മറുനാടന്‍ മലയാളികളുടെ ക്ഷേമത്തിന് - വി.എസ്. അച്യുതാനന്ദന്‍

കേരള ഗവണ്‍മെന്റ് ആരംഭിച്ച പ്രവാസി ക്ഷേമനിധി പദ്ധതി ദശലക്ഷക്കണക്കായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷ ത്തില്‍പ്പരംപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന പത്ത് ലക്ഷത്തില്‍പ്പരംപേര്‍ക്കും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, മുമ്പ് വിദേശത്ത് ജോലി ചെയ്യുകയും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അവരില്‍ വലിയൊരു വിഭാഗവും ക്ഷേമനിധിയുടെ പരിധിയിയില്‍ വരും. മറുനാടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പെന്‍ഷനും മറ്റാനുകൂല്യങ്ങളുമടക്കമുള്ള ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് നിലവില്‍ വരുന്നത്. മറ്റേതെങ്കിലും രാജ്യത്തുതന്നെ ഇത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന കാര്യം സംശയമാണ്.

കേരളത്തിന്റെ പുരോഗതിയിലും സാമ്പത്തിക വികസനത്തിലും പ്രവാസിമലയാളികള്‍ വഹിക്കുന്ന പങ്ക് എടുത്തു പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ തൊഴിലില്ലായ്മ ഗണ്യമായ അളവില്‍ പരിഹരിച്ചത് വിദേശത്ത് ലഭ്യമായ തൊഴിലവസരമാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. പതിനായിരക്കണക്കിന് മലയാളികള്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രവാസി കേരളീയരുടെ വരുമാനംകൊണ്ടാണ്. പ്രവാസി കേരളീയര്‍ അയക്കുന്ന പണംകൊണ്ട് ലക്ഷക്കണക്കിന് തൊഴില്‍ നാട്ടിലും സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രവാസി മലയാളികളുടെ അദ്ധ്വാനം അടിസ്ഥാന ഘടകമാണ്.

ഇന്ത്യാരാജ്യത്തെ ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രമാണ് കേരള ജനസംഖ്യ. മുപ്പതില്‍ ഒന്നിലും താഴെ. എന്നാല്‍ ഓരോ കൊല്ലവും വിദേശത്ത് തൊഴില്‍ തേടി പോകുന്ന ഇന്ത്യാക്കാരില്‍ 23 ശതമാനവും മലയാളികളാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലുമെല്ലാം ജീവിതത്തിന്റെ നാനാതുറകളിലും നിറഞ്ഞുനില്‍ക്കുന്നത് മലയാളികളാണ്.

ലഭ്യമായ ഔദ്യോഗിക കണക്കുകള്‍പ്രകാരം മലപ്പുറം ജില്ലയിലെ 3,36,000 പേര്‍ ഗള്‍ഫ് നാടുകളിലാണ്. കണ്ണൂരിലെ 2,54,000 പേരും തിരുവനന്തപുരം ജില്ലയിലെ 1,89,000 പേരും വിദേശത്താണ്. ഇടുക്കി ജില്ലക്കാര്‍ മാത്രമാണ് വിദേശജോലിയോട് അത്ര കമ്പമില്ലാത്തവര്‍. പ്രവാസി കേരളീയരില്‍ ആയിരത്തില്‍ ഒന്ന് എന്ന തോതില്‍ മാത്രമാണ് ഇടുക്കിക്കാര്‍. സ്വന്തം നാട്ടില്‍ത്തന്നെ അധ്വാനിച്ച് ജീവിക്കാനുള്ള സാധ്യതയും താല്പര്യവും കൊണ്ടാവാം അത്. അത് പ്രോത്സാഹനമര്‍ഹിക്കുന്നതുമാണ്. ശരാശരി 25 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ് വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍. കഠിനാധ്വാനം ചെയ്യാന്‍ ശേഷിയും സന്നദ്ധതയുമുള്ള പ്രായം. ആ പ്രായത്തിലുള്ള ഭൂരിപക്ഷംപേരും മണലാരണ്യങ്ങളില്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്. നാലഞ്ച് കൊല്ലം ജോലി ചെയ്തശേഷം അവര്‍ തിരികെ വരുന്നു. ഓരോ കൊല്ലവും ലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ വിസ കാലാവധി കഴിഞ്ഞ് തിരിച്ചു വരുന്നു. അതിലേറെ പേര്‍ പുതുതായി അങ്ങോട്ടു പോകുന്നു. അടുത്തകാലത്തായി അമേരിക്കയിലേക്കും കേരളത്തില്‍നിന്നുള്ള വിദഗ്ധതൊഴിലാളികളുടെ ഒഴുക്കുണ്ട്. 1998 ല്‍ കേരളത്തില്‍ നിന്നുള്ള മൊത്തം പ്രാവാസികളുടെ 2.2 ശതമാനമായിരുന്നു അമേരിക്കയില്‍. ഇന്ന് അത് 5.7 ശതമാനത്തിലും കടന്നു. അതേ സമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടിയുള്ള മലയാളികളുടെ ഒഴുക്ക് നന്നായി കുറഞ്ഞു. 2003 ല്‍ 11.2 ലക്ഷം പേരായിരുന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയതെങ്കില്‍ ഇപ്പോഴത് 8.7 ലക്ഷമായി. എന്നാല്‍ ഈ കണക്കെടുപ്പുകാരുടെ കണ്ണില്‍പ്പെടാതെ പതിനായിരക്കണക്കിനാളുകളുണ്ടാവാം. കഴിഞ്ഞ വര്‍ഷം നമ്മുടെ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര വരുമാനം ഒരുലക്ഷത്തി അറുപത്തീരായിരത്തില്‍ ചില്ല്വാനം കോടിയായിരുന്നു. അതിന്റെ അഞ്ചിലൊന്നോളം തുക കണക്കില്‍പ്പെടുന്നതായിത്തന്നെ ഗള്‍ഫില്‍നിന്നും ഓരോ കൊല്ലവും ഇവിടേക്കെത്തുന്നുണ്ട്. കണക്കില്‍പ്പെടാതെ എത്തുന്നത് എത്ര വലിയ തുകയായിരിക്കുമെന്നൂഹിക്കാന്‍ പോലും വയ്യ.

നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികളുടെ വിയര്‍പ്പില്‍ നിന്നാണ് നിരവധി ഗള്‍ഫ് രാജ്യങ്ങളും മറ്റും വികസിച്ചത് എന്നതാണ് പരമാര്‍ത്ഥം. ഏറ്റവും നന്നായും ആത്മാര്‍ത്ഥമായും ബുദ്ധിപൂര്‍വ്വവും ജോലി ചെയ്യുന്നവരാണ് മലയാളികള്‍ എന്ന കീര്‍ത്തിയുണ്ട്. എത്തിപ്പെടുകയും പ്രവൃത്തിയെടുക്കുകയും ചെയ്യുന്ന നാടുകളിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുകയും അതേസമയം സ്വന്തം സാംസ്‌കാരികതനിമ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍. മറുനാട്ടില്‍ പോയി തൊഴിലെടുത്ത് ജീവിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെയുണ്ട്. ജന്മനാട്ടിന്റെ വികസനത്തില്‍ ഏറ്റവുമധികം താല്പര്യമെടുക്കുന്നവരുമാണ് പ്രവാസി മലയാളികള്‍. നമ്മുടെ വാര്‍ഷിക പദ്ധതിയുടെ അഞ്ച് മടങ്ങിലധികം സംഖ്യ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. നാട്ടില്‍ വ്യവസായ - വാണിജ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നതിലും പ്രവാസി മലയാളികള്‍ മുന്‍പന്തിയിലാണ്.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പും നോര്‍ക്കാ റൂട്‌സ് കമ്പനിയും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 'സാന്ത്വനം' എന്ന പേരില്‍ ചികിത്സാ സഹായപദ്ധതി അതില്‍ പ്രധാനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷമാണ് സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കിയതും വിപുലപ്പെടുത്തിയതും. എന്നാല്‍ വിപുലമായ ഫണ്ടും ക്ഷേമനിയമവും ഇല്ലെന്നത് ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഈസാഹചര്യത്തിലാണ് വിദേശ മലയാളികളുടെ ചിരകാലാഭിലാഷമായ ക്ഷേമനിധി നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് തികഞ്ഞിട്ടില്ലാത്തതുമായ മറുനാടന്‍ മലയാളിക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയും. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചുവന്നവര്‍ക്കും അംഗത്വത്തിന് അവകാശമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പ്രതിമാസം 300 രൂപയും മടങ്ങി വന്നവരാണെങ്കില്‍ നൂറ് രൂപയും ക്ഷേമനിധിയിലേക്ക് പ്രതിമാസം അംശദായമായി അടക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ അടക്കേണ്ട അംശദായം നൂറ് രൂപയാണ്. ഓരോ വര്‍ഷത്തിലും പിരിഞ്ഞുകിട്ടുന്ന അംശദായത്തിന്റെ രണ്ട് ശതമാനം തുക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.

അടക്കുന്ന അംശദായവും പുറത്ത് പ്രവര്‍ത്തിച്ച കാലയളവും മറ്റ് നിബന്ധനകളുമെല്ലാം പരിഗണിച്ച് പെന്‍ഷന്‍ നല്‍കുമെന്നതാണ് ക്ഷേമനിധിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്ഷേമനിധിയില്‍ അംഗമായി ചേര്‍ന്നയാള്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ടാവും. അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ധനസഹായം, രോഗം ബാധിച്ചാല്‍ ചികിത്സാ സഹായം, വിവാഹ ധനസഹായം, പ്രസവത്തിന് ധനസഹായം, വീട് നിര്‍മ്മാണത്തിനും പുതുക്കിപ്പണിയുന്നതിനും സഹായം, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ക്ഷേമനിധി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തിരിച്ചുവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സഹായവും ഇതില്‍പ്പെടുന്നു.

ക്ഷേമനിധിയിലേക്കുള്ള രജിസ്‌ട്രേഷനും അംശദായം സ്വീകരിക്കലും ശ്രമകരമായ പ്രവൃത്തിയാണ്. ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നുകഴിഞ്ഞു. ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും. രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വാര്‍ഷിക - അര്‍ധവാര്‍ഷിക - ത്രൈമാസ ഗഡുക്കളായി അംശദായം അടക്കാന്‍ സൗകര്യമുണ്ടാകും. അംശദായം ബാങ്കുകള്‍ വഴി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലാണ്.

കര്‍ഷകതൊഴിലാളി പെന്‍ഷന്‍, അസംഘടിത മേഖലയിലെ പത്ത് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും ക്ഷേമനിധിയും എന്നിവ പോലെ ഏറ്റവും ബൃഹത്തായ ഒരു ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയാണ് പ്രവാസി ക്ഷേമനിധി. ഏറ്റവും ചുരുങ്ങിയത് മുപ്പത് ലക്ഷത്തോളംപേര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗമെന്ന നിലയില്‍ വലിപ്പത്തില്‍ ഒന്നാമതായ ക്ഷേമനിധിയാകും ഇത്. ഈ പദ്ധതി വമ്പിച്ച വിജയമാക്കാന്‍ മുഴുവനാളുകളുടെയും സഹകരണം ആവശ്യമാണ്. എല്ലാ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗത്വമെടുപ്പിക്കുകയാണ് പ്രഥമ കര്‍ത്തവ്യം. മറുനാടന്‍ മലയാളി സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുക്കേണ്ടതുണ്ട്.

ജില്ലാകലക്ടറേറ്റുകളില്‍ നോര്‍ക്കാ സെല്ലിന്റെ പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ഓരോ ജില്ലയിലെയും ലക്ഷക്കണക്കിന് കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് പ്രവാസി കാര്യം. എല്ലാ കാര്യത്തിനും തിരുവനന്തപുരത്ത് വരേണ്ടി വരുന്നതിനു പകരം നോര്‍ക്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കലക്ടറേറ്റില്‍ സംവിധാനം വരികയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നോര്‍ക്കയുടെ മേഖലാകേന്ദ്രമുണ്ട്. ആ മൂന്ന് ജില്ലയിലൊഴികെ 11 ജില്ലാകലക്ടറേറ്റുകളിലും ഇപ്പോള്‍ നോര്‍ക്കാ സെല്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷേമനിധി അംഗത്വമെടുക്കാനും സാന്ത്വനം പദ്ധതിയുടെ അപേക്ഷ നല്‍കാനും ഐഡന്റിറ്റി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാനുമെല്ലാം ഇവിടെ സംവിധാനമുണ്ടാകും. ഭാവിയില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യവും ഏര്‍പ്പെടുത്താന്‍ കഴിയും. നോര്‍ക്കയ്ക്ക് ഇപ്പോള്‍ ദില്ലിയിലും മുംബെയിലും ഓഫീസുണ്ട്. ചെന്നൈയില്‍ കേരളാഹൗസ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവിടെയും ഓഫീസ് തുടങ്ങും. ബംഗ്ലൂരിലും നോര്‍ക്കയുടെ ഓഫീസ് വൈകാതെതന്നെ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


മറുനാടന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പദ്ധതികൂടി സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. മറുനാടന്‍ മലയാളികളുടെ മക്കളില്‍ മറുനാട്ടില്‍ത്തന്നെ പഠിച്ചുവളരുന്നവര്‍ക്ക് മലയാളം അന്യമാവുകയാണ്. അത് വലിയൊരു ഭീഷണിയാണ്. അതുകൊണ്ട് മറുനാടന്‍ മലയാളികളുടെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മലയാളം മിഷന്‍ നിലവില്‍വന്നിരിക്കുന്നു. അതിന്റെ ഉദ്ഘാടനം രണ്ട്മാസം മുമ്പ് ദില്ലിയില്‍ നടന്നു. മലയാളം മിഷന്റെ കീഴില്‍ ദില്ലി കേന്ദ്രീകരിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇരുന്നൂറോളം മലയാള പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മലയാളി സമാജങ്ങള്‍ സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തുക, അധ്യാപകരെ കണ്ടെത്തുക-വാരാന്ത്യങ്ങളില്‍ ക്ലാസ് നടത്തുക. പുസ്തകങ്ങളും മറ്റും മിഷന്‍ ലഭ്യമാക്കുന്നു. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ നടത്തുന്നു. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അധ്യാപകര്‍ക്ക് മിഷന്‍ പരിശീലനം നല്‍കുന്നു.

മലയാളഭാഷയും കേരള സംസ്‌കാരവും പഠിപ്പിക്കുന്നതിനുള്ള ഈ സംവിധാനം തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഏതാനും മാസത്തിനകം ആരംഭിക്കും. 2010 ല്‍തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും മലയാളം മിഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നത്.

മറുനാടന്‍ മലയാളി സമാജങ്ങള്‍ സജീവ താല്പര്യമെടുത്താല്‍ മാത്രമേ ഈ സംവിധാനം വിജയിപ്പിക്കാനാകൂ. ദില്ലിയിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളിസംഘടനകള്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.