ഐക്യകേരളത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ തുടര്‍ച്ചയായി ആദ്യ ഐക്യകേരള മന്ത്രിസഭയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടാണ് കേരളം. ജാതി-മത-വര്‍ഗീയതയുടെ പരസ്പര മാത്സര്യവും അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളുമാണ് മലയാള നാടിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ വിവേകാനന്ദനെ പ്രേരിപ്പിച്ചത്.
അങ്ങനെയുള്ള അവസ്ഥയില്‍ നിന്നും കേരളത്തെ സമകാലീനാവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയായി നടന്ന ഇടതുപക്ഷ പ്രവര്‍ത്തനവുമാണ്. കോണ്‍ഗ്രസ്സിലെ ഇടതുപക്ഷം, അതിന്റെ ഭാഗമായി 1936 ല്‍ രൂപപ്പെട്ട കര്‍ഷക പ്രസ്ഥാനം, 1937ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി, 1940ല്‍ രൂപം കൊണ്ട കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം - ജന്മിത്തത്തിനും നാടുവഴിത്തത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍, വ്യവസായ തൊഴിലാളികള്‍ നാല്പതുകളുടെ തുടക്കം മുതല്‍ നടത്തിയ സമരങ്ങള്‍, സാമ്രാജ്യത്വത്തിനും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍, പ്രത്യയശാസ്ത്ര രംഗത്ത് നടന്ന സമരങ്ങള്‍ - ഇവയുടെയെല്ലാം ഫലമായാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട അവസ്ഥയെ കുടഞ്ഞെറിഞ്ഞ് കേരളം പുരോഗതിയിലേക്ക് കുതിച്ചത്. ആ പുരോഗമനത്തിന്റെ ആകെത്തുകയാണ് 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്മെന്റ്. 1959ല്‍ ജാതി-മത പിന്തിരിപ്പന്‍ ശക്തികളും കോണ്‍ഗ്രസും ചേര്‍ന്ന് ആ ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ വിമോചന സമരം നടത്തി. വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയ സമാനമായ അവസ്ഥയിലേക്ക് കേരളത്തെ പുറകോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടുവാഴിത്ത ശക്തികളും വലതുപക്ഷവും ചേര്‍ന്ന് വിമോചന സമരം നടത്തിയത്.
വിമോചന സമരത്തെ തുടര്‍ന്ന് കേന്ദ്രഗവണ്മെന്റ് ഇ.എം.എസ്. മന്ത്രിസഭയെ 356-ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ടു. ഐക്യകേരളത്തിന്റെ യഥാര്‍ത്ഥ വികസന മുന്നേറ്റത്തിന്മേല്‍ ഏല്‍പിക്കപ്പെട്ട കനത്ത ആഘാതമായിരുന്നു അത്. ആ പിന്നോട്ടുവലിക്കലിനെ ചെറുത്തുകൊണ്ട് ഉജ്ജ്വല പോരാട്ടങ്ങളും അതിനെ തടഞ്ഞുനിര്‍ത്താന്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളും ചേര്‍ന്നതാണ് പില്ക്കാല ചരിത്രം.
ഐക്യകേരളത്തിന്റെ ഒന്നാം മന്ത്രിസഭയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുക എന്നതിനര്‍ത്ഥം കേരള പുരോഗതിയുടെ ഈ നിമ്‌നോന്നതങ്ങള്‍ സംബന്ധിച്ച് അനുസ്മരിപ്പിക്കലാണ്; പഠിക്കലും പഠിപ്പിക്കലുമാണ്.
അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ് ആ പ്രസംഗം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അത് നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്. ഊന്നി. സൗഹാര്‍ദ്ദപൂര്‍ണ്ണമായ തൊഴില്‍ബന്ധം. തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്കരണം എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്ത്രീയമായ പരിപാടികളുടെ സൂചനയാണ് ഇ എമ്മിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം.
പ്രതിപക്ഷത്തോട് ഇ.എം.എസ്. പറഞ്ഞു: “പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവണ്മെന്റിനെ വിമര്‍ശിക്കുക, അവതരിപ്പിക്കുന്ന നിയമങ്ങളിലും എടുക്കുന്ന നടപടികളിലുമുള്ള പോരായ്മകള്‍, ഗവണ്മെന്റ് കൂട്ടായോ ഏതെങ്കിലും മന്ത്രി വ്യക്തിപരമായോ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നു കാണിക്കുക - ഇതെല്ലാം ചെയ്യുന്നത് ഈ പാര്‍ട്ടികളുടെയും സംഘടനകളുടെയും കടമയാണ്. അതിനെ ഞങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്വാഗതം ചെയ്യും.
എന്നാല്‍, ഈ വിമര്‍ശനങ്ങളെല്ലാം നടത്തുന്നത് ഞങ്ങളുടെ ഗവണ്മെന്റ് ചെയ്യുന്ന തെറ്റുകള്‍ തിരുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരിക്കണമെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അവരോര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.”
തിരു-കൊച്ചി നിയമസഭയില്‍ കോണ്‍ഗ്രസ്-പി.എസ്.പി. സര്‍ക്കാരിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത സമീപനം മേല്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇ.എം.എസ്. തുടര്‍ന്നു: “ഈ നിലപാടെടുക്കാന്‍ മറ്റ് പാര്‍ട്ടികള്‍ മുതിരുന്നപക്ഷം ജനാധിപത്യപരവും ഐശ്വര്യപൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്ന ജോലി തുടങ്ങിവയ്ക്കാനും ഒരതിര്‍ത്തിവരെ മുന്നോട്ടു കൊണ്ടുപോകാനും പുതിയ ഗവണ്മെന്റിന് കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.”
നയപ്രഖ്യാപനം കേരള ജനത അത്യന്തം ആവേശത്തോടെയാണ് ചെവികൊണ്ടത്. ഏറ്റവും ജനാധിപത്യപരമായാണ് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയാകെയും അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് വിനീതമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്നതായിരുന്നു സന്ദേശം. എന്നാല്‍, നേരെമറിച്ചുള്ള പ്രചാരണം നടത്തി ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം ആദ്യമേതന്നെ മുഴുകിയത്.
കമ്യൂണിസ്റ്റ് മന്ത്രിസഭയെ തകര്‍ക്കാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരന്തരശ്രമമാണ് നടത്തിയത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നുവെന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. സര്‍വ പിന്തിരിപ്പന്മാരെയും സ്ഥാപിത താത്പര്യക്കാരെയും യാഥാസ്ഥിതികരെയും ഒന്നിച്ചണിനിരത്തി കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ തിരിച്ചുവിടുന്നതിനാണവര്‍ ശ്രമിച്ചത്. അങ്ങനെ പ്രതിപക്ഷനേതൃത്വത്തില്‍ സാമുദായിക-വര്‍ഗീയ പിന്തിരിപ്പന്‍ സംഘടനാരൂപം തന്നെ ഉടലെടുത്തു.
അതിന് പ്രധാനപ്പെട്ട, അടിസ്ഥാനപരമായ മൂന്ന് കാരണങ്ങളുണ്ടായിരുന്നു. ഒഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇ.എം.എസ്. ഗവണ്മെന്റ് ആദ്യം നടത്തിയത്. ആരെയും കുടിയൊഴിപ്പിക്കരുതെന്ന ഓര്‍ഡിനന്‍സ്. മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ചയ്ക്കകം (ഏപ്രില്‍ 11) ആണ് ആ അടിയന്തര നിയമം പ്രാബല്യത്തിലായത്. മുപ്പത്താറുതൊട്ട് കര്‍ഷകസംഘവും നാല്‍പതു മുതല്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും ഉന്നയിച്ചു വന്ന ആവശ്യമായിരുന്നു അത്. ഒഴിപ്പിക്കലിനെതിരെ കര്‍ഷക-തൊഴിലാളി പ്രസ്ഥാനം സംസ്ഥാനത്തുടനീളം അതിശക്തമായ പ്രക്ഷോഭമാണ് നടത്തിവന്നത്. ആ പ്രക്ഷോഭങ്ങളുടെയടക്കം ഫലമായി രൂപപ്പെട്ട പുരോഗമന പശ്ചാത്തലം - ആ പശ്ചാത്തലത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണം, ഭരണം വന്ന ഉടനെതന്നെ കര്‍ഷകരെ അവര്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് ഒരു കാരണവശാലും ഒഴിപ്പിക്കരുതെന്ന ഉത്തരവ്. ഭൂസ്വാമിമാര്‍ക്കും പിന്തിരിപ്പന്മാര്‍ക്കും കനത്ത ആഘാതമായിരുന്നു ആ ഉത്തരവ്.
അതിന്റെ തുടര്‍ച്ചയായി ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിക്കപ്പെട്ടു. മര്യാദപ്പട്ടം നിശ്ചയിച്ച് കൈവശക്കാരന് ഭൂമി നല്‍കാനാണ് ഭൂപരിഷ്‌കരണ ബില്ലില്‍ വ്യവസ്ഥ ചെയ്തത്. കൈവശം വയ്ക്കാവുന്ന ഭൂമിക്ക് ന്യായമായ പരിധി നിശ്ചയിച്ചു. ആയിരവും പതിനായിരവും ഏക്കര്‍ ഭൂമി കൈവശം വച്ചുവരികയായിരുന്ന വമ്പന്‍ ഭൂസ്വാമിമാര്‍ക്ക് അതെങ്ങനെ സഹിക്കാനാകും?
ഭൂപരിഷ്‌കരണ ബില്‍ തയ്യാറാക്കുന്നതിനുമുമ്പ് വിശദമായ ചര്‍ച്ച നടന്നു. ബില്‍ തയ്യാറാക്കിയത് കൂട്ടായ ചര്‍ച്ചയിലൂടെയാണ്. നിയമവൈദഗ്ധ്യമല്ല, കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമിടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവമാണ് പ്രധാനമായും ആ ചര്‍ച്ചകളെ സജീവമാക്കിയത്.
1959 ജൂണ്‍ പത്തിന് ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചുവടുവയ്പ്. എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന് ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും.
1963ല്‍ ആര്‍ ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത് റവന്യു വകുപ്പ് കൈയാളിയത് പി.ടി. ചാക്കോയാണ്. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ് അന്ന് ചെയ്തത്. തുടര്‍ന്ന്, 1967ല്‍ വീണ്ടും ഇ.എം.എസ്. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന് സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന് അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക് മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ് കുടിയാന് ഭൂമി സ്വന്തമായത്.
എന്നാല്‍, നിയമം കൊണ്ടുവന്നതു കൊണ്ടുമാത്രം ഭൂരഹിതര്‍ ഭൂവുടമകളാകണമെന്നില്ല. നിയമസഭ പാസാക്കിയ ഭൂനിയമം ശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ ഫലമാണ്. അത് ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിനും ശക്തമായ പ്രക്ഷോഭം വേണ്ടിവന്നു. 1969ന്റെ അവസാനം മുതല്‍ രണ്ടുഘട്ടമായി നടന്ന ഐതിഹാസിക സമരം ഓര്‍മിക്കുക. കൃഷിക്കാര്‍ അവരുടെ ഭൂമി, കുടിയാന്മാര്‍ അവരുടെ കുടികിടപ്പ് വളച്ചുകെട്ടിക്കൊണ്ട് ആദ്യഘട്ടം സമരം, മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടിയും കൃഷി ഇറക്കിയും വിളവെടുത്തുംകൊണ്ട് രണ്ടാംഘട്ട സമരം. പാര്‍ലമെന്റില്‍ എ.കെ.ജി. നടത്തിയ ഉജ്ജ്വല പോരാട്ടം. അതിന്റെയെല്ലാം ഫലമായി ഭൂപരിഷ്‌കരണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബദ്ധമായത് - കേരളത്തെ കേരളമാക്കിയത് അതെല്ലാമാണ്. സമരവും ഭരണവും തുടര്‍ച്ചയോ പര്‌സപരപൂരകമോ ആണെന്നര്‍ഥം. 1957ലെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഒരു സമരരൂപം തന്നെയായിരുന്നു. ബൂര്‍ഷാവ്യവസ്ഥിതിക്കകത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് ഗവണ്മെന്റുകള്‍ ഗവണ്മെന്റായിരിക്കുമ്പോള്‍ തന്നെ തൊഴിലാളി വര്‍ഗത്തിന്റെ സവിശേഷമായ ഒരു സമരരൂപം കൂടിയാണ്.
1957 ജൂലൈയില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച് പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചതാണ്. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ് വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്. അതിനെതിരെ സാമുദായിക വര്‍ഗീയ ശക്തികളും നിക്ഷിപ്തതാത്പര്യക്കാരും ഉറഞ്ഞാടി. സ്വകാര്യസ്‌കൂളുകളില്‍ പി.എസ്.സി. ലിസ്റ്റില്‍ നിന്നുവേണം അധ്യാപകരെ തെരഞ്ഞെടുക്കാന്‍ എന്നു തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെപോയി.
വിദ്യാഭ്യാസനിയമവും ഭൂനിയമവും എന്നതുപോലെ തന്നെ അടിസ്ഥാനപരമായി മാറ്റം കുറിക്കുന്നതായിരുന്നു ഇ.എം.എസ്. ഗവണ്മെന്റിന്റെ പോലീസ് നയവും. തൊഴില്‍ത്തര്‍ക്കങ്ങളില്‍, തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ല എന്ന പ്രഖ്യാപനമാണ് ഇ.എം.എസ്. നടത്തിയത്. സാമാന്യജനങ്ങളെ, തൊഴിലാളികളെ, സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താനാണ് അന്നുവരെ പോലീസിനെ ഉപയോഗിച്ചത്. 'ക്രമസമാധാനപാലനവും കുറ്റാന്വേഷണവുമാണ് പോലീസിന്റെ ചുമതല. സമരങ്ങളെ അടിച്ചമര്‍ത്തില്ല' എന്ന പ്രഖ്യാപനം കോളിളക്കം സൃഷ്ടിച്ചു. മുതലാളിമാരും സ്ഥാപിതതാത്പര്യക്കാരും 'ഇതാ ക്രമസമാധാനം തകര്‍ന്നുപോകുന്നു'വെന്ന് മുറവിളികൂട്ടി. എന്നാല്‍, അധ്വാനിക്കുന്ന ജനങ്ങള്‍ക്കാകെ ആത്മവിശ്വാസം പകര്‍ന്ന പ്രഖ്യാപനമായിരുന്നു അത്.
ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത് - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്പരപൂരക നടപടികളാണ്. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്, പിന്നാക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക് വഴിതുറന്നു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.