തന്റെ ഭാര്യാസഹോദരീ ഭര്‍ത്താവിന് ചെയ്തുകൊടുത്തതായി കുഞ്ഞാലിക്കുട്ടി ലോകത്തോടു വിളിച്ചു പറഞ്ഞു; എന്നിട്ടും അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം.
ഈ കറുത്ത ഗൂഢാലോചനയുടെ നീചമായ വശം എല്ലാവരും കണ്ടതാണ്, കേട്ടതാണ്, ഇന്ത്യാ വിഷനിലൂടെയും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് നടത്തിയ പത്രസമ്മേളനത്തിലെ പ്രഖ്യാപനത്തിലൂടെയും.
അവരുടെ ഗൂഢാലോചനയുടെ ഭാഗമായി കോടിക്കണക്കിനു രൂപ പലര്‍ക്കും നല്‍കപ്പെട്ടു. ആദ്യം പണം കൊടുത്ത ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ നായിക റജീനയെ നിശബ്ദയാക്കി; മൊഴിമാറ്റി പറയുവാനും അവര്‍ തയ്യാറായി.
വിധി തനിക്കനുകൂലമാക്കാന്‍ വേണ്ടി രണ്ടു ജഡ്ജിമാരെ കയ്യിലെടുത്തു; ചോദിച്ചത്ര കൈക്കൂലി നല്‍കി. ഫലമോ കുഞ്ഞാലിക്കുട്ടിയ്ക്കു രക്ഷപ്പെടുവാന്‍ കഴിയുംവിധം കേസിന്റെ വിധിയും വന്നു.
കുഞ്ഞാലിക്കുട്ടി എന്തിന് പി ഡി പി യ്ക്ക് 50,00,000 രൂപ വാഗ്ദാനം നല്‍കി പൊന്നാനി മണ്ഡലത്തില്‍ ഒരു പി ഡി പി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിച്ചു. ഈ വിവരം വെളിയില്‍ കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവായ റൗഫാണ്. ഇവിടെ മറ്റൊരു ഗൂഢാലോചന നമുക്കുകാണാം. പൊന്നാനിയിലെ ഐ യു എം എല്‍ സ്ഥാനാര്‍ഥി മുഹമ്മദ് ബഷീറിന്റെ പരാജയം ഉറപ്പാക്കുക എന്നതായിരുന്നൂ ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. അതുവഴി ലീഗ് രാഷ്ട്രീയത്തില്‍ എതിരില്ലാതെ മുടിചൂടാമന്നനായി നില്‍ക്കുവാനായിരുന്നു കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നാണ് റൗഫ് പറയുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനലിലൂടെ മുനീര്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്ന് പറയുമ്പോള്‍ അത് ''സ്ഥാനത്തിരിക്കുന്നവരെ ഉന്തിയിട്ട് കയറാനുള്ള പാര്‍ട്ടിയിലെ തന്നെ ചിലരുടെ അതിമോഹമാണ് എന്ന്'' കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ ഉദാഹരണമാകാം. പക്ഷേ ഈ ഗൂഢാലോചന വെളിപ്പെടുത്തുന്നത് ലീഗ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന നാറുന്ന വെട്ടിപ്പിടുത്ത ശ്രമങ്ങളുടെ ഇരുണ്ട ജുഗുപ്‌സാവഹമായ കഥകളാണ്. ലീഗിന്റെ അത്യുന്നത നേതാവ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ മുനീറിനെ കണ്ടു കെഞ്ചിയിട്ടും മുനീറിന്റെ തീരുമാനം മാറിയില്ല. ലീഗ് രാഷ്ട്രീയത്തിന്റെ അറപ്പും വെറുപ്പുമുളവാക്കുന്ന സംഭവങ്ങളുടെ ചുരുളുകളാണ് ഇവിടെ അഴിഞ്ഞത്.
ഈ ഗൂഢാലോചനയില്‍ കേരള കോണ്‍ഗ്രസിന് പങ്കുണ്ടോ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ''ഇല്ല'' എന്നു മറുപടി പറഞ്ഞു
ഇവിടെ മറ്റൊരു ഗൂഢാലോചന തുടങ്ങുന്നതു കാണാം. യു ഡി എഫിലെ രണ്ടാമത്തെ പാര്‍ട്ടി ഏതാണെന്ന് തര്‍ക്കം തുടങ്ങിയിട്ട് കാലം ഏറെയായി. കുഞ്ഞാലിക്കുട്ടി പറഞ്ഞു അത് മുസ്ലീം ലീഗാണ് എന്ന്. മാണി ഉടന്‍ മറുപടി കൊടുത്തു, അല്ല അതു കേരള കോണ്‍ഗ്രസു തന്നെ. ഈ തര്‍ക്കത്തിന്റെ പിന്നില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും ഉപമുഖ്യമന്ത്രിപ്പട്ടം അണിയാന്‍ പോകുന്നത് എന്ന കാര്യമാണ്.
ഈ പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി എടുത്ത നിലപാട് ലീഗിനനുകൂലമെന്ന് തോന്നാവുന്നതായിരുന്നു. മാണി തക്കം നോക്കി നില്‍ക്കുമ്പോഴാണ് ലീഗിനകത്തെ ഈ പൊട്ടിത്തെറി.
തക്ക സമയത്ത് മാണി അതു മുതലാക്കി. മാണിയുടെ സ്വന്തക്കാരനായ പീറ്റര്‍ ആയിരുന്നല്ലോ കുഞ്ഞാലിക്കുട്ടിയുടെ കഥ കഴിക്കാന്‍ രംഗത്തു വന്നത്. പീറ്റര്‍ പറഞ്ഞല്ലോ താനാണ് കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ജഡ്ജിമാരെ വശത്താക്കാന്‍ ഇടനിലക്കാരനായിരുന്നതെന്ന്. യു ഡി എഫ് രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ നടന്ന മറ്റൊരു ഗൂഢാലോചനയല്ലേ ഇത്?
ഈ ഇരുണ്ട വിവാദങ്ങള്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ കടപുഴകി വീണത് അധികാരത്തിലേക്ക് ഇനിയധികം ദൂരമില്ല എന്നു സ്വപ്നം കണ്ട യു ഡി എഫിന്റെ മോഹങ്ങളാണ്, ഇതില്‍ അലസിപ്പോയത് ഉമ്മന്‍ ചാണ്ടിയുടെ അശ്വമേധയാത്രയായിരുന്ന കേരള വിമോചന യാത്രയുടെ പ്രഖ്യാപനങ്ങളും.
മുങ്ങുന്ന ലീഗ് കപ്പലിനെ എങ്ങിനെയും രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നു പറന്നുവന്ന ഇ അഹമ്മദ് പറഞ്ഞു ''ഗൂഢാലോചന'', ലീഗ് കുഞ്ഞാലിക്കുട്ടിയുടെ പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഈ പ്രസ്താവന തന്നെ മുനീറും ആവര്‍ത്തിച്ചു. ഈ രണ്ടുപേരും പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉള്ളില്‍ അവര്‍ ചിരിക്കുകയായിരുന്നിരിക്കണം.
ഇടിവെട്ടുകൊള്ളുംപോലെയുള്ള ഒരാഘാതമാണ് ഈ സംഭവം യു ഡി എഫിന് ഏല്‍പ്പിച്ചത്. രക്ഷിക്കാന്‍ രണ്ടു ദിവസം തനിക്കു നിമോണിയയാണെന്നു പറഞ്ഞ് നാട്ടുകാരെ മുഖം കാണിക്കാന്‍ വയ്യാതെ ''വിമോചനയാത്ര''യില്‍ നിന്നോടി ഒളിച്ച ഉമ്മന്‍ ചാണ്ടി ഒരു റെസ്‌ക്യൂ ഓപ്പറേഷന്‍ നടത്തുന്നു. കൂടെ രമേശ് ചെന്നിത്തലയുമുണ്ട്. വൈകിയാണെങ്കിലും തനിക്കുപറ്റിയ തെറ്റ് ഏറ്റു പറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹം അനുമോദിച്ചു. രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു ഇത് ഗൂഢാലോചനയാണെന്ന്.
ശരിയാണ്, ഗൂഢാലോചന തന്നെ. ഈ ഗുഢാലോചനയിലെ നായകന്മാരും വില്ലന്മാരും വിദൂഷകരുമൊക്കെ യു ഡി എഫിന്റെ പാളയത്തിലുള്ളവര്‍ തന്നെ.
ഈ ഗൂഢാലോചനയില്‍ എവിടെയാണ് ലീഗും യു ഡി എഫും എല്‍ ഡി എഫിനെ കണ്ടത്? അതവര്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. കാരണം അതു വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു കടും നുണയാണ്. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയും യു ഡി എഫും ഇതെല്ലാം ഗൂഢാലോചനയാണെന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചു പറയുന്നത്.

ജനങ്ങളുടെ അഭിവൃദ്ധിയും അടിസ്ഥാന വികസനവും ലക്ഷ്യമിടുന്ന ബജറ്റ്‌ - സി.കെ ചന്ദ്രപ്പന്‍

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റും ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതുംദീര്‍ഘവീക്ഷണമുള്ളതുമാണെന്ന് സി.പി.. സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ ജീവിതാഭിവൃദ്ധി ഉയര്‍ത്താന്‍ കഴിയുന്ന ഒട്ടേറെ ക്ഷേമ പരിപാടികള്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. 2006-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ 100-110 രൂപയായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ കുടിശികതീര്‍ത്ത് നല്‍കിയതും 300 രൂപയായി ഉയര്‍ത്തിയതും സര്‍ക്കാരാണ്. അത് 400 രൂപയായി ഉയര്‍ത്തിയത്പാവപ്പെട്ടവരോടുള്ള എല്‍.ഡി.എഫിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നു.
വീട്ടുജോലിക്കാര്‍, പാചക തൊഴിലാളികള്‍, അണ്‍-എയ്ഡഡ് സ്‌കൂള്‍-കോളേജ് അദ്ധ്യാപകര്‍, സ്വകാര്യആശുപത്രികളിലെ നഴ്‌സുമാര്‍, ജീവനക്കാര്‍, പാരലല്‍ കോളേജ് അദ്ധ്യാപകര്‍ എന്നിവര്‍ക്കായി പുതുക്ഷേമനിധിപദ്ധതികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതും
എല്‍.ഡി.എഫിന്റെ സമീപനം വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് 11.5 ലക്ഷം പേരെ മാത്രമാണ്. കേരളത്തില്‍ അത് 20 ലക്ഷമായാണ് അംഗീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ 35 - 40 ലക്ഷമായിബി.പിഎല്ലുകാരുടെ എണ്ണം ഉയര്‍ത്താനുള്ള തീരുമാനവും കേരള ജനത സ്വാഗതം ചെയ്യും.
വിലക്കയറ്റം തടയാനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ബജറ്റിലൂടെമുന്നോട്ടുവെച്ചിട്ടുണ്ട്. സപ്‌ളൈകോവഴി കമ്പോള വിലയേക്കാള്‍ 30-50 ശതമാനം വരെ വില കുറച്ച് നല്‍കിയിരുന്നഅവശ്യ വസ്തുക്കളുടെ വിതരണം കൂടുതല്‍ വിപുലീകരിക്കാനും റേഷന്‍ കടകളിലൂടെ 13 ഇനം ഭക്ഷ്യവസ്തുക്കള്‍വിതരണം ചെയ്യാനും 300 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ 50 ശതമാനം വില കുറച്ച് നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍വിലക്കയറ്റം പ്രതിരോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടുവരുന്ന നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്തും.
പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്ന ജനതാല്‍പ്പര്യം ബജറ്റ് പ്രതിഫലിപ്പിക്കുന്നു. നെല്ലിന്റെ സംഭരണ വിലരൂപയായി ഉയര്‍ത്തിയത് സര്‍ക്കാരിന് കര്‍ഷകരോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നതാണ്. നവജാതശിശുക്കളുടെ പേരില്‍ 10000 രൂപ നിക്ഷേപിക്കുമെന്ന തീരുമാനവും ശ്രദ്ധേയമാണ്.
പൊതുവിദ്യാഭ്യാസ മണ്ഡലത്തെ ശക്തിപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ പരിഗണന നല്‍കാനുംബജറ്റിന് കഴിഞ്ഞു. റോഡുകള്‍ നവീകരുക്കുവാനും കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കാനുമുള്ള വിഹിതവും ബജറ്റില്‍വകയിരുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യംവെക്കുന്ന ജനകീയ ബജറ്റ് ജനങ്ങള്‍ സ്വാഗതംചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തി.

സി.കെ ചന്ദ്രപ്പന്‍